ടെഹ്‌റാന്‍/വാഷിംഗ്ടണ്‍: പശ്ചിമേഷ്യ വീണ്ടുമൊരു സമ്പൂര്‍ണ്ണ യുദ്ധത്തിന്റെ വക്കിലേക്ക്. തെക്കന്‍ ഇറാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ബഹ്‌റൈനിലെ യുഎസ് അഞ്ചാം ഫ്ളീറ്റ് ആസ്ഥാനത്തിന് നേരെയും ജോര്‍ദാന്‍, കുവൈറ്റ് എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് വന്‍തോതില്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഇതോടെ മേഖലയില്‍ കടുത്ത യുദ്ധഭീതി നിലനില്‍ക്കുകയാണ്.
കുവൈറ്റിലും ബഹ്‌റൈനിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയതായും ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇറാന്‍ തൊടുത്തുവിട്ട അഞ്ച് മിസൈലുകള്‍ തങ്ങള്‍ ആകാശത്തുവെച്ച് തകര്‍ത്തതായി ജോര്‍ദാന്‍ സൈന്യം സ്ഥിരീകരിച്ചു. ബഹ്‌റൈനിലെ യുഎസ് അഞ്ചാം ഫ്ളീറ്റ് ആസ്ഥാനത്തിന് നേരെ 'ഷഹീദ്-136' ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഇറാന്‍ ആക്രമണം നടത്തിയത്.
ഹെലികോപ്റ്റര്‍ അപകടവും യുഎസിന്റെ പ്രത്യാക്രമണവും
ഹോര്‍മുസ് കടലിടുക്കിന് മുകളിലൂടെ പറക്കുകയായിരുന്ന യുഎസ് സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റര്‍ ഇറാന്റെ ആക്രമണ ഡ്രോണുമായി കൂട്ടിയിടിച്ച് തകര്‍ന്നതോടെയാണ് നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തിങ്കളാഴ്ച നടന്ന ഈ സംഭവത്തിന് പിന്നാലെ, തങ്ങളുടെ പൈലറ്റുമാരെ രക്ഷപ്പെടുത്തിയതായി യുഎസ് അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് തെക്കന്‍ ഇറാന്റെ തീരപ്രദേശങ്ങളായ ക്യൂഷം ദ്വീപ്, സിരിക്, ജാസ്‌ക് പോര്‍ട്ട് എന്നിവിടങ്ങളിലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കും റഡാറുകള്‍ക്കും നേരെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ശക്തമായ വ്യോമാക്രമണങ്ങള്‍ നടത്തി. തങ്ങളുടെ താവളങ്ങള്‍ക്ക് നേരെയുണ്ടായ ഭീഷണികള്‍ക്കുള്ള മറുപടിയാണ് ഇതെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പെന്റഗണും വ്യക്തമാക്കിയത്.
'സുരക്ഷിതമായിരിക്കണമെങ്കില്‍ ഞങ്ങളുടെ മണ്ണ് വിട്ടുപോവുക': ഇറാന്‍
യുഎസ് ആക്രമണത്തിന് പിന്നാലെ കടുത്ത ഭാഷയിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചത്. യുദ്ധക്കളത്തിലെ പരാജയങ്ങള്‍ക്ക് ശേഷം അമേരിക്ക ഇറാന്റെ ദൃഢനിശ്ചയത്തെ 'പരീക്ഷിക്കാന്‍' തുനിയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.'ഞങ്ങളുടെ സായുധ സേന ഒരു ആക്രമണവും ഭീഷണിയും മറുപടിയില്ലാതെ വിടില്ല. നിങ്ങള്‍ക്ക് സുരക്ഷിതമായിരിക്കണമെങ്കില്‍ ഞങ്ങളുടെ പ്രദേശം വിട്ടുപോവുക. അധിനിവേശം നടത്താന്‍ ശ്രമിച്ച പുറത്തുനിന്നുള്ളവരുടെ ദയനീയമായ അന്ത്യത്തിന്റെ നിരവധി അധ്യായങ്ങള്‍ പേര്‍ഷ്യന്‍ ഗള്‍ഫിന്റെ ചരിത്രത്തിലുണ്ട്,' അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കി. ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവം മനഃപൂര്‍വം ചെയ്തതല്ലെന്നും വിദേശ ശക്തികള്‍ മേഖലയില്‍ തുടരുന്നത് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പ്രതികരിച്ചിരുന്നു.
ലെബനനിലും ഗാസയിലും ഇസ്രായേല്‍ ആക്രമണം ശക്തം
ഇറാന്‍-യുഎസ് സംഘര്‍ഷം മുറുകുന്നതിനിടെ, ഇസ്രായേല്‍ ലെബനനിലും ഗാസയിലും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തെക്കന്‍ ലെബനനിലെ ചരിത്രപ്രസിദ്ധമായ തയര്‍ നഗരത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 20 ഓളം പേര്‍ കൊല്ലപ്പെട്ടു. വന്‍തോതിലുള്ള സൈനിക നടപടിക്ക് മുന്നോടിയായി പ്രദേശത്തുനിന്നും ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ നിര്‍ബന്ധിത പലായന ഉത്തരവ് പുറപ്പെടുവിച്ചതോടെ പതിനായിരക്കണക്കിന് സാധാരണക്കാരാണ് ജീവനുംകൊണ്ട് പലായനം ചെയ്യുന്നത്. ഗാസയില്‍ ഇസ്രായേല്‍ തുടരുന്ന ഉപരോധം കടുത്ത ആരോഗ്യപ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വിദഗ്ദ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകേണ്ട 16,500-ലധികം ഫലസ്തീനികള്‍ക്ക് യാത്രാ അനുമതി നിഷേധിച്ച് ഇസ്രായേല്‍ മനഃപൂര്‍വം രോഗികളെ കൊലപ്പെടുത്തുകയാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം കുറ്റപ്പെടുത്തി.
ഇരുവിഭാഗവും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവിനും പുതിയ സാമ്പത്തിക പ്രതിസന്ധികള്‍ക്കും വഴിവെക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.
Related News