ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, യുഎസിലെ വിനോദസഞ്ചാര മേഖല പ്രതീക്ഷിച്ച രീതിയിലുള്ള ഉണര്‍വ് പ്രകടമാകുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ടിക്കറ്റ് നിരക്കിലെ അമിതവര്‍ദ്ധനവും യാത്രച്ചെലവുകളും കാരണം ഭൂരിഭാഗം ആരാധകരും ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നാണ് വിവരം. ഇതോടെ കനത്ത വരുമാന നഷ്ടം നേരിടുന്ന അമേരിക്കയിലെ പ്രമുഖ ഹോട്ടലുകളും വിമാനക്കമ്പനികളും നിരക്കുകള്‍ കുത്തനെ കുറയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
വര്‍ഷങ്ങളായി യുഎസിലെ ട്രാവല്‍ വ്യവസായ രംഗം ഈ ലോകകപ്പിലൂടെ വലിയൊരു സാമ്പത്തിക നേട്ടമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കടുത്ത വിസാനിയമങ്ങളും അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും കാരണം അന്താരാഷ്ട്ര സഞ്ചാരികളുടെ വരവില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയര്‍ന്നതോടെ വിമാന ബുക്കിംഗുകളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളിലെ ലോകകപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ കായികപ്രേമികള്‍ക്കിടയിലെ ആവേശം വളരെ കുറവാണെന്നാണ് വ്യവസായ വിദഗ്ധര്‍ വിലയിരുത്തുന്നത്. വിമാന ബുക്കിംഗുകളിലും ഹോട്ടലുകളിലും വന്‍ ഇടിവാണ്. യൂറോപ്പില്‍ നിന്നും പ്രധാന വേദികളിലേക്കുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലെ വിമാന ബുക്കിംഗുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി 3.8% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ച്, ജൂലൈ 19-ന് ഫൈനല്‍ മത്സരം നടക്കുന്ന ന്യൂയോര്‍ക്കിലേക്കുള്ള വിമാന ബുക്കിംഗുകളില്‍ 15.8% ഇടിവുണ്ടായി.
ടൂര്‍ണമെന്റ് പ്രമാണിച്ച് 12 ലക്ഷം ആരാധകര്‍ നഗരത്തിലേക്ക് എത്തുമെന്നാണ് ഫിഫ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 5 ലക്ഷത്തോളം പേര്‍ മാത്രമേ എത്താന്‍ സാധ്യതയുള്ളൂ എന്ന് ഹോട്ടല്‍ അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് സിറ്റി ചീഫ് എക്സിക്യൂട്ടീവ് വിജയ് ദണ്ഡപാണി വ്യക്തമാക്കി. 'ഇത് തികച്ചും നിരാശാജനകമായ ഒരു തുടക്കമാണ്. ഇതല്ലാതെ മറ്റൊരു വാക്ക് പറയാനില്ല.' അദ്ദേഹം പറഞ്ഞു.
ലോകകപ്പുമായി ബന്ധപ്പെട്ട് നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പ്രതീക്ഷിച്ചിരുന്ന മുറി വാടക വരുമാനത്തിന്റെ പ്രവചനം അസോസിയേഷന്‍ 60 ശതമാനത്തോളം വെട്ടിക്കുറച്ചിട്ടുണ്ട്. നിരക്കുകള്‍ പകുതിയാക്കി ആരാധകരെ ആകര്‍ഷിക്കുന്നതിനായി ന്യൂയോര്‍ക്കിലെ പ്രമുഖ ഹോട്ടലുകള്‍ പലതും മുറി വാടകയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ ഏറ്റവും വലിയ ഹോട്ടലായ 'ന്യൂയോര്‍ക്ക് ഹില്‍ട്ടണ്‍ മിഡ്ടൗണ്‍' ഒടുവില്‍ തങ്ങളുടെ നിരക്കുകള്‍ പകുതിയായി കുറച്ച് പ്രതിദിനം 415 ഡോളര്‍ ആക്കി മാറ്റി. ഡിസംബറില്‍ ഇവര്‍ നിശ്ചയിച്ചിരുന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്. മത്സരങ്ങളുടെ ഗ്രൂപ്പ് ഘട്ടങ്ങള്‍ അവസാനിക്കുന്നതോടെയെങ്കിലും കൂടുതല്‍ ആളുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് നിലവില്‍ ഇവിടുത്തെ ഹോട്ടല്‍ ഉടമകള്‍.
കടുത്ത വിസാനിയമങ്ങളും ഉയര്‍ന്ന ടിക്കറ്റ് നിരക്കും വില്ലനായി.
യോഗ്യത നേടിയ രാജ്യങ്ങളില്‍ പകുതിയിലധികം രാജ്യങ്ങളില്‍ നിന്നുമുള്ള ആരാധകര്‍ക്ക് യുഎസില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമാണ്. ഇത് യാത്ര സങ്കീര്‍ണ്ണമാക്കുകയും ചെലവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിനുപുറമേ, ഫിഫ ഇത്തവണ കൊണ്ടുവന്ന ഉയര്‍ന്ന ടിക്കറ്റ് നിരക്കുകളും 'ഡയനാമിക് പ്രൈസിംഗ്' (ഡിമാന്‍ഡ് അനുസരിച്ച് നിരക്ക് കൂടുന്ന രീതി) സമ്പ്രദായവും ആരാധകരെ കൂടുതല്‍ നിരാശരാക്കി. നിലവില്‍ ന്യൂയോര്‍ക്ക്, മിയാമി തുടങ്ങിയ നഗരങ്ങളിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് പോലും ഏകദേശം 1,000 ഡോളറിനടുത്താണ്. പല ഇംഗ്ലണ്ട് ആരാധകരും കടുത്ത ചെലവ് കാരണം നേരിട്ട് കളി കാണുന്നതിന് പകരം കുറഞ്ഞ ചെലവില്‍ ഇബിസ പോലെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലിരുന്ന് ടിവിയില്‍ കളി കാണാനാണ് താല്പര്യപ്പെടുന്നതെന്ന് ഈ രംഗത്തെ നിരീക്ഷകര്‍ പറയുന്നു.
ഹോട്ടലുകളും വിമാനക്കമ്പനികളും പ്രതിസന്ധി നേരിടുമ്പോള്‍, വിനോദസഞ്ചാരികള്‍ക്ക് ഗ്രൂപ്പുകളായി താമസിച്ച് ചെലവ് പങ്കിടാന്‍ സാധിക്കുന്ന ഹോംസ്റ്റേകള്‍ക്കും വേക്കേഷന്‍ റെന്റലുകള്‍ക്കും വലിയ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബുക്കിംഗാണ് ഈ ലോകകപ്പ് കാലയളവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രമുഖ റെന്റല്‍ പ്ലാറ്റ്‌ഫോമായ എയര്‍ബിഎന്‍ബി വ്യക്തമാക്കി. ബോസ്റ്റണ്‍, ലോസ് ആഞ്ചലസ് തുടങ്ങിയ ആതിഥേയ നഗരങ്ങളിലെ ബജറ്റ് ഫ്രണ്ട്‌ലി ഹോംസ്റ്റേകളിലാണ് ഇപ്പോള്‍ കൂടുതല്‍ ബുക്കിംഗുകള്‍ നടക്കുന്നത്. മുറികള്‍ക്ക് നേരിട്ട ഈ വലിയ ഡിമാന്‍ഡ് കാരണം അവസാന നിമിഷം ബുക്ക് ചെയ്യുന്നവരില്‍ നിന്ന് ഹോസ്റ്റുകള്‍ ഉയര്‍ന്ന നിരക്കുകള്‍ ഈടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Related News