ടെഹ്റാന്‍: മധ്യപൂര്‍വേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി ഒപ്പുവെച്ച കരാറിനോട് തനിക്ക് 'വ്യത്യസ്തമായ അഭിപ്രായമുണ്ടായിരുന്നെങ്കിലും' താന്‍ അനുമതി നല്‍കിയതായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖാംനയി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഈ ആഴ്ച ഒപ്പുവെച്ച കരാറിനെക്കുറിച്ച് ആദ്യമായാണ് ഖാംനയി പ്രതികരിക്കുന്നത്.
'ഇറാന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന' പ്രസിഡന്റ് പെസെഷ്‌കിയാന്റെ ഉറപ്പിന്മേലാണ് താന്‍ കരാറുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കിയതെന്ന് ഖാംനയി വ്യക്തമാക്കി. ഔദ്യോഗിക ടെലിവിഷനിലൂടെ വായിച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'തത്വത്തില്‍, ഈ ധാരണാപത്രത്തോട് എനിക്ക് വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഇറാന്‍ ജനതയുടെയും പ്രതിരോധ മുന്നണിയുടെയും (Resistance Front) അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന പ്രസിഡന്റിന്റെയും സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളുടെയും ഉറപ്പിന്മേല്‍ ഞാന്‍ ഇതിന് അനുമതി നല്‍കി,' ഖമനേയി വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ പിതാവും മുന്‍ പരമോന്നത നേതാവുമായ ആയത്തുള്ള അലി ഖാംനയി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ആരംഭിച്ച പ്രാദേശിക യുദ്ധത്തിന് ശേഷം, മാര്‍ച്ച് മാസത്തില്‍ അധികാരമേറ്റ മുജ്തബ ഖാംനയി ഇതുവരെ പരസ്യമായി കണ്ടിട്ടില്ല.
കരാര്‍ ഉറപ്പാക്കാന്‍ ട്രംപ് 'എല്ലാ തരം സമ്മര്‍ദ്ദങ്ങളും' ഉപയോഗിച്ചെന്നും, അത് അദ്ദേഹത്തിന്റെ 'നിരാശ' മൂലമാണെന്നും ഖാംനയി ആരോപിച്ചു. അമേരിക്കന്‍ പക്ഷം അമിതമായ ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ കരാര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെഹ്റാനും വാഷിംഗ്ടണും തമ്മില്‍ ഭാവിയില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ഉണ്ടാകുമെങ്കിലും, അത് 'ശത്രുവിന്റെ നിലപാട് അംഗീകരിക്കുന്നു എന്നല്ല അര്‍ത്ഥമാക്കുന്നത്' എന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേലും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിലുള്ളതടക്കം, 'എല്ലാ മുന്നണികളിലും' വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഹോര്‍മുസ് കടലിടുക്ക് തുറക്കുക, ഇറാന്‍ ആണവായുധം നിര്‍മ്മിക്കില്ലെന്ന് ഉറപ്പാക്കുക, രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും സാമ്പത്തിക വികസനത്തിനുമായി 300 ബില്യണ്‍ ഡോളറിന്റെ ഫണ്ട് രൂപീകരിക്കുക (ഇതിലേക്ക് അമേരിക്ക പണം നല്‍കേണ്ടതില്ല) എന്നിവയുള്‍പ്പെടെ 14 പ്രധാന കാര്യങ്ങളാണ് കരാറിലുള്ളത്. കരാറിലെ അന്തിമ നടപടികള്‍ പരമാവധി 60 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ഇതില്‍ വ്യവസ്ഥയുണ്ട്.
സ്വിറ്റ്സര്‍ലന്‍ഡില്‍ വെച്ച് നടത്താനിരുന്ന ഒപ്പിടല്‍ ചടങ്ങ്, കരാര്‍ നേരത്തെ തന്നെ വിദൂരമായി ഒപ്പുവെച്ചതിനെത്തുടര്‍ന്ന് റദ്ദാക്കിയതായി മധ്യസ്ഥരായ പാകിസ്ഥാന്‍ ബിബിസിയെ അറിയിച്ചു. എങ്കിലും, തുടര്‍ ചര്‍ച്ചകള്‍ക്കായി യുഎസ്-ഇറാന്‍ പ്രതിനിധികള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Related News