ഹഫര്‍ അല്‍ ബാത്തിന്‍: സൗദി അറേബ്യയിലെ ഹഫര്‍ അല്‍ ബാത്തിനില്‍ നിന്ന് 130 കിലോമീറ്ററിലേറെ ദൂരത്തില്‍ ഒറ്റപ്പെട്ട മരുഭൂമിയില്‍ ആട്ടിടയനായി ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി കിസ്മത്ത് അന്‍സാരിയെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു. സ്‌പോണ്‍സറുടെ ക്രൂരമായ മര്‍ദനത്തിനും പീഡനങ്ങള്‍ക്കും ഇരയായി ഏഴ് മാസത്തോളമായി ദുരിതജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.
സ്‌പോണ്‍സറുടെ നിരന്തര മര്‍ദനത്തെത്തുടര്‍ന്ന് കിസ്മത്ത് അന്‍സാരിയുടെ ശരീരമാസകലം ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും വിവരങ്ങളും ലഭിച്ചതിനെത്തുടര്‍ന്ന് ആശങ്കയിലായ കുടുംബം സൗദിയിലെ ഇന്ത്യന്‍ എംബസിയെ സമീപിക്കുകയായിരുന്നു. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് എംബസി അടിയന്തരമായി ഇടപെടുകയും നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍നടപടികള്‍ ഏകോപിപ്പിക്കാന്‍ ഒ.ഐ.സി.സി ഹഫര്‍ അല്‍ ബാത്തിന്‍ പ്രസിഡന്റ് വിബിന്‍ മറ്റത്തിനെ എംബസി ചുമതലപ്പെടുത്തി.
വിബിന്‍ മറ്റത്ത് പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന്, പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒ.ഐ.സി.സി ഭാരവാഹികളായ റാഫി പരതൂര്‍, ജിതേഷ് തെരുവത്ത് എന്നിവര്‍ മരുഭൂമിയിലെ ഒറ്റപ്പെട്ട സ്ഥലത്തെത്തി കിസ്മത്ത് അന്‍സാരിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
തുടര്‍ന്ന്, ഒരാഴ്ചയോളം നീണ്ട നിയമനടപടികള്‍ക്കും യാത്രാരേഖകള്‍ ശരിയാക്കുന്നതിനുമുള്ള നടപടികള്‍ക്കും ശേഷം അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഈ കാലയളവില്‍ കിസ്മത്തിന് ആവശ്യമായ താമസവും ഭക്ഷണവും യാത്രാ സൗകര്യങ്ങളും ഒരുക്കുന്നതില്‍ ജിതേഷ് തെരുവത്ത്, റാഫി പരതൂര്‍, സമദ് കരുനാഗപ്പള്ളി, ജംഷാദ് അലി എന്നിവര്‍ നിര്‍ണായക പങ്കുവഹിച്ചു. ഹഫര്‍ അല്‍ ബാത്തിനിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി സാമൂഹിക പ്രവര്‍ത്തകരും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കും വിബിന്‍ മറ്റത്തിനും സഹായം നല്‍കിയ മുഴുവന്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്കും കിസ്മത്ത് അന്‍സാരിയും കുടുംബവും നന്ദി അറിയിച്ചു.
Related News