അബുദാബി-സ്വകാര്യ കമ്പനികള്‍ 2026-ന്റെ ആദ്യ പകുതിയിലെ സ്വദേശിവത്കരണ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ട അവസാന തീയതി ജൂണ്‍ 30 ആണെന്ന് മാനവവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. അമ്പതോ അതില്‍ അധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് നിയമം ബാധകം. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വൈദഗ്ധ്യമുള്ള തസ്തികകളില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം ഒരു ശതമാനം വര്‍ദ്ധിപ്പിക്കണം. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വീണ്ടും ഒരു ശതമാനം കൂടി വര്‍ദ്ധിപ്പിച്ച്, 2026 അവസാനത്തോടെ ആകെ 2 ശതമാനം എന്ന വാര്‍ഷിക ലക്ഷ്യം കൈവരിക്കണമെന്നാണ് നിബന്ധന.
തങ്ങള്‍ക്ക് ആവശ്യമുള്ള യോഗ്യതയും പരിശീലനവും ലഭിച്ച സ്വദേശി പ്രൊഫഷണലുകളെ കണ്ടെത്താന്‍ കമ്പനികള്‍ 'നാഫിസ്' പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. സ്വദേശിവത്കരണ ലക്ഷ്യങ്ങള്‍ മികച്ച രീതിയില്‍ കൈവരിക്കുന്ന കമ്പനികള്‍ക്ക് 'എമിറേറ്റൈസേഷന്‍ പാര്‍ട്‌ണേഴ്‌സ് ക്ലബ്ബില്‍' അംഗത്വം ലഭിക്കും. ഇത് വഴി മന്ത്രാലയത്തിന്റെ സര്‍വീസ് ഫീസുകളില്‍ 80 ശതമാനം വരെ ഇളവുകളും സര്‍ക്കാര്‍ കരാറുകളില്‍ മുന്‍ഗണനയും ലഭിക്കും. എന്നാല്‍ നിര്‍ദ്ദിഷ്ട ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെടുന്ന കമ്പനികളില്‍ നിന്ന് 2026 ജൂലൈ ഒന്ന് മുതല്‍ പിഴ ഈടാക്കും. നിയമനം നടത്താത്ത ഓരോ തസ്തികയ്ക്കും പ്രതിമാസം 10,000 ദിര്‍ഹം വീതം (വര്‍ഷത്തില്‍ 1,20,000 ദിര്‍ഹം) സാമ്പത്തിക വിഹിതമായി കമ്പനികള്‍ ഒടുക്കേണ്ടി വരും.
വ്യാജ സ്വദേശിവത്കരണത്തിലൂടെ നിയമങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇത് തൊഴില്‍ വിപണിയിലെ ഗുരുതരമായ ലംഘനമായാണ് കണക്കാക്കുന്നത്. മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ സംവിധാനങ്ങളും ഫീല്‍ഡ് ഇന്‍സ്‌പെക്ഷനുകളും വഴി ഇത്തരം ക്രമക്കേടുകള്‍ എളുപ്പത്തില്‍ കണ്ടെത്താനാകുമെന്നും ലംഘനങ്ങള്‍ക്കെതിരെ നിയമപ്രകാരം കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരം നിയമവിരുദ്ധമായ പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തിന്റെ കോള്‍ സെന്റര്‍ (600590000) വഴിയോ ആപ്പ്, വെബ്സൈറ്റ് വഴിയോ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങളോടും സ്വദേശികളോടും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
Related News