ന്യൂഡല്‍ഹി: ഗള്‍ഫ് മേഖലയിലേക്കുള്ള തങ്ങളുടെ മുഴുവന്‍ സര്‍വീസുകളും ഈ ആഴ്ച അവസാനത്തോടെ പുനഃസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യയുടെ ബജറ്റ് വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. യു.എസ്-ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള വ്യോമയാന മേഖലയിലുണ്ടായ വലിയ തടസ്സങ്ങള്‍ക്ക് മാസങ്ങള്‍ക്ക് ശേഷമാണ് പരിഹാരമാകുന്നത്.
കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാനിലുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലേക്കുള്ള പതിനായിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിരുന്നു. മേഖലയിലെ രാജ്യങ്ങള്‍ തങ്ങളുടെ വിമാനത്താവളങ്ങളും വ്യോമപാതകളും അടച്ചതാണ് ഇതിന് കാരണമായത്. ഇതിനുപുറമെ, ഹോര്‍മുസ് കടലിടുക്ക് അടച്ചതിനെത്തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്നതും വിമാനക്കമ്പനികള്‍ക്ക് തിരിച്ചടിയായി. എന്നാല്‍, യു.എസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതോടെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഗള്‍ഫ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ വേഗത്തിലാക്കുകയാണ്.
കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് കുവൈറ്റിലേക്കുള്ള സര്‍വീസുകള്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പുനരാരംഭിച്ചതോടെ വെസ്റ്റ് ഏഷ്യയിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി. ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലായി 13 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കമ്പനി ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്.
കഴിഞ്ഞ ജൂണില്‍ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ എന്നീ നാല് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ വിറ്റഴിച്ച സീറ്റുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2,20,000-ത്തിന്റെ കുറവുണ്ടായതായി യുകെ ആസ്ഥാനമായുള്ള ഏവിയേഷന്‍ അനലിറ്റിക്‌സ് സ്ഥാപനമായ ഒ.എ.ജി വ്യക്തമാക്കുന്നു. ഇന്ധനവില വര്‍ധനയെത്തുടര്‍ന്ന് വ്യോമയാന മേഖല തന്നെ തകര്‍ച്ചയുടെ വക്കിലാണെന്ന് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ പ്രധാന വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്‍ഡിഗോയും ഗള്‍ഫ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിച്ചു കഴിഞ്ഞു. ജൂണ്‍ അവസാനത്തോടെ 70 ശതമാനത്തിലധികം റൂട്ടുകളും ഇന്‍ഡിഗോ പുനഃസ്ഥാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
യാത്രക്കാരുടെ ബുക്കിംഗിലും ആത്മവിശ്വാസത്തിലും വലിയ വര്‍ധനവാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. മിഡില്‍ ഈസ്റ്റ് മേഖലയിലെ വ്യോമയാന രംഗത്ത് കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നത് ബിസിനസിനും വരുമാനത്തിനും വലിയ ഉണര്‍വ് നല്‍കുമെന്ന് ഏവിയേഷന്‍ വിദഗ്ധന്‍ അനില്‍ കക്കര്‍ പറഞ്ഞു. 2024-ല്‍ മാത്രം 1.4 കോടിയിലധികം ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചത് എന്നത് ഈ മേഖലയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.
Related News