ഹൂസ്റ്റണ്‍: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. അറ്റ്ലസ് ലയണ്‍സിന്റെ കരുത്തിന് മുന്നില്‍ കാനഡയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. രണ്ടാം പകുതിയില്‍ ഇരട്ട ഗോളുകള്‍ നേടിയ അസ്ദീന്‍ ഒനാഹിയും കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ലക്ഷ്യം കണ്ട സൂഫിയാന്‍ റഹീമിയുമാണ് മൊറോക്കോയുടെ ജയം അനായാസമാക്കിയത്. മത്സരത്തിലുടനീളം കാനഡയുടെ ആക്രമണനിരക്ക് കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.
വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഈജിപ്ത് ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചിരുന്നു. ഇതോടെ അറബ് ലോകത്തെ ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തിലാണ്. ചൊവ്വാഴ്ച അറ്റ്‌ലാന്റയിലെ മെഴ്സിഡസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് ഈജിപ്തിന്റെ എതിരാളികള്‍.
അതേസമയം, മൊറോക്കോയ്ക്ക് ഇത് പുതിയ അനുഭവമല്ല. 1986-ല്‍ നോക്കൗട്ട് ഘട്ടത്തിലെത്തുന്ന ആദ്യ അറബ് രാജ്യമായി ചരിത്രം കുറിച്ച ടീമാണ് മൊറോക്കോ. ഖത്തര്‍ ലോകകപ്പില്‍ സെമിഫൈനലിലെത്തി ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ മനംകവര്‍ന്ന സംഘം കൂടിയാണിവര്‍. നാല് വര്‍ഷം മുമ്പ് നടന്ന ലോകകപ്പില്‍ കാനഡയെ 2-1ന് പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി മൊറോക്കോ മുന്നേറിയിരുന്നു.
അഷ്‌റഫ് ഹക്കിമി, യാസിന്‍ ബോനൂ, നൗസീര്‍ മസ്രൗയി, അസ്ദീന്‍ ഒനാഹി തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങള്‍ ഇപ്പോഴും ടീമിന്റെ കുന്തമുനയാണ്. ഇവര്‍ക്കൊപ്പം 18 വയസ്സുകാരന്‍ അയുബ് ബൗഅദ്ദി, ബയേണ്‍ മ്യൂണിക്കിന്റെ പുതിയ സൈനിങ് ഇസ്മായേല്‍ സെയ്ബാരി തുടങ്ങിയ യുവതാരങ്ങള്‍ കൂടി എത്തിയതോടെ ടീം കൂടുതല്‍ കരുത്തരായി. റൗണ്ട് ഓഫ് 32-ല്‍ നെതര്‍ലന്‍ഡ്‌സിനെതിരെ പെനാല്‍റ്റിയിലൂടെ വിജയം സമ്മാനിച്ചത് സെയ്ബാരിയായിരുന്നു.
മത്സരത്തിന് മുന്‍പേ തന്നെ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്ന മൊറോക്കോ അത് മൈതാനത്തും ആവര്‍ത്തിച്ചു.
Related News