കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ നേതൃത്വത്തെ ചൊല്ലി പ്രതിസന്ധി രൂക്ഷമാകുന്നു. പ്രസിഡന്റ് ശ്വേതാ മേനോനെതിരെ അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും ആരോപിച്ച് മാലാ പാര്‍വതി, അന്‍സിബ ഹസന്‍, ഉഷ ഹസീന, മായാ വിശ്വനാഥ് എന്നിവരടങ്ങുന്ന ഒരു വിഭാഗം രംഗത്തെത്തി. കോടതി സ്റ്റേ ചെയ്ത അഡ്ഹോക് കമ്മിറ്റിയെ പിന്തുണയ്ക്കുന്ന ഇവര്‍, നിലവിലെ കമ്മിറ്റിക്ക് തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രഖ്യാപിച്ചു.
ശ്വേതാ മേനോന്‍ ബിജെപിയില്‍ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റിയെന്ന് വിമതര്‍ ആരോപിച്ചു. അദാനി ഗ്രൂപ്പില്‍ നിന്ന് ശ്വേതാ മേനോന്‍ വഴി 15 കോടി രൂപ സംഭാവനയായി ലഭിക്കുമെന്ന് ബിജെപി നേതാവ് പത്മജ മേനോന്‍ പറയുന്നതായി അവകാശപ്പെടുന്ന ശബ്ദരേഖ മാലാ പാര്‍വതി പുറത്തുവിട്ടു. സംഘടനയ്ക്ക് ഇത്തരം ഫണ്ടുകള്‍ ആവശ്യമില്ലെന്ന് അവര്‍ വ്യക്തമാക്കി.
'അമ്മ' കുടുംബസംഗമത്തിനായുള്ള സ്‌പോണ്‍സര്‍ഷിപ്പില്‍ ശ്വേതയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി അന്‍സിബ ആരോപിച്ചു. ഒരു കോടി രൂപ ലഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പറഞ്ഞിരുന്നെങ്കിലും, കരാറായപ്പോള്‍ അത് 75 ലക്ഷമായി കുറഞ്ഞു. കൂടാതെ, മതപരമായ സ്ഥാപനത്തെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തെയും ഇവര്‍ ചോദ്യം ചെയ്തു.
മറുപടിയുമായി ശ്വേതാ മേനോന്‍
ആരോപണങ്ങള്‍ തള്ളി ശ്വേതാ മേനോന്‍ രംഗത്തെത്തി. മമ്മൂട്ടിയും മോഹന്‍ലാലും തന്നെ വിളിക്കുകയും, രാജി വെക്കാതെ സ്ഥാനത്ത് ഉറച്ചുനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി അവര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. സംഘടനയെ നിയന്ത്രിക്കേണ്ടത് ഭൂരിപക്ഷമാണെന്നും, ഓടിളക്കി വന്ന ചുരുക്കം ചിലരല്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ശ്വേതയുടെ അവകാശവാദം വിശ്വസിക്കാന്‍ തയ്യാറല്ലെന്നും, ഇക്കാര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പരസ്യമായി നിലപാട് വ്യക്തമാക്കണമെന്നും അന്‍സിബ തിരിച്ചടിച്ചു.
അഡ്ഹോക് കമ്മിറ്റിയുടെ നിയമസാധുതയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കോടതിയുടെ പരിഗണനയിലാണ്. ശ്വേത നല്‍കിയ ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചതിനെത്തുടര്‍ന്ന് കണ്‍വീനറായിരുന്ന രമേഷ് പിഷാരടി സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതിനിടെ, ടിനി ടോമിനെതിരായ പരാതിയില്‍ മൊഴി നല്‍കാന്‍ അന്‍സിബ പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഉദ്യോഗസ്ഥരെ കാണാനാവാതെ മടങ്ങേണ്ടി വന്നു. രമേഷ് പിഷാരടിയും ശ്വേതാ മേനോനും തമ്മിലുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നത് വിവാദങ്ങള്‍ കൂടുതല്‍ ചൂടുപിടിപ്പിച്ചിരിക്കുകയാണ്.
കമ്മിറ്റിയുടെ കണക്കുകള്‍ പാസാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ശ്വേതയുടെ കമ്മിറ്റിക്ക് നിയമസാധുത നഷ്ടപ്പെട്ടുവെന്നും, അടിയന്തരമായി അധികാരത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നുമാണ് വിമത വിഭാഗത്തിന്റെ ആവശ്യം.
Related News