കോഴിക്കോട്: കനത്ത മഴയ്ക്കിടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ 150 വര്‍ഷത്തിലേറെ പഴക്കമുള്ള ക്ലോക്ക് ടവര്‍ കെട്ടിടം തകര്‍ന്നു വീണു. രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്കാണ് കെട്ടിടാവശിഷ്ടങ്ങള്‍ പതിച്ചത്. അപകടസമയത്ത് യാത്രക്കാര്‍ സ്ഥലത്ത് ഇല്ലാതിരുന്നതും ആര്‍പിഎഫിന്റെ സമയബന്ധിതമായ ഇടപെടലും കാരണം വലിയൊരു ദുരന്തമാണ് ഒഴിവായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാവിലെ 11.10നും 11.15നും ഇടയിലാണ് അപകടം. സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസും ആര്‍പിഎഫ് ഓഫിസും ഉള്‍പ്പെടുന്ന പഴയ കെട്ടിടത്തിന്റെ മുഖമുദ്രയായ ക്ലോക്ക് ടവറാണ് ഇടിഞ്ഞു വീണത്. കഴിഞ്ഞ ദിവസം കെട്ടിടത്തില്‍ വിള്ളല്‍ കണ്ടതിനെത്തുടര്‍ന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ യാത്രക്കാരെ ഇവിടെനിന്നും മാറ്റിയിരുന്നു. വ്യാഴാഴ്ചയോടെ അപായ റിബണുകള്‍ ഉപയോഗിച്ച് സ്ഥലം തിരിക്കുകയും ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നതിനിടയിലാണ് കെട്ടിടം നിലംപൊത്തിയത്.
പ്ലാറ്റ്ഫോമിലെ വൈദ്യുതി ലൈനുകളിലേക്കും ട്രാക്കുകളിലേക്കും ഷീറ്റുകളും അവശിഷ്ടങ്ങളും വീണതിനാല്‍ ഒന്ന്, രണ്ട്, മൂന്ന് ട്രാക്കുകളിലെ വൈദ്യുതി ബന്ധം പൂര്‍ണമായി വിച്ഛേദിച്ചു. ഇത് ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു.
തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് കല്ലായി സ്റ്റേഷനില്‍ യാത്ര അവസാനിപ്പിച്ചു. കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് കല്ലായിയില്‍ നിന്ന് യാത്ര ആരംഭിക്കും. മംഗളൂരുവില്‍ നിന്നുള്ള ഏറനാട് എക്സ്പ്രസ് ഒന്നേകാല്‍ മണിക്കൂറും, മുംബൈയില്‍ നിന്നുള്ള നേത്രാവതി എക്സ്പ്രസ് രണ്ടര മണിക്കൂറും വൈകിയാണ് സര്‍വീസ് നടത്തുന്നത്. ചില ട്രെയിനുകള്‍ വെള്ളയില്‍, വെസ്റ്റ് ഹില്‍ സ്റ്റേഷനുകളിലും പിടിച്ചിട്ടിരിക്കുകയാണ്.
അപകടവിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും ആര്‍പിഎഫും സ്ഥലത്തെത്തി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടികള്‍ ആരംഭിച്ചു. പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. കാലപ്പഴക്കമുള്ള കെട്ടിടം സമയബന്ധിതമായി പൊളിച്ചുമാറ്റാത്തത് റെയില്‍വേ അധികാരികളുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണെന്നും, നവീകരണം നടക്കുന്ന സംസ്ഥാനത്തെ മറ്റ് റെയില്‍വേ സ്റ്റേഷനുകളിലും കര്‍ശനമായ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Related News