അപ്രതീക്ഷിതമല്ലെങ്കിലും ലോകകപ്പ് ക്വാര്‍ട്ടറില്‍ സ്‌പെയിന്റെ വിജയം മെനഞ്ഞെടുത്തത് മെറീനോയാണ്. കളിയെ വിലയിരുത്തി അനു പാപ്പച്ചന്‍ എഴുതിയ കുറിപ്പ് വായിക്കാം:
പകരം വന്നൊരാള്‍ കളിക്കളം കീഴടക്കുന്നു. മൈക്കല്‍ മെറീനോ.
പകരം വന്നൊരാളെ നിര്‍ഭാഗ്യം കീഴടക്കുന്നു. ലാമന്‍സ്.
നിര്‍ണായക നിമിഷങ്ങളിലെ മൈക്കല്‍ മെറീനോയുടെ രണ്ടാമത്തെ അവതാര പ്പിറവിയാണിത്. സ്‌പെയിനിന്റെ വിജയഗാഥയില്‍ മെറീനോയുടെ മൂല്യം വിലമതിക്കാനാവാത്തതാണ്.
ആദ്യം പോര്‍ച്ചുഗലിനെതിരെ. മത്സരം അവസാന നിമിഷങ്ങളിലേക്ക് നീങ്ങുമ്പോള്‍ മെറീനോ കളത്തിലിറങ്ങുന്നു.
ഇറങ്ങി വെറും ആറു മിനിറ്റിനകം വിജയഗോള്‍. പോര്‍ച്ചുഗലിന്റെ ലോകകപ്പ് സ്വപ്നം അവിടെ അവസാനിക്കുന്നു.
ഇപ്പോള്‍ ബെല്‍ജിയത്തിനെതിരെ. വീണ്ടും അവസാന നിമിഷങ്ങളില്‍ പകരക്കാരനായി എത്തുന്നു. ഇത്തവണ കാത്തിരിപ്പ് രണ്ട് മിനിറ്റ് മാത്രം. വീണ്ടും വിജയഗോള്‍.
തുടക്കം മുതല്‍ വേദിയിലുണ്ടാകണമെന്നില്ലാത്ത നായകന്മാരെപ്പോലെ.. അവസാന അവസാന അങ്കത്തിനായി സംവിധായകന്‍ കരുതിവയ്ക്കും. അവര്‍ അരങ്ങിലെത്തുമ്പോള്‍ കഥയുടെ ദിശ തന്നെ മാറും. ലാ ഫ്യു ന്റെ യുടെ സംവിധാനം പാളിയില്ല.
എന്നാല്‍ മറുവശത്ത്, തിബോക്കു പകരം വന്ന ലാമന്‍സിന്റെ ഒറ്റ പിഴവിലാണ് ആ വിജയഗോള്‍ ജനിക്കുന്നത്. പക്ഷേ സ്‌പെയിന്റെ വിജയത്തെ ഗോള്‍കീപ്പറുടെ പിഴവായി മാത്രം ചുരുക്കുന്നത് സ്‌പെയിനിനോട് ചെയ്യുന്ന അനീതിയാകും.
സ്‌പെയിന്‍ മത്സരത്തിലുടനീളം വിജയത്തെ മാത്രം പിന്തുടരുന്ന പോലെ തന്നെ കളിച്ചു.. ഗോള്‍കീപ്പര്‍മാര്‍ തട്ടിക്കളയുന്ന പന്തുകളിലും ജാഗ്രതയോടെ അതിവേഗം പ്രതികരിച്ച് റീബൗണ്ടുകള്‍ വലയിലെത്തിച്ച സ്പാനിഷ് താരങ്ങളുടെ ആര്‍ത്തി.
ഒരു പന്തും അവസാനിച്ചുവെന്ന് കരുതാതെ അവസാന നിമിഷം വരെ പിന്തുടരുന്ന ആ തീവ്രത.. വിസിലടിക്കും തൊട്ടു മുന്‍പ് ബല്‍ജിയത്തിന്റെ അപകടകരമായ ശ്രമം തകര്‍പ്പന്‍ വോളിയിലൂടെ പുറത്തേക്കടിച്ചു കളഞ്ഞപ്പോഴും സ്‌പെയിന്റെ നിതാന്ത ജാഗ്രത കണ്ടു. വിജയം മാത്രം ആഗ്രഹിച്ചിറങ്ങുന്ന ഒരു ടീമിനു വേണ്ട എല്ലാ ഗുണങ്ങളും സ്‌പെയിനുണ്ടായി. അത് ബെല്‍ജിയത്തില്‍ പലപ്പോഴും കണ്ടതുമില്ല. ആക്രമണമാണ് പ്രതിരോധമെന്നവര്‍ മറന്നു. ലൂക്കാക്കുവിന്റെ മിന്നലാട്ടങ്ങള്‍ അദൃശ്യമായിരുന്നു.
സ്‌പെയിന്റെ കളി തന്നെ കണ്ണിന് വിരുന്നായിരുന്നു. ചെറിയ പാസുകളുടെ കൃത്യതയും, ഇടം സൃഷ്ടിക്കുന്ന ബുദ്ധിയും, പന്തിനെ സംഗീതത്തിന്റെ താളം പോലെ ചലിപ്പിക്കുന്ന സൗന്ദര്യവും. ജയിക്കല്‍ മാത്രമല്ല കാല്‍പന്തിനെ അതിന്റെ മനോഹര ഭാഷയില്‍ രേഖപ്പെടുത്തി കായികപ്രേമികളെ ഹൃദയം നിറച്ചുകൊണ്ടിരിക്കുക.
ലാമിന്‍ യമാലിനെ നോക്കൂ. ഗോള്‍ നേടിയില്ല എങ്കിലും മത്സരം മുഴുവന്‍ നിറഞ്ഞുനിന്നു യമാല്‍.
ബെല്‍ജിയം പ്രതിരോധത്തില്‍ തലങ്ങും വിലങ്ങും തളക്കപ്പെട്ടപ്പോഴും ,വ്യക്തിഗത മികച്ച ശ്രമങ്ങള്‍ പാഴായെങ്കിലും സ്വന്തം കാലുകളെ ടീമിലേക്ക് കൂട്ടിയിണക്കിയ യമാലിന്റെ പക്വതയും ബുദ്ധിയും ആത്മസമര്‍പ്പണവും അഭിനന്ദിക്കണം. വലിയ താരങ്ങളുടെ അടയാളമാണത്!
യമാലും പെഡ്രിയും ചേര്‍ന്ന് നെയ്‌തെടുത്ത മുന്നേറ്റത്തില്‍ നിന്നാണ് ഡാനി ഓല്‍മോയുടെ ഷോട്ട് പിറക്കുന്നത്. ആ ഷോട്ട് തിരിച്ചുവന്ന നിമിഷത്തില്‍ റീബൗണ്ടിലേക്ക് പാഞ്ഞെത്തിയ സ്‌പെയിന്റെ കുതിപ്പില്‍ നിന്നാണ് ആദ്യഗോള്‍. . കൃത്യമായ തയ്യാറെടുപ്പും ജാഗ്രതയും ഒത്തിണക്കവും ചേര്‍ന്നുണ്ടാക്കിയ ഗോള്‍.
സ്‌പെയിന്റെ ക്ലീന്‍ ഷീറ്റ് അവസാനിപ്പിച്ച ബെല്‍ജിയത്തിന്റെ ബുള്ളറ്റ് ഹെഡറിലൂടെ
തുടര്‍ച്ചയായി 649 മിനിറ്റ് ഗോള്‍ വഴങ്ങാതിരുന്ന അപൂര്‍വ റെക്കോര്‍ഡിന് വിരാമമിട്ടെങ്കിലും ഒരു ഗോള്‍ വഴങ്ങിയതുകൊണ്ട് മാത്രം സൈമണിന്റെ മതില്‍ പിന്നെ ഇടിഞ്ഞില്ല. അവസാന നിമിഷം വരെ അതേ ആത്മവിശ്വാസത്തോടെയും ശാന്തതയോടെയും അയാള്‍ സ്‌പെയിന്റെ നെടുങ്കോട്ടയായി തുടര്‍ന്നു.
സ്‌പെയിന്‍ ഫ്രാന്‍സിനോട് കളിക്കുമ്പോള്‍ കരുത്താവുന്ന ഘടകങ്ങള്‍ ഈ കളി കാണിച്ചു തന്നു. മികച്ച അച്ചടക്കമുള്ള ഡിഫന്‍സും പിഴവു വരുത്താത്ത സംഘടിതമായ കളിയും. ഫിനിഷിങ്ങിലെ പോരായ്മയൊഴിച്ചാല്‍ അവര്‍ സെറ്റാണ്. അതിന് അവര്‍ക്ക് മെറിനോയുണ്ട്.
പക്ഷേ ഫ്രാന്‍സ് ഫ്രാന്‍സാണല്ലോ ആക്രമണത്തിന്റെ പടയാളികള്‍.
ഫ്രാന്‍സിന്റെ ആക്രമണത്തോടു സ്‌പെയിന്റ ഡിഫന്‍സ് എങ്ങനെ പിടിച്ചു നില്ക്കുമെന്നു കാണണ്ടി വരും.
കളിക്കരുത്തും മനക്കരുത്തും തന്ത്രങ്ങളും കുതന്ത്രങ്ങളും പോരടിക്കും.
കാത്തിരുന്നു കാണാം
Related News