_പെലെ ഇല്ലെങ്കിലും 1970 ല്‍ ബ്രസീല്‍ ലോകകപ്പ് നേടുമായിരുന്നുവോ? അതിന് സാധ്യതയേറെയാണ്. മറഡോണ ഇല്ലെങ്കില്‍ അര്‍ജന്റീന 1986 ല്‍ ചാമ്പ്യന്മാരാവുമോ, ഇല്ലെന്നുറപ്പാണ്. 1986 ലെ അര്‍ജന്റീനാ ടീമില്‍ മറഡോണക്കു പകരം കളിച്ചത് പെലെ ആയിരുന്നുവെങ്കിലോ?_
ആരാണ് ഗ്രെയ്റ്റസ്റ്റ്? പെലെയും ഡിയേഗൊ മറഡോണയും ഒരിക്കലും ഇക്കാര്യത്തില്‍ യോജിച്ചില്ല. മാത്രമല്ല, എപ്പോഴും അതിന്റെ പേരില്‍ ഉരസുകയും ചെയ്തു. ഫുട്‌ബോള്‍ പ്രേമികളും എന്നും രണ്ടു ചേരിയിലാണ്. പെലെയുടെ കഴിവുകള്‍ അത്യസാധാരണമാണ്. ഒരു സംശയവുമില്ല. എന്നാല്‍ പെലെയോടൊപ്പം കളിച്ചവര്‍ അത്ര തന്നെ മിടുക്കരായിരുന്നു. മറഡോണക്ക് ആ സൗഭാഗ്യം ലഭിച്ചില്ല. ഒരു ശരാശരി ടീമിനെയാണ് മറഡോണ തന്റെ പ്രതിഭയുടെ സ്പര്‍ശം കൊണ്ട് രണ്ടു തവണ ലോകകപ്പിന്റെ ഫൈനലിലെത്തിച്ചത്.
ആരാണ് മികച്ചതെന്നതിനെച്ചൊല്ലി പലതവണ പെലെയും മറഡോണയും ഉരസിയിട്ടുണ്ട്. അത് മാന്യമായ ഉരസല്‍ പോലുമായിരുന്നില്ല. പരിഹാസവും വാക്കേറ്റവുമൊക്കെയായിരുന്നു. ഒടുവില്‍ ഫിഫ ഇരുപതാം നൂറ്റാണ്ടിലെ മികച്ച കളിക്കാരനെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ വോട്ടിംഗ് പ്രഖ്യാപിച്ചു. 'കളിയറിയാവുന്നവര്‍' പെലെക്കൊപ്പം നിന്നു. ജനസാമാന്യം മറഡോണക്കൊപ്പവും. വോട്ടിംഗില്‍ മറഡോണ മുന്നിലെത്തി. പെലെയുടെ മുഖം രക്ഷിക്കാന്‍ ഫിഫ പ്രത്യേകം ബഹുമതി നല്‍കി രണ്ടു പേരെയും തുല്യരാക്കി. ഓണ്‍ലൈന്‍ വോട്ടിംഗ് പെലെയോടുള്ള അനാദരവായിരുന്നു. കാരണം പുതിയ തലമുറ പെലെ കളിക്കുന്നതു കണ്ടവരല്ല. അവരില്‍ മഹാഭൂരിഭാഗവും പെലെയുടെ കഴിവുകളെക്കുറിച്ച് അറിഞ്ഞവരുമല്ല. മറഡോണ അവരുടെ കണ്‍മുമ്പിലൂടെ പന്തുമായി അമ്മാനമാടിയ കളിക്കാരനാണ്. ഫലത്തില്‍ ഫിഫയുടെ ഓണ്‍ലൈന്‍ വോട്ടിംഗിനും ആരാണ് ഗ്രെയ്റ്റസ്റ്റ് എന്ന ചോദ്യത്തിന് ഉത്തരം തരാനായില്ല. അവര്‍ പരസ്പരം പരിഹാസം തുടര്‍ന്നു.
'അത് അയാളാണെന്ന് അയാള്‍ വിചാരിക്കുന്നു, പക്ഷെ എല്ലാവര്‍ക്കുമറിയാം അതാരാണെന്ന്' -ഒരിക്കല്‍ പെലെ പറഞ്ഞു.
ഒരിക്കല്‍ ഒരു അഭിമുഖത്തിനിടെ മറഡോണ ഗൗരവത്തോടെയെന്ന പോലെ പെലെയോട് ചോദിച്ചു, 'എങ്ങനെയാണ് 1281 ഗോളുകള്‍ കരിയറില്‍ അടിച്ചുകൂട്ടിയത്? മറുപടി വരും മുമ്പെ മറഡോണയുടെ പരിഹാസത്തിന്റെ മേമ്പൊടി എത്തി -'വീട്ടുമുറ്റത്ത് ബന്ധുക്കള്‍ക്കെതിരെയായിരിക്കും അല്ലേ?'
കണക്കുകള്‍ തീര്‍ച്ചയായും പെലെയോടൊപ്പമാണ്. ഫുട്‌ബോളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുയര്‍ത്താന്‍ പെലെക്ക് സാധിച്ചു. വിഭിന്നമായ കഴിവുകള്‍ പരിഗണിക്കുമ്പോഴും മറഡോണയെക്കാള്‍ മുന്നിലാണ് പെലെ. മറഡോണ നല്‍കിയ ആനന്ദം പെലെക്ക് നല്‍കാന്‍ സാധിച്ചിരുന്നുവോയെന്നതാണ് സംശയം. രണ്ടു തലമുറകളിലാണെന്നത് ആ താരതമ്യം പ്രയാസകരമാക്കുന്നു. മറഡോണയുടെ ഡ്രിബഌംഗ് അപാരമാണ്. എന്നാല്‍ ഇടങ്കാലിനെ മറഡോണ അമിതമായി ആശ്രയിച്ചു. കളിയുടെ ഏത് ഘടകമെടുത്താലും പെലെയെ വെല്ലാന്‍ ബുദ്ധിമുട്ടാണ്. ഞൊടിയിടയില്‍ ചിന്തിക്കാനും അത് പ്രാവര്‍ത്തികമാക്കാനുമുള്ള കഴിവില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്. ഒരു പക്ഷെ പെലെയാണ് ഇക്കാര്യത്തില്‍ മുന്നില്‍. പെലെ യൂറോപ്യന്‍ ലീഗുകളില്‍ കളിച്ചിട്ടില്ല. പക്ഷെ ബ്രസീലിയന്‍ ലീഗ് അക്കാലത്ത് ശക്തമാണ്. എങ്കിലും മികച്ച ഡിഫന്റര്‍മാര്‍ ഇല്ലായിരുന്നു. മറഡോണ യൂറോപ്പിലും തന്റെ കരുത്ത് തെളിയിച്ചിട്ടുണ്ട്.
ഒരു ചോദ്യം ഇരുവരെയും വേറിട്ടുനിര്‍ത്തിയേക്കാം.. പെലെ ഇല്ലെങ്കിലും 1970 ല്‍ ബ്രസീല്‍ ലോകകപ്പ് നേടുമായിരുന്നുവോ? അതിന് സാധ്യതയേറെയാണ്. മറഡോണ ഇല്ലെങ്കില്‍ അര്‍ജന്റീന 1986 ല്‍ ചാമ്പ്യന്മാരാവുമോ, ഇല്ലെന്നുറപ്പാണ്. 1986 ലെ അര്‍ജന്റീനാ ടീമില്‍ മറഡോണക്കു പകരം കളിച്ചത് പെലെ ആയിരുന്നുവെങ്കിലോ, എങ്കില്‍ അര്‍ജന്റീന ലോക ചാമ്പ്യന്മാരാവാന്‍ സാധ്യതയില്ലെന്നു കരുതുന്നവരേറെ.
പെലെയെ പോലെ നീണ്ടുനിന്നില്ല മറഡോണയുടെ മികവ്. മറഡോണയുടെ പ്രതാപകാലം മിന്നിമറയുകയായിരുന്നു. ആ മിന്നല്‍ പക്ഷെ ഫുട്‌ബോള്‍ ലോകത്തെ ഭ്രമിപ്പിച്ചു. പെലെ 1958 ലെ ആദ്യ ലോകകപ്പ് മുതല്‍ 1970 ലെ അവസാന ലോകകപ്പ് വരെ തന്റെ പ്രതാപം നിലനിര്‍ത്തി. ഇവരിലാരാണ് മികച്ചത്?
ആരാണ് മികച്ചതെന്ന് നിര്‍ണയിക്കുന്നതില്‍ പലപ്പോഴും കളിക്കളത്തിനപ്പുറത്തെ ഘടകങ്ങളും സ്വാധീനിക്കപ്പെട്ടു. പെലെ കറകളഞ്ഞ ഫുട്‌ബോളറാണ്. ഡിയേഗൊ എന്നും വികൃതിപ്പയ്യനായിരുന്നു. പെലെ കോര്‍പറേറ്റുകളുടെ പരസ്യ മോഡലായിരുന്നു. മറഡോണ അധികാരകേന്ദ്രങ്ങളോട് എന്നും കലഹിച്ചു. ലാറ്റിനമേരിക്കയിലും കൊല്‍ക്കത്തയിലും കേരളത്തിലുമൊക്കെ മറഡോണ പ്രിയപ്പെട്ടവനായത് കളിയിലെ മികവ് കൊണ്ടു മാത്രമല്ല. ബ്രിട്ടന്‍ മറഡോണയെ വെറുക്കുന്നതും പെലെയെ നെഞ്ചിലേറ്റതും ഇതേ കാരണം കൊണ്ടു തന്നെ.
Related News