l o a d i n g

സാംസ്കാരികം

പ്രവാസിയുടെ നെഞ്ചുലയ്ക്കുന്ന കഥയുമായി 'മസ്റ', ജിദ്ദക്കാരുടെ സ്വന്തം സിനിമ ഇപ്പോള്‍ കാണാം

Thumbnail


ജിദ്ദ- 'ഞങ്ങളുടെ കഷ്ടപ്പാടും ത്യാഗവും സഹനവും കാത്തിരിപ്പുമെല്ലാം കടുത്തതായിരിക്കാം, എന്നാല്‍ പ്രേക്ഷകനെ സംബന്ധിച്ച് ഫ്രെയിമുകളില്‍ എന്ത് കാണുന്നു എന്നതാണ് പ്രധാനം. അത് ഞങ്ങള്‍ക്ക് നല്‍കാനായോ എന്നതാണ് സിനിമയുടെ വിജയത്തിന്റെ കാതല്‍...' സംവിധായകന്‍ അലി അരീക്കത്തിന്റെ വാക്കുകളില്‍ ആത്മവിശ്വാസം തുടിച്ചു. ജിദ്ദയിലും പരിസരപ്രദേശങ്ങളിലുമായി പൂര്‍ണമായും ചിത്രീകരിച്ച, പ്രവാസിയുടെ നോവിന്റേയും ഒറ്റപ്പെടലിന്റേയും നേര്‍ക്കഥ പറയുന്ന 'മസ്‌റ' എന്ന ചലച്ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് ശേഷം ജിദ്ദയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അലി അരീക്കത്ത്.

ഒന്നേമുക്കാല്‍ മണിക്കൂര്‍ നീളുന്ന 'മസ്‌റ' തിയറ്റര്‍ റിലീസിനുള്ള നിരവധി പരിശ്രമങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച സി സ്‌പെയ്‌സ് ഒ.ടി.ടിയിലാണ് പുറത്തിറങ്ങിയത്. ആസ്വാദകര്‍ സിനിമയെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് അണിയറശില്‍പികള്‍. ജിദ്ദയില്‍ ജോലി ചെയ്യുന്ന മുപ്പതിലധികം പേരാണ് ഈ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി നിറയുന്നത്. ഗള്‍ഫിന്റെ പരിമിതമായ സാഹചര്യത്തിലും മികച്ച ഒരു സിനിമ പുറത്തിറക്കാനായതിന്റെ ത്രില്ലിലാണ് അവരെല്ലാം.

'മസ്‌റ' എന്ന വാക്ക് ഗള്‍ഫ് പ്രവാസികള്‍ക്ക് പരിചിതമാണ്. നഗരജീവിതത്തിന്റെ പളപളപ്പുകള്‍ക്കപ്പുറം മരുഭൂമിയുടെ ഉഷ്ണവും ഈന്തപ്പനയോലകളെ ഉലച്ചു വരുന്ന മരുക്കാറ്റിന്റെ സീല്‍ക്കാരവും നിറയുന്ന, പരുക്കന്‍ മനുഷ്യരുടേയും വളര്‍ത്തുമൃഗങ്ങളുടേയും ജീവിതം ഒന്നായി മാറുന്ന വിദൂരസ്ഥമായ കൃഷിയിടങ്ങള്‍. കാണാതായ സുഹൃത്തിനെത്തേടി മസ്‌റയുടെ ഉള്ളകങ്ങളിലേക്ക് യാത്രചെയ്‌തെത്തുന്ന ഏതാനും പേര്‍, അവിടെ അവരെ കാത്തിരിക്കുന്ന ഹൃദയഭേദകമായ ദുരന്തദൃശ്യം. അതാണ് ഈ സിനിമയിലൂടെ അലി പറയുന്നത്.

2022 ല്‍ ചിത്രീകരിച്ച മസ്‌റ നിരവധി പ്രതിസന്ധികള്‍ക്കും കാത്തിരിപ്പിനും ശേഷമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. ഒ.ടി.ടിയില്‍ വളരെ ചെറിയ തുക മുടക്കി സിനിമ കാണാം. കേരള ചലച്ചിത്ര വികസന കോര്‍പറേഷന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സി സ്‌പെയ്‌സിലാണ് ചിത്രം റിലീസ് ചെയ്തത്. സിസ്‌പെയ്‌സ് ഡൗണ്‍ലോഡ് ചെയ്ത് ചിത്രം പ്രവാസികള്‍ കാണണമെന്നും അഭിപ്രായങ്ങള്‍ പങ്കുവെക്കണമെന്നും അണിയറ ശില്‍പികള്‍ അഭ്യര്‍ഥിച്ചു.

സമകാലീന പ്രവാസജീവിതത്തിന്റെ ചൂടും ചൂരും നിറഞ്ഞ സിനിമകള്‍ മലയാളം കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടിട്ടുണ്ട്. ഗദ്ദാമ, ആടുജീവിതം പോലെ വലിയ ബാനറില്‍, വലിയ മുതല്‍മുടക്കുമായി, പേരുകേട്ട സംവിധായകരും നടീനടന്മാരുമാണ് അവയിലെല്ലാം അണിനിരന്നത്. എന്നാല്‍ മസ്‌റ അതില്‍നിന്നെല്ലാം വിഭിന്നമാണ്. മരുഭൂമിയുടെ കാഠിന്യം മാത്രമല്ല, അതിന്റെ ശാദ്വലതയും നിറയുന്ന ദൃശ്യങ്ങളാണ് മസ്‌റയില്‍ തെളിയുന്നത്. വലിയ ട്രോളി ക്യാമറകളോ ആധുനിക സംവിധാനങ്ങളോ ഇല്ലാതെയെങ്കിലും സൈകതഭൂമിയുടെ ഭാവവ്യതിയാനങ്ങളെ സിനിമ തീവ്രമായി ഒപ്പിയെടുക്കുന്നുണ്ട്.

ഗള്‍ഫിലെ സര്‍വസാധാരണമായ ബാച്ച്‌ലര്‍ മുറികളിലെ മനുഷ്യജീവിതങ്ങളെ എല്ലാ സത്യസന്ധതയോടെയും 'മസ്‌റ' കാണിച്ചുതരുന്നു. 35 വര്‍ഷത്തെ അതിദീര്‍ഘമായ പ്രവാസത്തിന് ശേഷം നാടണയുന്ന അവറാന്‍ക്ക എന്ന കഥാപാത്രം കുടുംബത്തിന്റെ തിരസ്‌കാരത്തില്‍ മനംനൊന്ത് ജീവിതം അവസാനിപ്പിക്കുന്നത് എല്ലാ പ്രവാസിയും നേരിടുന്ന വലിയൊരു സാമൂഹിക സാഹചര്യത്തെ വെളിപ്പെടുത്തുന്നതാണ്. കമ്പനിയുടെ ആവശ്യത്തിനായി വലിയൊരു തുകയുമായി വാനില്‍ യാത്രയാകുന്ന, അച്ചായന്‍ എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന എബ്രഹാം മരുഭൂമിയില്‍ ദുരൂഹമായി അപ്രത്യക്ഷനാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് മസ്‌റയുടെ കഥാപരിസരം. നാസര്‍ തിരുന്നാത്താണ് നിര്‍മാണം. ക്യാമറ ഫെബിന്‍. ജിത്തു പനമ്പിള്ളിയുടെ മനോഹരമായ പാട്ടുണ്ട്. സിവിന്‍ സൈമണ്‍ സംഗീതമൊരുക്കുന്നു. അദ്‌നു ഷബീറാണ് അസോസിയേറ്റ് ഡയറക്ടര്‍. സുബൈര്‍ ആലുവ, ഹാരിസ് ഹസൈന്‍, നാസര്‍ മമ്പുറം, ഷുഹൈബ് പറമ്പന്‍, സമീര്‍ ആമയൂര്‍, അബ്ദുല്ല മുക്കണ്ണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മസ്‌റയുടെ റിലീസിനോടനുബന്ധിച്ച് ജിദ്ദയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ചിത്രത്തിന്റെ അണിയറശില്‍പികളും അഭിനേതാക്കളും മാധ്യമ പ്രവര്‍ത്തകരും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുമടക്കം വലിയൊരു സദസ്സ് സംബന്ധിച്ചു. കബീര്‍ കൊണ്ടോട്ടി, സാദിഖലി തുവ്വൂര്‍, ജാഫറലി പാലക്കോട്, ഗഫൂര്‍ കൊണ്ടോട്ടി, ഗഫൂര്‍ മമ്പുറം, ജുനൈസ് ബാബു, അമിസ്, മുഹ്‌സിന്‍ കാളികാവ്, അബ്ദുല്‍ ഖാദര്‍ ആലുവ, നൗഷാദ് ചാത്തല്ലൂര്‍, ഷാജു അത്താണിക്കല്‍, മനാഫ്, ജിന്ന്, ഹാരിസ് ബിന്‍ സലാം, അബ്ദുള്ള മുക്കണ്ണി, ഹാരിസ് ഹസ്സൈന്‍, അദ്‌നു ഷബീര്‍, സാദത്ത്, ഷുഹൈബ്, അഫ്‌സല്‍ നാറാണത്ത്, നാസര്‍ മോങ്ങം, നിസാര്‍ കരുനാഗപ്പള്ളി, അബൂബക്കര്‍ പരീത്, സിമി അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Photo

Latest News

 ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍
ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍
July 14, 2026
 ഡബ്ല്യു.എം.എഫ് ജിദ്ദ കൗണ്‍സില്‍ ചിത്രരചനാ മത്സരവിജയികളെ പ്രഖ്യാപിച്ചു
ഡബ്ല്യു.എം.എഫ് ജിദ്ദ കൗണ്‍സില്‍ ചിത്രരചനാ മത്സരവിജയികളെ പ്രഖ്യാപിച്ചു
July 14, 2026
ഹോര്‍മുസിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ചുമത്താനുള്ള തീരുമാനം പിന്‍വലിച്ചു; പകരം ഗള്‍ഫ് രാജ്യങ്ങളുമായി പുതിയ നിക്ഷേപ കരാറുകള്‍ ഉണ്ടാക്കുമെന്ന് ട്രംപ്
ഹോര്‍മുസിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ചുമത്താനുള്ള തീരുമാനം പിന്‍വലിച്ചു; പകരം ഗള്‍ഫ് രാജ്യങ്ങളുമായി പുതിയ നിക്ഷേപ കരാറുകള്‍ ഉണ്ടാക്കുമെന്ന് ട്രംപ്
July 14, 2026
റിയാദ് വിപണിയിലെ 'കൊച്ചു വ്യാപാരി': ഏഴു വയസ്സുമുതല്‍ ഈത്തപ്പഴ വ്യാപാരത്തില്‍ തിളങ്ങി മുഹമ്മദ് മബ്രൂക്ക്
റിയാദ് വിപണിയിലെ 'കൊച്ചു വ്യാപാരി': ഏഴു വയസ്സുമുതല്‍ ഈത്തപ്പഴ വ്യാപാരത്തില്‍ തിളങ്ങി മുഹമ്മദ് മബ്രൂക്ക്
July 14, 2026
2026 ലോകകപ്പ്: നിരാശരായി അറബ് കായികപ്രേമികള്‍; മാനം കാത്തത് മൊറോക്കോയും ഈജിപ്തും മാത്രം
2026 ലോകകപ്പ്: നിരാശരായി അറബ് കായികപ്രേമികള്‍; മാനം കാത്തത് മൊറോക്കോയും ഈജിപ്തും മാത്രം
July 14, 2026
ഇറാന്റെ നീക്കങ്ങളെ അപലപിച്ച് സൗദി മന്ത്രിസഭ; വരുമാന വ്യവസ്ഥക്കും വിദേശ ട്രെയിനികള്‍ക്കുള്ള പ്രത്യേക വിസക്കും അംഗീകാരം
ഇറാന്റെ നീക്കങ്ങളെ അപലപിച്ച് സൗദി മന്ത്രിസഭ; വരുമാന വ്യവസ്ഥക്കും വിദേശ ട്രെയിനികള്‍ക്കുള്ള പ്രത്യേക വിസക്കും അംഗീകാരം
July 14, 2026
പ്രവാസിയുടെ നെഞ്ചുലയ്ക്കുന്ന കഥയുമായി 'മസ്റ', ജിദ്ദക്കാരുടെ സ്വന്തം സിനിമ ഇപ്പോള്‍ കാണാം
പ്രവാസിയുടെ നെഞ്ചുലയ്ക്കുന്ന കഥയുമായി 'മസ്റ', ജിദ്ദക്കാരുടെ സ്വന്തം സിനിമ ഇപ്പോള്‍ കാണാം
July 14, 2026
കിരീടപ്പോരിലേക്ക് നാല് വഴികള്‍; ന്യൂയോര്‍ക്കിലെ സ്വപ്ന ഫൈനലിനായി കാത്തിരിക്കുന്ന നാല് സാധ്യതകള്‍
കിരീടപ്പോരിലേക്ക് നാല് വഴികള്‍; ന്യൂയോര്‍ക്കിലെ സ്വപ്ന ഫൈനലിനായി കാത്തിരിക്കുന്ന നാല് സാധ്യതകള്‍
July 14, 2026
കാരുണ്യത്തിന്റെ കരങ്ങളുമായി ജിദ്ദ പാലക്കാട് കെ.എം.സി.സി, 10 ലക്ഷത്തിന്റെ ചികിത്സാ സഹായ പദ്ധതി പ്രഖ്യാപിച്ചു
കാരുണ്യത്തിന്റെ കരങ്ങളുമായി ജിദ്ദ പാലക്കാട് കെ.എം.സി.സി, 10 ലക്ഷത്തിന്റെ ചികിത്സാ സഹായ പദ്ധതി പ്രഖ്യാപിച്ചു
July 14, 2026
ഹൂത്തി ആക്രമണങ്ങള്‍ക്കെതിരെ സൗദിക്ക് പൂര്‍ണ്ണ പിന്തുണയുമായി അമേരിക്ക; തന്ത്രപ്രധാന ബന്ധം കൂടുതല്‍ ദൃഢം
ഹൂത്തി ആക്രമണങ്ങള്‍ക്കെതിരെ സൗദിക്ക് പൂര്‍ണ്ണ പിന്തുണയുമായി അമേരിക്ക; തന്ത്രപ്രധാന ബന്ധം കൂടുതല്‍ ദൃഢം
July 14, 2026