ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ ദല്‍ഹി പൊലീസ് നടത്തിയ കടുത്ത നടപടികളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുടെ രാജി ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.
'ഈ രാജ്യത്തെ യുവാക്കള്‍ സംസാരിക്കുന്നത് തകര്‍ന്നടിഞ്ഞ വിദ്യാഭ്യാസ-പരീക്ഷാ സംവിധാനങ്ങളെക്കുറിച്ചാണ്. ചിതല്‍ അരിച്ചതുപോലെ പൊളിഞ്ഞ പരീക്ഷാ സമ്പ്രദായത്തെക്കുറിച്ച് അവര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ അവരെ അടിച്ചമര്‍ത്തുകയാണ്. വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തിവീശുന്നതും കണ്ണീര്‍വാതകം പ്രയോഗിക്കുന്നതും ജനാധിപത്യപരമായ ശൈലിയല്ല. ഇതിന് മറുപടി പറയാതെ പ്രധാനമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്?'
തിങ്കളാഴ്ച നടന്ന 'ചലോ സന്‍സദ്' മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിലും പൊലീസ് നടപടിയിലും പരിക്കേറ്റ് രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ഥികളെയും പ്രതിഷേധക്കാരെയും രാഹുല്‍ ഗാന്ധി നേരിട്ടെത്തി കണ്ടു.
പരീക്ഷാ ചോര്‍ച്ചയും വിദ്യാര്‍ഥികള്‍ നേരിടുന്ന അതിക്രമങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. വിഷയത്തില്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട് പ്രതിപക്ഷത്തിന്റെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റേത് ചരിത്രത്തിലെ ഏറ്റവും വലിയ യുവജന വിരുദ്ധ നിലപാടാണെന്നും, 152-ലധികം പേപ്പര്‍ ചോര്‍ച്ചകള്‍ നടന്നിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കാത്ത മന്ത്രിയെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമരത്തിന് നേതൃത്വം നല്‍കിയ പ്രമുഖ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെയും സി.ജെ.പി പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തതിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
Related News