പാരിസ്: ഫിഫ ലോകകപ്പില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള വിവാദ പദ്ധതി ഉപേക്ഷിച്ചെങ്കിലും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയ്‌ക്കെതിരായ സമ്മര്‍ദ്ദം ശക്തമായി തുടരുന്നു. മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ യുവേഫ വീണ്ടും മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്‍ഫന്റീനോയ്‌ക്കെതിരായ നീക്കങ്ങള്‍ ശക്തമായത്.
56 കാരനായ സ്വിസ് ഒഫീഷ്യലിനെതിരെ തെക്കേ അമേരിക്കന്‍ ഫുട്‌ബോള്‍ സംഘടനയായ കോണ്‍മെബോളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (CAF) പിന്തുണ ഇന്‍ഫന്റീനോയ്ക്ക് ലഭിച്ചിട്ടുണ്ട്. മൊറോക്കോയില്‍ ബുധനാഴ്ച ചേര്‍ന്ന അടിയന്തര യോഗത്തില്‍ ഫിഫയിലെ മുതിര്‍ന്ന ഡയറക്ടര്‍മാരുടെ 'പൂര്‍ണ്ണ പിന്തുണ' ഇന്‍ഫന്റീനോയ്ക്ക് ലഭിച്ചെങ്കിലും യുവേഫ ശക്തമായ പ്രസ്താവനയുമായി തിരിച്ചടിക്കുകയായിരുന്നു.
ഫിഫ ലോകകപ്പും ക്ലബ്ബ് ലോകകപ്പും നടത്തുന്നതിനായി 'ഫിഫ ഫോര്‍വേര്‍ഡ് എന്റര്‍പ്രൈസ്' എന്ന പേരില്‍ പുതിയ വാണിജ്യ ഉപസ്ഥാപനം രൂപീകരിക്കാനും, 20 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയത്തില്‍ 4.2 ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കാനുമുള്ള നീക്കത്തോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. പദ്ധതി പിന്‍വലിച്ചെങ്കിലും തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചിട്ടില്ലെന്നും ഇന്‍ഫന്റീനോയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും യുവേഫ ആവര്‍ത്തിച്ചു. തെക്കേ അമേരിക്കന്‍ സംഘടനയായ കോണ്‍മെബോളും ഇന്‍ഫന്റീനോയുടെ ഏകപക്ഷീയമായ നടപടികളെ വിമര്‍ശിച്ചു. അതേസമയം ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (ഇഅഎ) ഇന്‍ഫന്റീനോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
ഫിഫ മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന യുവേഫയുടെ പ്രഖ്യാപനമാണ് പ്രൈവറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഡീല്‍ ഉപേക്ഷിക്കാന്‍ ഇന്‍ഫന്റീനോയെ നിര്‍ബന്ധിതനാക്കിയത്. കഴിഞ്ഞ ശനിയാഴ്ച പദ്ധതി ഉപേക്ഷിച്ചെങ്കിലും തങ്ങളുടെ എല്ലാ ഉപാധികളും പാലിക്കപ്പെട്ടിട്ടില്ലെന്ന് യുവേഫ വ്യക്തമാക്കി. പ്രധാന മത്സരങ്ങള്‍ വില്‍ക്കാനുള്ള നീക്കം പൂര്‍ണ്ണമായി പിന്‍വലിക്കുകയും ഭാവിയില്‍ ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കുകയും വേണമെന്നതായിരുന്നു യുവേഫയുടെ ആവശ്യം.
കഴിഞ്ഞ മാര്‍ച്ചില്‍ റബാത്തില്‍ നടന്ന യോഗത്തില്‍ ഇന്‍ഫന്റീനോയുടെ നാലാമത്തെയും അവസാനത്തെയും ടേമിനായുള്ള പുനര്‍തിരഞ്ഞെടുപ്പിനുള്ള പിന്തുണ പല യുവേഫ അംഗങ്ങളും പിന്‍വലിച്ചിരുന്നു. നോര്‍വീജിയന്‍ ഫുട്‌ബോള്‍ മേധാവി ലിസ ക്ലാവെനെസ് ഇന്ന് വാര്‍ത്താസമ്മേളനം നടത്തുന്നത് ഇന്‍ഫന്റീനോയ്ക്ക് കൂടുതല്‍ തലവേദന സൃഷ്ടിച്ചേക്കാം.
ചര്‍ച്ചകളോ സ്ഥാപനപരമായ സംവിധാനങ്ങളോ പാലിക്കാതെ ഇന്‍ഫന്റീനോ തുടര്‍ച്ചയായി ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കോണ്‍മെബോള്‍ കൗണ്‍സില്‍ ആശങ്ക രേഖപ്പെടുത്തി. എന്നാല്‍ നവംബര്‍ 18-ന് നാമനിര്‍ദ്ദേശം അവസാനിക്കുന്നതുവരെ എതിരാളികള്‍ ആരെങ്കിലും വരികയാണെങ്കില്‍ നേരിട്ടുള്ള മത്സരത്തിലൂടെ അത് നേരിടുമെന്നും വ്യക്തമാക്കി. ഉത്തര-മധ്യ അമേരിക്കന്‍ സംഘടനയായ കോണ്‍കാഫും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും ഇന്‍ഫന്റീനോയുടെ നടപടികളെ വിമര്‍ശിച്ചിട്ടുണ്ട്. പ്രസിഡന്‍സിയെക്കുറിച്ച് സമഗ്രമായ പുനര്‍ചിന്തനം വേണമെന്ന് കോണ്‍കാഫ് ആവശ്യപ്പെട്ടു. കോണ്‍കാഫ് പ്രസിഡന്റ് വിക്ടര്‍ മൊണ്ടഗ്ലിയാനി അടുത്ത മത്സരത്തില്‍ എതിരാളിയായി വന്നേക്കുമെന്നും സൂചനയുണ്ട്.
ഈ പദ്ധതിയെ ഫിഫ പ്രസിഡന്റ് പദവിയുടെ 'ഗുരുതരമായ ദുരുപയോഗം' എന്നാണ് കളിക്കാരുടെ സംഘടനയായ ഫിഫ്‌പ്രോ വിശേഷിപ്പിച്ചത്. കൗണ്‍സില്‍ യോഗത്തിന് ശേഷം ആഫ്രിക്കന്‍ കോണ്‍ഫെഡറേഷന്‍ ഇന്‍ഫന്റീനോയ്ക്ക് ഫിഫ പിന്തുണ വീണ്ടും ഉറപ്പുനല്‍കി. ഇന്‍ഫന്റീനോയ്ക്ക് എതിരായ പൊതുവിചാരണയെ ചെറുക്കണമെന്ന് സൗണ്ട് ആഫ്രിക്കന്‍ സ്‌പോര്‍ട്‌സ് മിനിസ്റ്റര്‍ ഗെയ്റ്റന്‍ മക്കെന്‍സി ആഫ്രിക്കന്‍ ഫുട്‌ബോളിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, 48 ടീമുകള്‍ പങ്കെടുക്കുന്നതും മൂന്ന് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നതുമായ ലോകകപ്പിന്റെ വലിയ വിജയങ്ങള്‍ കഴിഞ്ഞ ആഴ്ചകളിലെ ഈ വിവാദങ്ങള്‍ കാരണം നിഴലിച്ചുപോയത് കഷ്ടമാണെന്ന് കോണ്‍മെബോള്‍ കൂട്ടിച്ചേര്‍ത്തു. ഫുട്‌ബോള്‍ കുടുംബത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Related News