ദുബായ്: ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഇ പൊതുജനങ്ങളോടൊപ്പം ചെലവഴിക്കുന്നതിന്റെയും സായുധ സേനാ തലവൻമാരുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെയും ദൃശ്യങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഇറാനിയൻ ജുഡീഷ്യറിയുടെ വാർത്താ ഏജൻസിയായ മിസാൻ റിപ്പോർട്ട് ചെയ്തു. ബസിജ് ഓർഗനൈസേഷൻ ഡെപ്യൂട്ടി കാസിം ഖുറൈഷിയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
കഴിഞ്ഞ മാർച്ച് മാസം സ്ഥാനമേറ്റെടുത്ത ശേഷം മുജ്തബ ഖാംനഇ ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവിധ കോണുകളിൽ നിന്ന് ശക്തമായ അഭ്യൂഹങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ വിശദീകരണം. ഫെബ്രുവരി 28-ന് യു.എസ്, ഇസ്രായേൽ വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവായ പിതാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുജ്തബക്കും മുഖത്ത് വൈകല്യങ്ങൾ ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് മുതിർന്ന ഇറാനിയൻ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അടുത്തിടെ പരമോന്നത നേതാവുമായി കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹത്തിന്റെ ഓഫീസ് ഞായറാഴ്ച അറിയിച്ചു. രാജ്യത്തെ നിലവിലെ സൈനിക സാഹചര്യങ്ങളെക്കുറിച്ചും ഭാവി നടപടികളെക്കുറിച്ചും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തതായി പ്രസ്താവനയിൽ പറയുന്നു. എന്നാൽ കൂടിക്കാഴ്ച എന്ന് നടന്നു എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
നേരത്തെ, പരമോന്നത നേതാവുമായി നിലവിൽ ആശയവിനിമയം നടത്തുന്നത് ഏറെ പ്രയാസകരമാണെന്ന് പ്രസിഡന്റ് പെസെഷ്കിയാൻ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
Related News