റിയാദ്- സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ അടുത്തിടെ ഒപ്പുവെച്ച 'സംയുക്ത പ്രതിരോധത്തിനായുള്ള മക്ക കരാര്‍' വെറുമൊരു നയതന്ത്ര കൂടിക്കാഴ്ചയായിരുന്നില്ല. മറിച്ച്, മേഖലയിലെ തന്ത്രപരമായ പ്രതിരോധ ഭൂപടത്തെ മാറ്റിവരക്കുന്ന സുപ്രധാന ചുവടുവെപ്പാണ്.
റിയാദിന്റെ തന്ത്രപരമായ സ്വാധീനം, അങ്കാറയുടെ സൈനിക നിര്‍മ്മാണ സാങ്കേതിക വിദ്യ, ഇസ്ലാമാബാദിന്റെ ആണവ-സൈനിക ശേഷി എന്നിവ ഈ ത്രിരാഷ്ട്ര സഖ്യത്തില്‍ ഒത്തുചേരുന്നു. സൗദിയുടെ പ്രതിരോധ നയത്തിലുണ്ടായ ദീര്‍ഘകാല മാറ്റങ്ങളുടെ പ്രതിഫലനമാണിത്.
പാശ്ചാത്യ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി പങ്കാളിത്തത്തെ മാത്രം ഇനി സൗദി അറേബ്യ ആശ്രയിക്കില്ലെന്ന് ഈ നടപടി വ്യക്തമാക്കുന്നു. കൂടുതല്‍ വഴക്കമുള്ള സഖ്യശൃംഖല നിര്‍മ്മിക്കാന്‍ രാജ്യം വേഗത്തില്‍ നീങ്ങുകയാണ്. 'വിഷന്‍ 2030'ന്റെ ഭാഗമായി ആയുധ സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാനും സാങ്കേതികവിദ്യ കൈമാറ്റം ചെയ്യാനും സൗദി ലക്ഷ്യമിടുന്നു.
സുരക്ഷാ സാമഗ്രികള്‍ വാങ്ങുന്ന രാജ്യം എന്ന നിലയില്‍നിന്ന് മേഖലയിലെ പ്രതിരോധ ശക്തിയായി സൗദി മാറിയിരിക്കുന്നു. ഇത് ചരിത്രപരമായ സുരക്ഷാ കരാറുകളുടെ തുടര്‍ച്ചയാണ്.
ക്വിന്‍സി കൂടിക്കാഴ്ചയും പാശ്ചാത്യ പങ്കാളിത്തവും
1945-ല്‍ അബ്ദുല്‍ അസീസ് രാജാവും യു.എസ് പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റും യു.എസ്.എസ് ക്വിന്‍സി കപ്പലില്‍ നടത്തിയ കൂടിക്കാഴ്ചയാണ് സൗദി പ്രതിരോധത്തിന്റെ അടിത്തറയിട്ടത്. ആഗോള വിപണിയിലേക്ക് ഊര്‍ജ വിതരണം ഉറപ്പാക്കുന്നതിന് പകരമായി സൗദിയുടെ സുരക്ഷ യു.എസ് ഉറപ്പുനല്‍കി.
1951-ലെ സംയുക്ത പ്രതിരോധ കരാര്‍ ഇതിന് ഔദ്യോഗിക രൂപം നല്‍കി. സൈനിക പരിശീലനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഇത് വഴിയൊരുക്കി. 1973-ലെ എണ്ണ ഉപരോധം പോലുള്ള പ്രതിസന്ധികളിലും ഈ പങ്കാളിത്തം തുടര്‍ന്നു.
അതേസമയം, 1950-ല്‍ അറബ് ലീഗിന്റെ സംയുക്ത അറബ് പ്രതിരോധ ഉടമ്പടിയിലും സൗദി ഒപ്പുവെച്ചു. സൗദിയുടെ സുരക്ഷ അറബ് ലോകത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുന്‍ വിദേശകാര്യ മന്ത്രി സൗദ് അല്‍ ഫൈസല്‍ രാജകുമാരന്‍ വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാന്‍ ബന്ധവും യൂറോപ്യന്‍ വൈവിധ്യവും
1979-ലെ ഇറാന്‍ വിപ്ലവത്തിനും ഇറാന്‍-ഇറാഖ് യുദ്ധത്തിനും ശേഷം സൗദി പ്രതിരോധ നയം കൂടുതല്‍ വൈവിധ്യവത്കരിച്ചു. 1982-ല്‍ പാകിസ്ഥാനുമായി സൈനിക സഹകരണ കരാറില്‍ ഒപ്പുവെച്ചു. 2025 സെപ്റ്റംബര്‍ 17-ന് ഇതൊരു സംയുക്ത തന്ത്രപ്രധാന പ്രതിരോധ കരാറായി മാറി. 'സൗദിയുടെ സുരക്ഷ പാകിസ്ഥാന്റെ സുരക്ഷയാണ്' എന്ന് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോ പ്രഖ്യാപിച്ചിരുന്നു.
യു.എസ് കോണ്‍ഗ്രസിന്റെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ സൗദി യൂറോപ്യന്‍ രാജ്യങ്ങളെയും സമീപിച്ചു. 1985-ല്‍ ബ്രിട്ടനുമായി വലിയ ആയുധ കരാറുണ്ടാക്കി. ടൊര്‍ണാഡോ, ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ സൗദി വ്യോമസേനക്ക് ലഭിച്ചു.
ഫ്രാന്‍സുമായി 'ഫ്രാന്‍സിസ്', ' മുഖന്ന' കരാറുകളില്‍ ഒപ്പുവെച്ചു. ഇത് സൗദി നാവികസേനയെ അത്യാധുനിക യുദ്ധക്കപ്പലുകളും റഡാറുകളും ഉപയോഗിച്ച് ശക്തമാക്കി. ചെങ്കടലിലെയും അറേബ്യന്‍ ഗള്‍ഫിലെയും കപ്പല്‍ പാതകള്‍ സംരക്ഷിക്കാന്‍ ഇത് സഹായിച്ചു.
മേഖലാ സഖ്യങ്ങളും ഗള്‍ഫ് പ്രതിരോധവും
1981-ല്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലും 1982ല്‍ 'പെനിന്‍സുല ഷീല്‍ഡ് ഫോഴ്‌സും' രൂപീകരിക്കുന്നതില്‍ സൗദി പ്രധാന പങ്കുവഹിച്ചു. 2000-ലെ മനാമ ഉച്ചകോടിയില്‍ ഒപ്പുവെച്ച സംയുക്ത ഗള്‍ഫ് പ്രതിരോധ കരാര്‍, ഒരു ജി.സി.സി രാജ്യത്തിന് നേരെയുള്ള ആക്രമണം എല്ലാവര്‍ക്കും നേരെയുള്ള ആക്രമണമായി പ്രഖ്യാപിച്ചു.
2015-ല്‍ യമനിലെ നിയമപരമായ ഭരണകൂടത്തെ പിന്തുണയ്ക്കാന്‍ 'ഓപ്പറേഷന്‍ ഡിസൈസീവ് സ്റ്റോം' ആരംഭിച്ചു. തുടര്‍ന്ന് 40-ലധികം രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഇസ്ലാമിക് സൈനിക ഭീകരവിരുദ്ധ സഖ്യം രൂപീകരിച്ചു. ഭീകരവാദത്തിനെതിരെ ശക്തമായ ഇസ്ലാമിക പങ്കാളിത്തം കെട്ടിപ്പടുക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു.
സുസ്ഥിരമായ പങ്കാളിത്തത്തിലൂടെ ദേശീയ പ്രതിരോധ ശേഷി വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി.
പുതിയ പ്രതിരോധ നയവും പ്രാദേശിക നിര്‍മ്മാണവും
'വിഷന്‍ 2030'ന്റെ ഭാഗമായി സൈനിക വ്യവസായ ജനറല്‍ അതോറിറ്റിയും സാമി കമ്പനിയും സൗദി സ്ഥാപിച്ചു. 2030-ഓടെ സൈനിക ചെലവിന്റെ 50 ശതമാനത്തിലധികം പ്രാദേശികവല്‍ക്കരിക്കുകയാണ് ലക്ഷ്യം. ലോകത്ത് സൈനിക ചെലവില്‍ നാലാം സ്ഥാനത്തുള്ള സൗദി സ്വന്തമായി ഉല്‍പ്പാദനം കൂട്ടണമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കിയിരുന്നു.
തുര്‍ക്കിയുടെ ഡ്രോണ്‍-നാവിക സാങ്കേതികവിദ്യ, പാകിസ്ഥാന്റെ സൈനിക പരിചയം, സൗദിയുടെ ഭൂരാഷ്ട്രീയ സ്വാധീനം എന്നിവ ഈ പുതിയ ത്രിരാഷ്ട്ര കരാറിലൂടെ ഒന്നിക്കുന്നു.
പാശ്ചാത്യ രാജ്യങ്ങളിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കായി സൗദി ഇനി കാത്തിരിക്കില്ല. അറേബ്യന്‍ കടല്‍ മുതല്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ വരെ നീളുന്ന സ്വതന്ത്രമായ സുരക്ഷാ സംവിധാനമാണ് സൗദി അറേബ്യ ഇപ്പോള്‍ കെട്ടിപ്പടുക്കുന്നത്.
Related News