ജിദ്ദ: സൗദി അറേബ്യ, തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഒപ്പുവെച്ച ചരിത്രപ്രധാനമായ 'മക്ക സംയുക്ത പ്രതിരോധ കരാറിനെ' പ്രശംസിച്ച് സൗദി മന്ത്രിസഭാ യോഗം. ജിദ്ദയില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കരാറിന് പൂര്‍ണ പിന്തുണയും അഭിനന്ദനവും അറിയിച്ചത്.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഉച്ചകോടി മൂന്ന് രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും ഇസ്ലാമിക ഐക്യദാര്‍ഢ്യത്തെയും കൂടുതല്‍ ദൃഢമാക്കുന്നതാണെന്ന് സല്‍മാന്‍ രാജാവ് വ്യക്തമാക്കി. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനും തന്ത്രപ്രധാനമായ പൊതു താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഈ ദീര്‍ഘകാല പ്രതിരോധ പങ്കാളിത്തം വലിയ പങ്കുവഹിക്കുമെന്ന് യോഗം വിലയിരുത്തി.
സിംബാബ്വെ പ്രസിഡന്റ് എമ്മേഴ്‌സണ്‍ എംനാംഗാഗ്വ അയച്ച സന്ദേശവും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി എന്നിവരുമായി കിരീടാവകാശി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങളും മന്ത്രിസഭ വിലയിരുത്തി.
മേഖലയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ആക്ടിങ് ഇന്‍ഫര്‍മേഷന്‍ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ യൂസഫ് അല്‍-ബുന്യാന്‍ വിശദീകരിച്ചു. രാജ്യങ്ങളുടെ പരമാധികാരം മാനിച്ചുകൊണ്ട് നയതന്ത്ര മാര്‍ഗങ്ങളിലൂടെ സംഘര്‍ഷങ്ങള്‍ അയവുവരുത്താന്‍ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങള്‍ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് അത്യാവശ്യമായ ഹോര്‍മുസ്, ബാബ് അല്‍-മന്ദബ് കടലിടുക്കുകളിലൂടെയുള്ള ജലപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ പ്രാധാന്യവും യോഗം ചൂണ്ടിക്കാട്ടി.
ചെങ്കടലിലെ ഗതാഗത സ്വാതന്ത്ര്യത്തിനും പ്രാദേശിക സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഹൂത്തി മിലിഷ്യകളുടെ ഭീകരാക്രമണങ്ങളെ അപലപിച്ച ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ പ്രസ്താവനയെ മന്ത്രിസഭ സ്വാഗതം ചെയ്തു. സ്വന്തം സുരക്ഷയും ശേഷികളും സംരക്ഷിക്കാന്‍ സൗദിക്കുള്ള അവകാശം യോഗം ആവര്‍ത്തിച്ചു വ്യക്തമാക്കുകയും യെമനിലെ നിയമപരമായ സര്‍ക്കാരിനും സമാധാന ശ്രമങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
അമ്മാനില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിന്റെ തീരുമാനങ്ങള്‍ ചൂണ്ടിക്കാട്ടി, ജറൂസലമിന്റെ (അല്‍ ഖുദ്‌സ്) ചരിത്രപരവും നിയമപരവുമായ പദവി മാറ്റാനുള്ള ഏത് നീക്കത്തെയും സൗദി എതിര്‍ക്കുമെന്ന് യോഗം വ്യക്തമാക്കി. ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ നടത്തുന്ന ലംഘനങ്ങള്‍ അവസാനിപ്പിക്കാനും വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് സൗദി ആവശ്യപ്പെട്ടു.
Related News