വാഷിങ്ടണ്‍: ഗള്‍ഫ് മേഖലയില്‍ വീണ്ട യുദ്ധഭീതിയുണര്‍ത്തി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യു.എസ് സേന കഴിഞ്ഞ ദിവസം ശക്തമായ ആക്രമണം നടത്തി. ഇതിന് തിരിച്ചടിയായി ഇറാന്‍ മേഖലയിലെ വിവിധ രാജ്യങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. ആറുമാസത്തിലധികമായി തുടരുന്ന അസ്ഥിരതയ്ക്കിടെയാണ് മേഖലയെ വീണ്ടും യുദ്ധമുനമ്പിലാക്കി പോരാട്ടം കടുത്തത്.
ദക്ഷിണ ഇറാനില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ വിവാഹച്ചടങ്ങ് നടക്കുകയായിരുന്ന വീട് തകര്‍ന്ന് കുട്ടിയടക്കം അഞ്ച് പേര്‍ കൊല്ലപ്പെടുകയും 68-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാനിയന്‍ അധികൃതര്‍ അറിയിച്ചു. ഇതിനുപുറമെ സിവില്‍ വിമാനത്താവളങ്ങള്‍, കപ്പല്‍ശാലകള്‍, മത്സ്യബന്ധന കേന്ദ്രങ്ങള്‍, വൈദ്യുതി നിലയങ്ങള്‍ എന്നിവയ്ക്കു നേരെയും ആക്രമണമുണ്ടായതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, യു.എസ് സേന ഒരിക്കലും സാധാരണക്കാരെ ലക്ഷ്യമിടാറില്ലെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് പ്രതികരിച്ചു. ഇറാന്റെ റഡാര്‍ സംവിധാനങ്ങളും വ്യോമപ്രതിരോധ കേന്ദ്രങ്ങളുമാണ് തകര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ജോര്‍ദാനിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചു. ഇതില്‍ 10 മിസൈലുകള്‍ വെടിവെച്ചിട്ടതായി ജോര്‍ദാന്‍ സൈന്യം അറിയിച്ചു. കുവൈത്തിലെയും ബഹ്‌റൈനിലെയും കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയും ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. കുവൈത്തില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന് തീപിടിച്ചെങ്കിലും ആളപായമില്ല.
യു.എസിന് അതിശക്തവും നാശകരവുമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ സംയുക്ത സൈനിക കമാന്‍ഡ് മുന്നറിയിപ്പ് നല്‍കി. ഉപരോധത്തിലൂടെ ഇറാന്റെ സാമ്പത്തിക മേഖല തകര്‍ന്നെന്നും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം പൂര്‍ണ്ണമായും തങ്ങളുടെ കൈയിലാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ അവകാശപ്പെട്ടു.
യുദ്ധം വീണ്ടും കടുത്തതോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നു. ഈ വര്‍ഷം മാത്രം എണ്ണവിലയില്‍ 50 ശതമാനത്തിലധികം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. വെടിനിര്‍ത്തല്‍ കരാറിലേക്ക് മടങ്ങാന്‍ തയ്യാറാണെന്ന് ഇറാന്റെ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ അറിയിച്ചെങ്കിലും, ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മേഖലയില്‍ ആശങ്ക ഒഴിയുന്നില്ല.
Related News