തൃശൂര്‍: സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കും പ്രസ്ഥാനം എപ്പോഴും പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പേരില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരള മുസ്ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം.
പെണ്‍കുട്ടികളെ കുഴിച്ചുമൂടുന്ന രീതി ഇസ്ലാമിന്റേതല്ലെന്നും സ്ത്രീകളെ രണ്ടാം കിടക്കാരായി കാണുന്നുവെന്ന വിമര്‍ശനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് കീഴില്‍ രാജ്യത്തുടനീളം പെണ്‍കുട്ടികള്‍ക്കായി സൗജന്യമായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. കാരന്തൂര്‍ മര്‍ക്കസില്‍ ആയിരത്തിലധികം പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളും മദ്രസയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടുത്തെ അധ്യാപനം മുഴുവന്‍ സ്ത്രീകളാണ് നിര്‍വഹിക്കുന്നത്. കൂടാതെ അഞ്ഞൂറോളം അനാഥരായ പെണ്‍കുട്ടികളുടെ മുഴുവന്‍ ചെലവുകളും വഹിച്ചു പോരുന്നുണ്ട്. വയനാട് ബത്തേരിയിലും, ബംഗാള്‍ ഉള്‍പ്പെടെയുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പെണ്‍കുട്ടികള്‍ക്കായി സൗജന്യ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തങ്ങളുടെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് എല്ലാ വിഭാഗങ്ങള്‍ക്കും സ്വന്തം മതചിട്ടയനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു വിഭാഗത്തോടും മതം അടിച്ചേല്‍പ്പിക്കരുത്. വര്‍ഗീയത പാടില്ലെന്നും, ശത്രുക്കള്‍ക്ക് പോലും മാപ്പു നല്‍കിയ പ്രവാചക മാതൃകയാണ് ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ തങ്ങളുടെ സമയവും ആരോഗ്യവും രാഷ്ട്രനിര്‍മാണത്തിനും പഠനത്തിനും സാമൂഹ്യ നന്മക്കും വിനിയോഗിക്കാന്‍ സന്നദ്ധരാകണമെന്നും കാന്തപുരം ആഹ്വാനം ചെയ്തു.
സയ്യിദ് ഫസല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ച സമ്മേളനം ഡോ. മുഹമ്മദ് ഖാസി ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുല്‍ കരീം വെങ്കിടങ്ങ്, പി.എസ്.കെ. മൊയ്തു ബാഖവി, ജമാല്‍ ഹാജി, ബഷീര്‍ അശ്‌റഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Related News