കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളില്‍ െ്രെകസ്തവ പ്രാര്‍ഥനാ യോഗങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍. തുടര്‍ന്ന് നിരവധി സഭകള്‍ വീടുകളിലെ പ്രാര്‍ഥനാ യോഗങ്ങളും സന്ദര്‍ശന ശുശ്രൂഷകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഹൗറ, പൂര്‍ബ ബര്‍ധമാന്‍, ദക്ഷിണ 24 പര്‍ഗാനാസ്, പൂര്‍ബ മേദിനിപൂര്‍ തുടങ്ങിയ ജില്ലകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഏറ്റവും വലിയ സംഭവം ഓഗസ്റ്റ് 23ന് ഹൗറ ജില്ലയിലെ ഉലുബേരിയയിലാണ് നടന്നത്. ഞായറാഴ്ച പ്രാര്‍ഥനയ്ക്കായി വാടകവീട്ടില്‍ ഒത്തുകൂടിയിരുന്ന ഏകദേശം 60 വിശ്വാസികള്‍ക്കിടയിലേക്ക് മുദ്രാവാക്യം വിളിച്ചെത്തിയ സംഘം ബലപ്രയോഗ മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണം നടത്തുകയും കസേരകള്‍, മേശകള്‍, ശബ്ദസംവിധാനങ്ങള്‍ എന്നിവ തകര്‍ക്കുകയും ചെയ്തതായി പാസ്റ്റര്‍ മിഥുന്‍ ഹസ്ര പറഞ്ഞു. സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ക്ക് മര്‍ദനമേറ്റെന്നും പിന്നീട് പൊലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഹൗറ റൂറല്‍ എസ്.പി. അമിത് വര്‍മ സ്ഥിരീകരിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സമീപകാലത്ത് സമാന ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും
ബംഗാള്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ സ്ഥാപകന്‍ ഹെറോഡ് മുല്ലിക് ആരോപിച്ചു. സുരക്ഷാഭീതിയെ തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ വീടുകളിലെ പ്രാര്‍ഥനകള്‍ നിര്‍ത്തിവെച്ചതായി അദ്ദേഹം അറിയിച്ചു.
പൂര്‍ബ ബര്‍ധമാനിലെ സെന്റ് ക്ലാരറ്റ് ചര്‍ച്ചില്‍ ശവസംസ്‌കാര ചടങ്ങ് തടസ്സപ്പെടുത്തിയതും മറ്റൊരു വിവാദമായി. കുഴിമാടത്തില്‍ ഇറക്കിയ മൃതദേഹം പുറത്തെടുക്കാന്‍ പോലും ആള്‍ക്കൂട്ടം നിര്‍ബന്ധിച്ചെന്ന് വൈദികന്‍ ഫാ. സാമുവല്‍ ഹെംബ്രം ആരോപിച്ചു. എന്നാല്‍ മരിച്ച സ്ത്രീ പ്രദേശവാസിയല്ലെന്നും ഭൂമി സെമിത്തേരിയാണോയെന്ന തര്‍ക്കമാണ് പ്രശ്‌നത്തിന് കാരണമെന്നും പൊലീസ് വിശദീകരിച്ചു.
ദക്ഷിണ 24 പര്‍ഗാനാസിലെ സുഭാഷ്ഗ്രാമില്‍ നിര്‍മാണത്തിലിരുന്ന ചര്‍ച്ച് തകര്‍ക്കപ്പെട്ടതായും പൂര്‍ബ മേദിനിപൂരിലും ഹൗറയിലെ ഘുസുരിയിലും പ്രാര്‍ഥനാ യോഗങ്ങള്‍ ആക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ചില ഇടങ്ങളില്‍ പാസ്റ്റര്‍മാരെയും വിശ്വാസികളെയും പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെന്നും പരാതിയുണ്ട്.
ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഹിന്ദുത്വ സംഘടനകളാണെന്ന് െ്രെകസ്തവ സംഘടനകള്‍ ആരോപിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ പ്രതിഷേധമാണിതെന്ന് സിംഹബാഹിനി സംഘടനയുടെ നേതാവ് ദേബ്ദത്ത മാജി പ്രതികരിച്ചു. പ്രാര്‍ഥന ഓരോരുത്തരുടെയും മതസ്വാതന്ത്ര്യമാണെന്നും എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തെളിഞ്ഞാല്‍ നിയമനടപടി സ്വീകരിക്കുമെന്നും സംസ്ഥാന ആദിവാസിന്യൂനപക്ഷകാര്യ മന്ത്രി ക്ഷുദിരാം ടുഡു പറഞ്ഞു. ബി.ജെ.പി 'ഭീതിയുടെ രാഷ്ട്രീയം' കളിക്കുകയാണെന്ന് സി.പി.എമ്മും തൃണമൂലും ആരോപിച്ചു.
Related News