തൃശൂര്‍: ദേശീയപാത 66-ല്‍ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററില്‍ വെയര്‍ഹൗസിന് സമീപം വന്‍ ദുരന്തം. റോഡരികില്‍ അനധികൃതമായി നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചുകയറി എട്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ കാറിലുണ്ടായിരുന്ന എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ഏഴ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളും കാര്‍ ഡ്രൈവറുമാണ് മരിച്ചത്.
സേലം സ്വദേശി വിശ്വ (20), ഡിണ്ടിഗല്‍ സ്വദേശികളായ സൂര്യ (20), യുവസഞ്ജിത് (20), മധുര സ്വദേശികളായ സന്തോഷ് (20), പ്രസന്ന (20) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ദിണ്ടിഗലിലെ പി.എസ്.എന്‍.എ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണിവര്‍. ഇതിലൊരാളുടെ ഐ.ഡി കാര്‍ഡ് സംഭവസ്ഥലത്തുനിന്ന് പൊലീസിന് ലഭിച്ചു.
വെള്ളിയാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഗുരുവായൂര്‍ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന മധുര രജിസ്ട്രേഷനിലുള്ള സെവന്‍ സീറ്റര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാത നവീകരണം പുരോഗമിക്കുന്ന പനമ്പിക്കുന്ന് ഭാഗത്ത് റോഡരികിലായി നിര്‍ത്തിയിട്ടിരുന്ന മൂന്ന് ലോറികളില്‍ ഏറ്റവും മുന്നിലുണ്ടായിരുന്ന മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള ലോറിയുടെ പിന്നിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ ശക്തമായി ഇടിച്ചുകയറിയത്.
അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നുതരിപ്പണമായി. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഉറങ്ങിക്കിടന്നിരുന്ന ഡ്രൈവറും ക്ലീനറുമാണ് അപകട ശബ്ദം കേട്ട് പ്രദേശവാസികളെ വിവരമറിയിച്ചത്. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഏറെ ശ്രമപ്പെട്ട് വാഹനം വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. അപ്പോഴേക്കും എല്ലാവരും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങള്‍ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറികളിലേക്ക് മാറ്റി.
ദേശീയപാത നിര്‍മാണം നടക്കുന്ന ഈ മേഖലയില്‍ മതിയായ മുന്നറിയിപ്പ് ബോര്‍ഡുകളോ വെളിച്ചമോ ഇല്ലെന്നും, റോഡരികിലെ അനധികൃത പാര്‍ക്കിങ് മൂലം അപകടങ്ങള്‍ പതിവാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു.
Related News