സനാ: യമനില്‍ ഹൂതി റിബലുകളും സര്‍ക്കാര്‍ സേനയും തമ്മില്‍ വ്യാഴാഴ്ച മുതല്‍ തുടരുന്ന ശക്തമായ ഏറ്റുമുട്ടലില്‍ 120 പോരാളികള്‍ കൊല്ലപ്പെട്ടു. സൈനിക ഉദ്യോഗസ്ഥരും റിബല്‍ മേഖലയിലെ മെഡിക്കല്‍ വൃത്തങ്ങളും നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് മരണസംഖ്യ കണക്കാക്കിയിട്ടുള്ളത്.
റെഡ് സീ തീരപ്രദേശത്തുണ്ടായ പോരാട്ടത്തില്‍ 24 സൈനികരും തായിസ് മേഖലയില്‍ 15 പേരും കൊല്ലപ്പെട്ടതായി സര്‍ക്കാരിന്റെ സൈനിക ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. റിബല്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ കുറഞ്ഞത് 42 ഹൂതി പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കല്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.
വ്യാഴാഴ്ച ചെങ്കടല്‍ തീരപ്രദേശങ്ങളിലും തായിസ് മേഖലയിലും റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങളുടെ അകമ്പടിയോടെ ഹൂതികള്‍ കരമാര്‍ഗ്ഗം വന്‍ ആക്രമണം അഴിച്ചുവിട്ടതോടെയാണ് വീണ്ടും പോരാട്ടം ശക്തമായത്.
കഴിഞ്ഞ കുറച്ചു ആഴ്ചകളായി കടുത്ത ആക്രമണം നേരിടുന്ന പ്രധാന തുറമുഖ നഗരമായ മോഖയെ, മറ്റ് സര്‍ക്കാര്‍ നിയന്ത്രിത പ്രദേശങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താനും തന്ത്രപ്രധാനമായ ബാബ് അല്‍-മന്ദബ് കടലിടുക്കിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലേക്ക് മുന്നേറാനുമാണ് റിബലുകള്‍ ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.
പതിറ്റാണ്ടിലേറെയായി ആഭ്യന്തരയുദ്ധം തുടരുന്ന യമനില്‍, 2022-ല്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹൂതികള്‍ സര്‍ക്കാരിനെതിരെ വീണ്ടും ആക്രമണം ശക്തമാക്കുകയായിരുന്നു.