കാഠ്മണ്ഡു: കനത്ത പ്രളയവും മണ്ണിടിച്ചിലും നിരവധി ജലവൈദ്യുത പദ്ധതികള്‍ തകര്‍ത്തതിന് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം നേപ്പാളില്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് ജലവൈദ്യുത തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്തി. ഓഗസ്റ്റ് 26ന് ദുരന്തമുണ്ടായതിനെ തുടര്‍ന്ന് തുടരുന്ന രക്ഷാപ്രവര്‍ത്തനത്തിലെ നിര്‍ണായക മുന്നേറ്റമാണിത്.
ത്രിശൂലി3എ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തില്‍ നിന്നാണ് തൊഴിലാളികളെ രക്ഷിച്ചത്. ഊര്‍ജമന്ത്രി ബിരാജ് ഭക്ത ശ്രേഷ്ഠ ഒരാളെ സുരക്ഷിതമായി പുറത്തെടുത്തതായി സ്ഥിരീകരിച്ചതിന് പിന്നാലെ ആഭ്യന്തരമന്ത്രി സുഡാന്‍ ഗുരുങ് രണ്ടാമത്തെ തൊഴിലാളിയെയും രക്ഷപ്പെടുത്തിയതായി അറിയിച്ചു. സഞ്ജയ ഷായും കബീര്‍ മഹര്‍ജനുമാണ് രക്ഷപ്പെട്ട തൊഴിലാളികളെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
തുരങ്കത്തിനുള്ളില്‍ നിന്ന് ശബ്ദം കേട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കിയത്. രക്ഷാപ്രവര്‍ത്തകര്‍ അകത്തുള്ളവരെ വിളിച്ചപ്പോള്‍ മറുപടി ലഭിച്ചതായും നേപ്പാള്‍ നിയമസഭാംഗവും എഞ്ചിനീയറുമായ ശ്രീറാം ന്യൂപാനെ പറഞ്ഞു. മണ്ണും അവശിഷ്ടങ്ങളും നീക്കാന്‍ കനത്ത യന്ത്രങ്ങളും പ്രത്യേക ഉപകരണങ്ങളും ഉപയോഗിച്ചാണ് സൈന്യവും സായുധ പൊലീസ് സേനയും ഉള്‍പ്പെടുന്ന സംഘങ്ങള്‍ പ്രവര്‍ത്തിച്ചത്.
രക്ഷപ്പെടുത്തിയ തൊഴിലാളികളിലൊരാള്‍ക്ക് പുറത്തെടുത്തതിന് ശേഷം ഓക്‌സിജന്‍ നല്‍കേണ്ടിവന്നതായി നേപ്പാള്‍ ഇലക്ട്രിസിറ്റി അതോറിറ്റി ഉദ്യോഗസ്ഥന്‍ അറിയിച്ചു. മണ്ണില്‍ മൂടപ്പെട്ട നിലയില്‍ തൊഴിലാളിയെ രക്ഷാപ്രവര്‍ത്തകന്റെ തോളിലേറ്റി പുറത്തേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ദുരന്തത്തെ തുടര്‍ന്ന് രാജ്യത്തെ 12 ജലവൈദ്യുത പദ്ധതികളില്‍ ഏകദേശം 900 തൊഴിലാളികളെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്നാണ് പ്രാദേശിക അധികൃതരുടെ കണക്ക്. ഇവരില്‍ ഏകദേശം 500 പേര്‍ തുരങ്കങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ത്രിശൂലി3എ പദ്ധതിയില്‍ മാത്രം കുറഞ്ഞത് 40 പേരെ കാണാതായിട്ടുണ്ട്.
തകര്‍ന്ന റോഡുകളും പാലങ്ങളും, അസ്ഥിരമായ മലഞ്ചെരിവുകള്‍, മണ്ണും പാറക്കഷണങ്ങളും നിറഞ്ഞ തുരങ്കങ്ങള്‍, പ്രതികൂല കാലാവസ്ഥ എന്നിവ രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സമാണ്. പല പദ്ധതികളും വിദൂര പര്‍വതപ്രദേശങ്ങളിലായതിനാല്‍ ഭാരമേറിയ യന്ത്രങ്ങളും രക്ഷാപ്രവര്‍ത്തകരെയും സ്ഥലത്തെത്തിക്കുന്നതും ബുദ്ധിമുട്ടാണ്.
രണ്ട് തൊഴിലാളികളെ ജീവനോടെ കണ്ടെത്തിയത് കാണാതായ മറ്റുള്ളവരെയും രക്ഷിക്കാനാകുമെന്ന പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനം ഇനിയും വലിയ വെല്ലുവിളിയായി തുടരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
Related News