കോട്ടയം: കേരള പൊലീസ് ചരിത്രത്തിലെ ഏറ്റവും പകിട്ടേറിയതും വിവാദഭരിതവുമായ ഔദ്യോഗിക ജീവിതത്തിനൊടുവില്‍ ടോമിന്‍ തച്ചങ്കരിക്ക് അഴിയെണ്ണാന്‍ വിധി. പൊലീസ് സേനയിലെ അധികാരത്തിന്റെ ഉന്നത പടവുകള്‍ കയറിയതിനൊപ്പം സംഗീതം, സിനിമ, വിദേശയാത്ര, സസ്‌പെന്‍ഷന്‍, രാഷ്ട്രീയ വിവാദങ്ങള്‍, വിജിലന്‍സ് അന്വേഷണം എല്ലാം ചേര്‍ന്നതായിരുന്നു ആ കരിയര്‍. ഒടുവില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷത്തെ കഠിന തടവ്.
1987 ബാച്ചിലെ കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ തച്ചങ്കരി 36 വര്‍ഷത്തെ പൊലീസ് സേവനത്തിന് ശേഷം 2023ലാണ് വിരമിച്ചത്. സൈബര്‍ കുറ്റാന്വേഷണ രംഗത്തെ ഇടപെടലുകള്‍ ഉള്‍പ്പെടെ പൊലീസിലെ സാങ്കേതിക മികവിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം പരമ്പരാഗത പൊലീസ് ഉദ്യോഗസ്ഥന്റെ ചട്ടക്കൂടില്‍ ഒതുങ്ങിയിരുന്നില്ല. സംഗീതത്തിലും കൈവെച്ച തച്ചങ്കരി 1990കളില്‍ സിനിമകള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും സംഗീതം നല്‍കി.
ഒപ്പം വിവാദങ്ങളും ഒന്നിനുപുറകെ ഒന്നായി എത്തി. 2002ല്‍ കൊച്ചി വിമാനത്താവളത്തില്‍ അദ്ദേഹത്തിന്റെ ഗണ്‍മാനെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കടത്തിയെന്ന കേസില്‍ പിടികൂടിയത് വലിയ വിവാദമായി. പിന്നീട് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ തച്ചങ്കരിയുടെ വിദേശയാത്രകളും പരിശോധിക്കപ്പെട്ടു. 1996നും 2001നും ഇടയില്‍ 72 വിദേശയാത്രകള്‍ നടത്തിയെന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തലും വാര്‍ത്തകളില്‍ ഇടംപിടിച്ചു. എന്നാല്‍ ആ അന്വേഷണം അന്തിമമായി പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ടുപോയില്ല.
സംഗീതരംഗത്തെ ബന്ധങ്ങളും വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഭാര്യയുടെ ഉടമസ്ഥതയിലുള്ള റിയാന്‍ സ്റ്റുഡിയോ പൊലീസ് റെയ്ഡ് ചെയ്തതും വാര്‍ത്തയായി. സിനിമാ വ്യവസായത്തിലെ വ്യാജ സി.ഡി. വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഉദ്യോഗസ്ഥന്‍ തന്നെയുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ റെയ്ഡ് നടന്നത് അന്ന് വലിയ ചര്‍ച്ചയായിരുന്നു.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന ആരോപണത്തെ തുടര്‍ന്ന് തച്ചങ്കരി 2007ല്‍സസ്‌പെന്‍ഷനിലായി. പിന്നീട് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വീണ്ടും നിര്‍ണായക ചുമതലകളില്‍ നിയമിച്ചു. വിവിധ ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ നിയമനങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ചു.
എന്നാല്‍ ഏറ്റവും വലിയ കളങ്കമായി മാറിയത് 2003-2007 കാലയളവിലെ സ്വത്തുകേസായിരുന്നു. വിജിലന്‍സ് കേസ് പ്രകാരം 64.70 ലക്ഷം രൂപയുടെ സ്വത്തും സാമ്പത്തിക വിഭവങ്ങളും അറിയപ്പെടുന്ന വരുമാനവുമായി പൊരുത്തപ്പെടാത്തതായിരുന്നു; താന്‍ കൈവശപ്പെടുത്തിയ സ്വത്തുക്കള്‍ക്ക് നിയമാനുസൃതമായ ഉറവിടങ്ങളുണ്ടെന്ന് തച്ചങ്കരി വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. നാല് വര്‍ഷത്തെ കഠിന തടവും 30,84,892 രൂപ പിഴയുമാണ് ശിക്ഷ. അദ്ദേഹത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അഴിമതി കേസില്‍ കുറ്റക്കാരനായി ശിക്ഷിക്കപ്പെടുന്ന ആദ്യ ഡി.ജി.പി റാങ്ക് ഉദ്യോഗസ്ഥനെന്ന പ്രത്യേകതയും ഈ വിധിക്കുണ്ട്.
ഒരുകാലത്ത് പൊലീസ് യൂണിഫോമിനൊപ്പം സംഗീതത്തിന്റെ താളവും അധികാരത്തിന്റെ പ്രഭാവവും വാര്‍ത്തകളുടെ തലക്കെട്ടുകളും സ്വന്തമാക്കിയ തച്ചങ്കരി ഒടുവില്‍ തടവ് പുള്ളിയായി അഴിക്കുള്ളിലേക്ക് പോവുകയാണ്. പകിട്ടേറിയൊരു സര്‍വീസ് ജീവിതത്തിന് തീര്‍ത്തും വ്യത്യസ്തമായൊരു പര്യവസാനം.
Related News