ന്യൂദല്‍ഹി: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പും ഭരണമാറ്റവും കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വോട്ടര്‍ പട്ടിക വിവാദം അടങ്ങുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കണക്ക് കൂടുതല്‍ ദുരൂഹത ഉണര്‍ത്തുകയാണ്. രേഖകളില്‍ പൊരുത്തക്കേടുണ്ടെന്ന പേരില്‍ മാറ്റിനിര്‍ത്തിയവര്‍ സമര്‍പ്പിച്ച 38 ലക്ഷത്തോളം പരാതികളില്‍ വെറും ഒരു ലക്ഷം പരാതികളിലാണ് തീര്‍പ്പാക്കിയതെന്നും 37 ലക്ഷത്ിലേറെ പരാതികള്‍ കെട്ടിക്കിടക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. പല മണ്ഡലങ്ങളിലും ഒഴിവാക്കിയ വോട്ടര്‍മാരുടെ അത്ര പോലും വിജയിച്ച സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷമില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.
വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കിയതിനെതിരെയും പുതിയ പേരുകള്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും ലഭിച്ച 38,20,683 അപ്പീലുകളില്‍ 1,02,231 എണ്ണം മാത്രമാണ് തീര്‍പ്പാക്കിയത്. 37,18,452 അപ്പീലുകള്‍ ഇപ്പോഴും പരിഗണനയിലാണെന്ന് കമ്മീഷന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
വെസ്റ്റ് ബംഗാള്‍ കോണ്‍ഗ്രസ് നേതാവ് പ്രസന്‍ജിത് ബോസിന്റെ ഹര്‍ജിയില്‍ ജൂലൈ 17ന് സുപ്രീംകോടതി നല്‍കിയ നോട്ടീസിന് മറുപടിയായാണ് വ്യാഴാഴ്ച കമ്മീഷന്‍ കണക്കുകള്‍ സമര്‍പ്പിച്ചത്. എന്നാല്‍ അപ്പീലുകളില്‍ എത്ര എണ്ണം വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്ത 27.16 ലക്ഷം പേരെ വീണ്ടും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ളതാണെന്നും, എത്ര എണ്ണം പേരുകള്‍ ഉള്‍പ്പെടുത്തിയതിനെതിരായതാണെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല.
ഇതാണ് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ട പ്രധാന വിവരങ്ങളിലൊന്ന്. അപ്പീലുകള്‍ പേരുകള്‍ ഉള്‍പ്പെടുത്തുന്നതിനാണോ ഒഴിവാക്കുന്നതിനാണോ എന്നതിന്റെ കണക്ക് നല്‍കണമെന്ന് ഓഗസ്റ്റ് 25ന് എസ്.ഐ.ആര്‍ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവെ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
വോട്ടര്‍പട്ടികയില്‍ ഒരു പേര് ഉള്‍പ്പെടുത്തുന്നത് മറ്റൊരാളുടെ വ്യക്തിഗത അവകാശത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും, ഒരു വോട്ടറെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് അയാളുടെ വോട്ടവകാശം തന്നെ നഷ്ടപ്പെടുത്തുന്നതാണ് എന്നായിരുന്നു ജസ്റ്റിസ് ബാഗ്ചിയുടെ നിരീക്ഷണം. അതിനാല്‍ ഒഴിവാക്കലിനെതിരായ അപ്പീലുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനെക്കുറിച്ച് പരിഗണിക്കണമെന്നും കോടതി പറഞ്ഞിരുന്നു.
2025 ഡിസംബര്‍ 17ന് എസ്.ഐ.ആര്‍ ഡ്രാഫ്റ്റ് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഓഗസ്റ്റ് 7 വരെ 34.13 ലക്ഷം ഫോം6 അപേക്ഷകളാണ് ലഭിച്ചത്. പുതിയതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ക്കൊപ്പം എസ്.ഐ.ആര്‍ ഘട്ടത്തില്‍ ഒഴിവാക്കപ്പെട്ടവരുടെ അപേക്ഷകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 4.86 ലക്ഷം അപേക്ഷകള്‍ ഇപ്പോഴും പരിഗണനയിലാണ്. 7.26 ലക്ഷം അപേക്ഷകള്‍ നിരസിക്കുകയും 14,079 എണ്ണം അംഗീകരിക്കുകയും ചെയ്തു.
പേരുകള്‍ ഒഴിവാക്കുന്നതിനുള്ള ഫോം7 വഴി 6.39 ലക്ഷം അപേക്ഷകളും ലഭിച്ചു. ഇതില്‍ 14,506 എണ്ണം നിരസിക്കുകയും 3,355 എണ്ണം അംഗീകരിക്കുകയും ചെയ്തു.
പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ നടപടിക്കിടെ ഏകദേശം 60.06 ലക്ഷം പേരുടെ വോട്ടര്‍ യോഗ്യതയാണ് പരിശോധിച്ചത്. ഇതില്‍ 27.16 ലക്ഷം പേരുടെ പേരുകള്‍ നീക്കം ചെയ്യാനും 32.9 ലക്ഷം പേരെ ഉള്‍പ്പെടുത്താനും ഉത്തരവിട്ടു.
തുടര്‍ന്ന് സുപ്രീംകോടതി ഇടപെട്ട് അപ്പീല്‍ സംവിധാനം ഏര്‍പ്പെടുത്തി. മാര്‍ച്ച് 20ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 19 അപ്പീല്‍ െ്രെടബ്യൂണലുകള്‍ രൂപീകരിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിമാര്‍ അധ്യക്ഷരായ െ്രെടബ്യൂണലുകള്‍ ഏപ്രില്‍ 13ന് പ്രവര്‍ത്തനം ആരംഭിച്ചു. അഞ്ച് മാസം പിന്നിട്ടിട്ടും ലഭിച്ച അപ്പീലുകളുടെ ചെറിയൊരു ഭാഗം മാത്രമാണ് തീര്‍പ്പായിരിക്കുന്നത് എന്നതാണ് ഇപ്പോഴത്തെ കണക്കുകളുടെ പ്രധാന പ്രത്യേകത.
വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്നതിനുള്ള നടപടിയെന്ന നിലയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്.ഐ.ആറിനെ കാണുന്നത്. എന്നാല്‍ ഇതിലൂടെ പേരുകള്‍ നഷ്ടപ്പെട്ടവരുടെ അപ്പീലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാത്തത് വോട്ടവകാശം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഗുരുതരമായ നടപടിക്രമ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്.
Related News