കാഠ്മണ്ഡു- നേപ്പാളില്‍ രണ്ട് ദിവസമായി നടക്കുന്ന അക്രമാസക്തമായ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി ചൊവ്വാഴ്ച ഉച്ചയോടെ രാജിവെച്ചു. 'ജെന്‍ സി' പ്രതിഷേധക്കാര്‍ നയിച്ച പ്രക്ഷോഭങ്ങളില്‍ 19 പേര്‍ കൊല്ലപ്പെടുകയും 400-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ രാജി പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. എന്നാല്‍ നേപ്പാളില്‍ പ്രധാനമന്ത്രി രാജിവെച്ചതുകൊണ്ട് മാത്രം സര്‍ക്കാര്‍ താഴെ വീഴില്ല. ഹിമാലയന്‍ രാഷ്ട്രത്തിലെ എക്‌സിക്യൂട്ടീവ് തലവനാണ് പ്രധാനമന്ത്രിയെങ്കിലും, സര്‍ക്കാര്‍ തലവന്‍ പ്രസിഡന്റാണ്. നിലവില്‍ രാം ചന്ദ്ര പൗഡേല്‍ ആണ് നേപ്പാള്‍ പ്രസിഡന്റ്. എന്നാല്‍, അധികം വൈകാതെ പൗഡേലും സ്ഥാനമൊഴിയുമെന്നും അതോടെ സര്‍ക്കാര്‍ പൂര്‍ണമായി അട്ടിമറിക്കപ്പെടുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ നേപ്പാള്‍ സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ക്രമസമാധാനം പുനഃസ്ഥാപിച്ച് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ സൈന്യം ഭരണം ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംഭവിച്ചാല്‍, 2022-ല്‍ ശ്രീലങ്കയിലും 2024-ല്‍ ബംഗ്ലാദേശിലും നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക് സമാനമാകും. ആ രണ്ട് രാജ്യങ്ങളിലും അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ മഹീന്ദ രാജപക്സെയുടെയും ഷെയ്ഖ് ഹസീനയുടെയും സര്‍ക്കാരുകളെ താഴെയിറക്കുകയും, സൈന്യം രംഗത്തിറങ്ങുകയോ ഭരണം ഏറ്റെടുക്കുകയോ ചെയ്യുകയായിരുന്നു.
പ്രക്ഷോഭകര്‍ പാര്‍ലമെന്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളും പ്രധാനമന്ത്രി ഒലിയുടെയും പ്രസിഡന്റ് രാം ചന്ദ്ര പൗഡേലിന്റെയും സ്വകാര്യ വസതികളും ആക്രമിക്കുകയും തീയിടുകയും ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ രാജി സ്ഥിരീകരിച്ചത്.
ഈ ആഴ്ചയാണ് നേപ്പാളില്‍ അക്രമാസക്തമായ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലവിലുള്ളത്. യുവാക്കളുടെ സംഘങ്ങള്‍ പൊതുസ്ഥലങ്ങള്‍ കൈയ്യടക്കുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാഠ്മണ്ഡു നഗരത്തില്‍ കറുത്ത പുക പടര്‍ന്നുപിടിച്ചിരുന്നു. നഗരവീഥികളില്‍ കത്തിനശിച്ച കാറുകളും ട്രക്കുകളും കാണാം. പ്രധാനമന്ത്രി ഒലിയുടെ സ്വകാര്യ വസതിയുടെ മതിലുകള്‍ക്ക് മുകളിലൂടെ പ്രക്ഷോഭകര്‍ ഇരച്ചുകയറിയതായും റിപ്പോര്‍ട്ടുണ്ട്.
ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം നേപ്പാള്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെയുള്ള പ്രതിഷേധമായി മാറുകയായിരുന്നു.
Related News