തിരുവനന്തപുരം: സംസ്ഥാനത്ത് മാസംതോറും ശരാശരി 100 പേര്‍ക്ക് വീതം എച്ച്.ഐ.വി. ബാധ കണ്ടെത്തുന്നു. 2024-ല്‍ മാത്രം കേരളത്തില്‍ 1213 പേരെ പുതുതായി അണുബാധിതരായി കണ്ടെത്തിയതായും, 2025 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍വരെ 818 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
എച്ച്.ഐ.വി. ബാധിതരുടെ എണ്ണത്തില്‍ 15-നും 24-നും ഇടയില്‍ പ്രായമുള്ള യുവാക്കളിലെ വര്‍ദ്ധനവ് അതീവ ഗൗരവകരമായ ആശങ്ക ഉയര്‍ത്തുന്നു. ആകെ അണുബാധിതരില്‍ ഈ പ്രായക്കാരുടെ ശതമാനം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്. 2022-ല്‍ 9% ആയിരുന്നത്, 2023-ല്‍: 12% ആയും, 2024-ല്‍: 14.2%ആയും ഉയര്‍ന്നു. 2025 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ ഇതിന്റഎ തോത് 15.4 ശതമാനമാണ്.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധമാണ് യുവാക്കളില്‍ എച്ച്.ഐ.വി. വാഹകരാകാനുള്ള പ്രധാന കാരണം. ഒറ്റത്തവണ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതുമൂലം അണുബാധിതരായവരും ഒട്ടേറെയാണ്. കൂടാതെ, മയക്കുമരുന്ന് കുത്തിവെക്കാന്‍ ഒരേ സിറിഞ്ച് പലരും ഉപയോഗിക്കുന്നതും രോഗവ്യാപനത്തിന് കാരണമാകുന്നു.
സംസ്ഥാനത്ത് നിലവില്‍ 23,608 എച്ച്.ഐ.വി. ബാധിതരുണ്ട്. രാജ്യത്ത് ഇത് 25 ലക്ഷമാണ്. എച്ച്.ഐ.വി. ബാധിതരായ അതിഥിത്തൊഴിലാളികളുടെ തുടര്‍ചികിത്സ അധികൃതര്‍ക്ക് ഒരു വെല്ലുവിളിയാണ്. ശരിയായ മേല്‍വിലാസമോ ഫോണ്‍ നമ്പറോ ഇല്ലാത്തതാണ് ഇവരുടെ ചികിത്സാ പ്രക്രിയയ്ക്ക് തടസ്സമാകുന്നത്.
Related News