മാഡ്രിഡ് നഗരത്തിലെ അത്ലറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ മെട്രോ പൊളിറ്റാനോയില്‍ കഴിഞ്ഞ വ്യാഴാഴ്ച നടന്നത് ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കാറ്റലോണിയന്‍ വധം തന്നെയായിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിനെതിരെ കോപ്പ ഡെല്‍ റേ സെമിഫൈനലിന്റെ ആദ്യപാദത്തില്‍ എതിരില്ലാത്ത നാല് ഗോളുകളാണ് ഫ്‌ലിക്കിന്റെ ബാഴ്‌സലോണ വാങ്ങിക്കൂട്ടിയത്. ഒരുതരത്തിലും പുറത്തു കടക്കാനാവാതെ മുളങ്കാട്ടില്‍ പെട്ട വന്യമൃഗത്തെപ്പോലെ കിതക്കുകയായിരുന്നു ബാഴ്‌സലോണ മെട്രോ പൊളിറ്റാനോയില്‍.
മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ കാറ്റലോണിയന്‍ സംഘത്തിന്റെ വലയില്‍ നാലുതവണ നിറയൊഴിച്ച് കഴിഞ്ഞിരുന്നു സിമിയോണിയുടെ പോരാളികള്‍. ലാമിന്‍ യമാല്‍, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ഫെര്‍മിന്‍ ലോപ്പസ് തുടങ്ങിയ സൂപ്പര്‍താരങ്ങളെ ഫ്‌ലിക്ക് തുടക്കത്തില്‍ തന്നെ വിന്യസിച്ചെങ്കിലും, അത്ലറ്റിക്കോയുടെ ആര്‍ത്തലച്ച ആക്രമണങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാനാവാതെ മിഴിച്ച് നിന്നു. ആദ്യഗോള്‍ തന്നെ സെല്‍ഫ് ഗോളിന്റെ രൂപത്തിലായിരുന്നു ബാഴ്‌സലോണയുടെ പോസ്റ്റിലേക്ക് പതിച്ചത്. സെന്റര്‍ ബാക്ക് എറിക് ഗാര്‍ഷ്യയുടെ ബാക്ക്പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഗോള്‍കീപ്പര്‍ ജൊവാന്‍ ഗാര്‍ഷ്യക്ക് പിഴച്ചതായിരുന്നു കാരണം. പതിനാലാം മിനിറ്റില്‍ ബാഴ്‌സലോണയുടെ തന്നെ മുന്‍താരം കൂടിയായ ആന്റണിയോ ഗ്രീസ്മാന്റെ വകയായിരുന്നു രണ്ടാം ഗോള്‍. ഫ്രഞ്ചുക്കാരന്റെ നിലംപറ്റെയുള്ള ഷോട്ട് ബാഴ്‌സ പ്രതിരോധ താരങ്ങളുടെ കാലിനിടയിലൂടെ വലയില്‍ പതിച്ചു. മുപ്പത്തിമൂന്നാം മിനിറ്റില്‍ അര്‍ജന്റീനയുടെ ജൂലിയന്‍ ആല്‍വെരസിന്റെ മനോഹരമായ പാസില്‍ നൈജീരിയയുടെ അഡെമോള ലുക്മാന്‍ പന്ത് വീണ്ടും കാറ്റലോണിയക്കാരുടെ വലയിലെത്തിച്ചു. അതോടെ അത്ലറ്റിക്കോ മാഡ്രിഡ് മത്സരത്തില്‍ പൂര്‍ണമായ ആധിപത്യം സ്ഥാപിച്ചു.
പിന്നീട് ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍ ലുക്മാന്റെ പാസില്‍ ജൂലിയന്‍ ആല്‍വെരസിന്റെ തകര്‍പ്പന്‍ ഡ്രൈവില്‍ ബാഴ്സയുടെ വലയില്‍ വീണ്ടും ഗോള്‍ വീണു. രണ്ടാം പകുതിയില്‍ തിരിച്ചുവരാനുള്ള ബാഴ്‌സലോണയുടെ മുന്നേറ്റ ശ്രമങ്ങള്‍ക്കൊന്നും അത്ര മൂര്‍ച്ചയുണ്ടായിരുന്നില്ല. പിന്നീട് എറിക് ഗാര്‍ഷ്യ ചുവപ്പ് കാര്‍ഡ് പുറത്തായതോടെ പത്ത് പേരുമായാണ് കളി അവസാനിപ്പിച്ചത്. മാര്‍ച്ച് മൂന്നിന് നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ അഞ്ച് ഗോള്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമാണ് കാറ്റലോണിയന്‍ ക്ലബ്ബിന് ഫൈനലിലെത്താന്‍ കഴിയൂ.
Related News