പാലക്കാട്: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ദീര്‍ഘകാലത്തെ പേഴ്‌സനല്‍ അസിസ്റ്റന്റായിരുന്ന എ. സുരേഷ് ഇടതുപാളയം വിട്ട് യുഡിഎഫിലേക്ക്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി സുരേഷ് മത്സരിക്കുമെന്നാണ് സൂചന. വി.ഡി. സതീശന്‍ നയിക്കുന്ന 'പുതുയുഗ യാത്ര'യില്‍ നാളെ സുരേഷ് പങ്കെടുക്കും.
കെപിസിസി നേതൃത്വവുമായി സുരേഷ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ നേരിട്ടാണ് സുരേഷുമായി ആശയവിനിമയം നടത്തിയത്. ജാഥയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി ക്ഷണിച്ചതായും സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ആലോചിച്ചു മറുപടി പറയാമെന്ന് അറിയിച്ചതായും സുരേഷ് വ്യക്തമാക്കി.
'സ്ഥാനാര്‍ഥിയാകണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന നേതാക്കളാണ് സംസാരിച്ചത്. യുഡിഎഫിന്റെ ഭാഗമാകുന്നതിനെക്കുറിച്ച് ആലോചിച്ച ശേഷം ഔദ്യോഗികമായി വ്യക്തമാക്കാം.' - എ. സുരേഷ് പറഞ്ഞു. പതിനഞ്ചു വര്‍ഷത്തോളം വി.എസിന്റെ നിഴലായി കൂടെയുണ്ടായിരുന്ന സുരേഷിനെ രംഗത്തിറക്കുന്നതിലൂടെ മണ്ഡലത്തിലെ വി.എസ്. ആരാധകരുടെ വോട്ടുകള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. വി.എസിനൊപ്പം നിരവധി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്ന സുരേഷിന് മണ്ഡലത്തിലെ വോട്ടര്‍മാരുമായുള്ള വ്യക്തിബന്ധം ഗുണകരമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
പാര്‍ട്ടി വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നാരോപിച്ച് 2013-ലാണ് സുരേഷിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ സുരേഷ് നേതൃത്വത്തിന് കത്തുകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസവും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്ക് സുരേഷ് വികാരാധീനനായി കത്തെഴുതിയിരുന്നു.
ചെങ്കൊടി പുതച്ച് കിടക്കണമെന്ന ആഗ്രഹത്താല്‍ വര്‍ഷങ്ങളോളം കാത്തിരുന്നിട്ടും തന്നെ മെമ്പര്‍ഷിപ്പിലേക്ക് തിരിച്ചെടുക്കാത്തതിന്റെ അയോഗ്യത എന്താണെന്ന് അദ്ദേഹം കത്തില്‍ ചോദിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് നേരിട്ട അവഗണനയിലും തിക്താനുഭവങ്ങളിലും മനംനൊന്താണ് സുരേഷ് ഇപ്പോള്‍ പുതിയ രാഷ്ട്രീയ തട്ടകം തേടുന്നത്.
Related News