വാഷിംഗ്ടണ്‍ ഡി.സി: ഇറാനുമായുള്ള ആണവ തര്‍ക്കത്തില്‍ പത്ത് ദിവസത്തിനകം നിര്‍ണ്ണായക തീരുമാനമുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായി അര്‍ത്ഥവത്തായ ഒരു കരാറിലെത്താന്‍ സാധിച്ചില്ലെങ്കില്‍ സൈനിക നടപടി ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുമെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന 'ബോര്‍ഡ് ഓഫ് പീസ്' ഉദ്ഘാടന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'അടുത്ത പത്ത് ദിവസത്തിനുള്ളില്‍ നമുക്കറിയാം എന്ത് സംഭവിക്കുമെന്ന്. ഒന്നെങ്കില്‍ ഒരു നല്ല കരാര്‍, അല്ലെങ്കില്‍ മോശമായ കാര്യങ്ങള്‍ സംഭവിക്കും,' ട്രംപ് പറഞ്ഞു. ഇറാനുമായുള്ള ചര്‍ച്ചകള്‍ക്കായി ട്രംപിന്റെ മരുമകന്‍ കൂടിയായ ജേര്‍ഡ് കുഷ്‌നര്‍, സ്റ്റീവ് വിറ്റ്കോഫ് എന്നിവരെ പ്രത്യേക ദൂതന്മാരായി നിയോഗിച്ചിട്ടുണ്ട്. സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇറാനുമായി ഒരു ധാരണയിലെത്തുന്നത് അത്ര എളുപ്പമല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
സമാധാന ചര്‍ച്ചകള്‍ ഒരു വശത്ത് നടക്കുമ്പോഴും പശ്ചിമേഷ്യയില്‍ അമേരിക്ക സൈനിക സാന്നിധ്യം ശക്തമാക്കുകയാണ്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഉള്‍പ്പെടെയുള്ള വന്‍ സൈനിക സന്നാഹത്തെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക മിസൈല്‍ ആക്രമണം നടത്തിയിരുന്നു. പുതിയ ആക്രമണ പദ്ധതികള്‍ വൈറ്റ് ഹൗസിന്റെ പരിഗണനയിലാണെന്നാണ് വിവരം.
അതേസമയം, ഇറാനെതിരായ സൈനിക നീക്കത്തിന് തങ്ങളുടെ സൈനിക താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് ബ്രിട്ടന്‍. മുന്‍കാലങ്ങളില്‍ മിഡില്‍ ഈസ്റ്റിലെ സൈനിക നീക്കങ്ങള്‍ക്കായി അമേരിക്ക ഉപയോഗിച്ചിരുന്ന ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ആര്‍.എ.എഫ് ഫെയര്‍ഫോര്‍ഡ്, ഡീഗോ ഗാര്‍ഷ്യ എന്നീ താവളങ്ങള്‍ ഇത്തവണ ഉപയോഗിക്കാന്‍ അനുമതി നല്‍കില്ലെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയുടെ ഭീഷണിക്ക് മറുപടിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും രംഗത്തെത്തി. അമേരിക്കന്‍ യുദ്ധക്കപ്പലുകളെ കടലിന്റെ അടിത്തട്ടിലെത്തിക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ ഇറാന്റെ കൈവശമുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം ഇറാന്‍ തങ്ങളുടെ സൈനിക താവളങ്ങളുടെ സുരക്ഷ ശക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കയില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഒരു വിഭാഗം എംപിമാര്‍ ഇറാനുമായുള്ള യുദ്ധസാധ്യതയെ എതിര്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ സൈനിക നടപടി പാടില്ലെന്ന് ഡെമോക്രാറ്റിക് പ്രതിനിധി റോ ഖന്നയും റിപ്പബ്ലിക്കന്‍ പ്രതിനിധി തോമസ് മാസിയും ആവശ്യപ്പെട്ടു. 90 ദശലക്ഷം ജനസംഖ്യയുള്ള, ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങളുള്ള ഇറാനുമായുള്ള യുദ്ധം വലിയ ദുരന്തമായിരിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ യുദ്ധം തടയാനുള്ള പ്രമേയം സെനറ്റില്‍ വിജയിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
Related News