ദുബായ്/ടെഹ്റാന്‍: അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തിയ വന്‍ വ്യോമാക്രമണത്തിന് പിന്നാലെ, ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ പ്രത്യാക്രമണം തുടങ്ങി. ഇതോടെ പശ്ചിമേഷ്യ മൊത്തത്തില്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
ഇന്ന് നടന്ന ആക്രമണങ്ങളില്‍ ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) എന്നിവിടങ്ങളിലെ അമേരിക്കന്‍ വ്യോമതാവളങ്ങളെ ഇറാന്‍ ലക്ഷ്യമിട്ടതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ 'ഫാര്‍സ്' സ്ഥിരീകരിച്ചു.
തങ്ങളുടെ മിസൈല്‍ കരുത്തിന് മുന്നില്‍ പശ്ചിമേഷ്യയിലെ എല്ലാ അമേരിക്കന്‍-ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങളും തകര്‍ക്കപ്പെട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അവകാശപ്പെട്ടു. ശത്രുവിനെ പരാജയപ്പെടുത്തുന്നത് വരെ ഈ സൈനിക നടപടി തുടരുമെന്നും അവര്‍ വ്യക്തമാക്കി.
യു.എ.ഇ തലസ്ഥാനമായ അബുദാബിക്ക് നേരെ വന്ന മിസൈലുകള്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തെങ്കിലും, അതിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ഒരാള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇയാള്‍ ഏഷ്യന്‍ രാജ്യക്കാരനാണെന്നാണ് വിവരം.
അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍ പടയുടെ ആസ്ഥാനത്തിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി ബഹ്റൈന്‍ സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് ബഹ്റൈന്‍ ഭരണകൂടം പ്രതികരിച്ചു.
കുവൈറ്റിലെ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ആസ്ഥാനത്തിന് സമീപം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് നേരെയുണ്ടായ എല്ലാ ആക്രമണങ്ങളെയും വിജയകരമായി പ്രതിരോധിച്ചതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഖത്തര്‍, കുവൈറ്റ്, യു.എ.ഇ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമപാതകള്‍ താല്‍ക്കാലികമായി അടച്ചു. സൗദിയ വിമാനങ്ങള്‍ പലതും റദ്ദാക്കി.
ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ ഇതുവരെ ആക്രമിക്കപ്പെടാത്ത ഏക രാജ്യം ഒമാനാണ്. വര്‍ഷങ്ങളായി ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നത് ഒമാനാണ്. വെള്ളിയാഴ്ച വരെ സമാധാന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായിരുന്നെങ്കിലും, അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തോടെ ആ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്. 'അമേരിക്കയും ഇസ്രായേലും ആദ്യ വെടി പൊട്ടിച്ചതോടെ, ഇനി എന്ത് പ്രത്യാക്രമണത്തിനും ഇറാന്‍ മടിക്കില്ല,' എന്നാണ് മേഖലയിലെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Related News