റിയാദ്: പശ്ചിമേഷ്യയെ ആകെ വിഴുങ്ങുന്ന രീതിയില്‍ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേല്‍ ഇറാനില്‍ അതിശക്തമായ സൈനിക നീക്കം ആരംഭിച്ചതോടെ ഗള്‍ഫ് മേഖല യുദ്ധഭീതിയിലായി. 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' എന്ന് യുഎസ് നാമകരണം ചെയ്ത സൈനിക നീക്കത്തില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളും സൈനിക ആസ്ഥാനങ്ങളും തകര്‍ക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമാക്രമണമാണ് ഇറാനില്‍ നടന്നത്. ഏതാണ്ട് 200-ഓളം യുദ്ധവിമാനങ്ങള്‍ പങ്കെടുത്ത ആക്രമണത്തില്‍ ഇറാന്റെ മിസൈല്‍ വിക്ഷേപണ തറകളും ആണവ കേന്ദ്രങ്ങളും ലക്ഷ്യമിട്ടു. ഇറാനിലെ മിനാബില്‍ ഒരു സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 85 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ ലോകത്തെ നടുക്കിയിരിക്കുകയാണ്. ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലകളിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആക്രമണത്തിന് മറുപടിയായി ഇറാന്‍ ഇസ്രായേലിലെ ഹൈഫ നഗരത്തിന് നേരെയും ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും മിസൈല്‍ വര്‍ഷിച്ചു. ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ യുഎസ് താവളങ്ങള്‍ ലക്ഷ്യം വെച്ചായിരുന്നു ഇറാന്റെ പ്രത്യാക്രമണം. ഇതോടെ ഈ രാജ്യങ്ങളിലെ യുഎസ് എംബസികള്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ഉദ്യോഗസ്ഥരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. ദുബായിലെ പാം ജുമൈറ ഉള്‍പ്പെടെയുള്ള സിവിലിയന്‍ മേഖലകളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണത് പ്രവാസി സമൂഹത്തിനിടയില്‍ വലിയ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.
ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കാനാണ് ഈ സൈനിക നീക്കമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം.. എന്നാല്‍ റഷ്യയും ചൈനയും ആക്രമണത്തെ ശക്തമായി അപലപിച്ചു. മേഖലയിലെ സമാധാനം തകരുന്നതില്‍ ഇന്ത്യ കനത്ത ആശങ്ക രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന്‍ അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണ്.
പശ്ചിമേഷ്യയിലെ ദശലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ എംബസികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനുകള്‍ ആരംഭിച്ചിട്ടുണ്ട്.
Related News