ബെയ്‌റൂട്ട്: ഇസ്രായേല്‍ തിങ്കളാഴ്ച ലെബനനില്‍ നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ, ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയതോടെയാണ് മേഖലയില്‍ വീണ്ടും യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. ആക്രമണത്തില്‍ 149 പേര്‍ക്ക് പരിക്കേറ്റതായും ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളായ തെക്കന്‍ ബെയ്‌റൂട്ടിലും തെക്കന്‍ ലെബനനിലും ഇസ്രായേല്‍ ശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്. ഹിസ്ബുള്ള വലിയ വില നല്‍കേണ്ടി വരുമെന്നും ആക്രമണത്തിന്റെ തീവ്രത വരും മണിക്കൂറുകളില്‍ വര്‍ദ്ധിപ്പിക്കുമെന്നും ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.
2024 നവംബറില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന് ശേഷം ആദ്യമായാണ് ഹിസ്ബുള്ള ഇസ്രായേലിന് നേരെ ആക്രമണം നടത്തുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഹൈഫ നഗരത്തിന് തെക്കുള്ള ഇസ്രായേല്‍ സൈനിക കേന്ദ്രത്തിന് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. ശനിയാഴ്ച അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിന് പകരമായാണ് ഈ നടപടിയെന്ന് ഹിസ്ബുള്ള പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതോടെ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ നിന്നും സിദോന്‍ ഉള്‍പ്പെടെയുള്ള തെക്കന്‍ മേഖലകളില്‍ നിന്നും ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. ഏകദേശം 50 ഓളം ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളോട് ഉടനടി ഒഴിഞ്ഞുപോകാമെന്ന് ഇസ്രായേല്‍ സൈന്യം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പലയിടങ്ങളിലും കെട്ടിടങ്ങള്‍ക്ക് തീപിടിക്കുകയും വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു.
ഹിസ്ബുള്ളയുടെ ഭാഗത്തുനിന്നുണ്ടായ നീക്കം 'ഉത്തരവാദിത്തമില്ലാത്തതാണെന്ന്' ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം വിമര്‍ശിച്ചു. രാജ്യത്തെ ഒരു പ്രാദേശിക യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്ന നടപടിയാണിതെന്ന് ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണും പ്രതികരിച്ചു. ഹിസ്ബുള്ളയെ നിരായുധീകരിക്കണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കാര്‍, സംഘര്‍ഷം ഒഴിവാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഹിസ്ബുള്ള ഔദ്യോഗികമായി യുദ്ധത്തില്‍ പ്രവേശിച്ചതായി ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ടെലഗ്രാം ചാനല്‍ അറിയിച്ചു. ഇസ്രായേല്‍ സൈനിക മേധാവി ഇയാല്‍ സമീര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും മേഖലയിലെ സംഘര്‍ഷത്തിന് പൂര്‍ണ്ണ ഉത്തരവാദി ഹിസ്ബുള്ളയാണെന്ന് ആരോപിക്കുകയും ചെയ്തു.
Related News