ടെഹ്‌റാന്‍- മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെ, ഗള്‍ഫ് മേഖലയിലെ യുഎസ് ആസ്തികള്‍ക്കും ഇസ്രായേലിനും നേരെ ഇറാന്‍ ശക്തമായ ആക്രമണം തുടരുന്നു. മേഖലയിലുടനീളം യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് മരിച്ചവരുടെ എണ്ണവും കുതിച്ചുയരുകയാണ്. നിലവിലെ സാഹചര്യം വരും ആഴ്ചകളിലും സങ്കീര്‍ണ്ണമായി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇറാനില്‍ യുഎസ്-ഇസ്രായേല്‍ സേനകള്‍ നടത്തിയ സംയുക്ത ആക്രമണങ്ങളില്‍ ഇതുവരെ കുറഞ്ഞത് 555 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇതിനിടെ, വാഷിംഗ്ടണുമായി പുതിയ ആണവ ചര്‍ച്ചകള്‍ക്ക് ഇറാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഇറാന്‍ സുരക്ഷാ മേധാവി അലി ലാരിജാനി ശക്തമായി നിഷേധിച്ചു. അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും ഇപ്പോള്‍ താല്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കുവൈറ്റില്‍ 'നിരവധി' യുഎസ് യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടതായും അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍, കുവൈറ്റ് വ്യോമപ്രതിരോധ സേനക്ക് പറ്റിയ അബദ്ധത്തെത്തുടര്‍ന്ന് വിമാനങ്ങള്‍ വെടിവെച്ചിടുകയായിരുന്നുവെന്ന് യുഎസ് സൈന്യം വെളിപ്പെടുത്തി. ഇത് സഖ്യകക്ഷികള്‍ക്കിടയില്‍ വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്.
ലെബനനിലും സ്ഥിതിഗതികള്‍ ഒട്ടും ശാന്തമല്ല. വടക്കന്‍ ഇസ്രായേലിന് നേരെ ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ ലെബനനില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന്, ഹിസ്ബുള്ളയുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ലെബനന്‍ പ്രധാനമന്ത്രി രാജ്യത്ത് നിരോധം ഏര്‍പ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടിയായി മാത്രം ഹിസ്ബുള്ളക്ക് തുടരാമെന്നാണ് സര്‍ക്കാര്‍ നിലപാട്.
കടല്‍ മേഖലയിലും ആക്രമണങ്ങള്‍ പടരുകയാണ്. ഒമാന്‍ ഉള്‍ക്കടലില്‍ ഒരു എണ്ണക്കപ്പലിന് നേരെ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പുറമെ, ഖത്തറിലെയും സൗദി അറേബ്യയിലെയും പ്രധാന ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലകളിലൊന്നായ സൗദിയിലെ റാസ് തനൂറയില്‍ ഡ്രോണ്‍ ആക്രമണമുണ്ടായി. ആകാശത്തുവെച്ചുതന്നെ ഡ്രോണ്‍ തകര്‍ത്തെങ്കിലും അവശിഷ്ടങ്ങള്‍ പതിച്ച് നേരിയ തീപിടുത്തമുണ്ടായി. സുരക്ഷാ പരിശോധനക്കായി തല്‍ക്കാലം അടച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെയുള്ള സൈനിക നടപടികളെ ന്യായീകരിച്ച് രംഗത്തെത്തി. തങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ആക്രമണം തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൊല്ലപ്പെട്ട മൂന്ന് യുഎസ് സൈനികരുടെ മരണത്തിന് പകരമായി ശക്തമായ തിരിച്ചടി നല്‍കുമെന്നും ട്രംപ് ആവര്‍ത്തിച്ചു. ഇതോടെ മേഖലയില്‍ ഒരു പൂര്‍ണ്ണ യുദ്ധത്തിനുള്ള സാധ്യത ഏറിയിരിക്കുകയാണ്.
മേഖലയിലെ പ്രമുഖ രാജ്യങ്ങളെല്ലാം തന്നെ ഇറാന്റെ നടപടികളെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയും മറ്റ് അന്താരാഷ്ട്ര സംഘടനകളും സമാധാന ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും, ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തത് പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ ഈ സാഹചര്യം കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
Related News