ടെഹ്‌റാന്‍- ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ, രാജ്യത്തെ നയിക്കാന്‍ താല്‍ക്കാലിക ഭരണസമിതി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച അലി ലാരിജാനി ഇറാന്റെ അധികാര കേന്ദ്രത്തിലെ ഏറ്റവും ശക്തനായ വ്യക്തിയായി മാറി. കഴിഞ്ഞ വര്‍ഷം സുരക്ഷാ വിഭാഗത്തിന്റെ തലപ്പത്തേക്ക് തിരിച്ചെത്തിയ അദ്ദേഹം, ആണവ ചര്‍ച്ചകള്‍ മുതല്‍ ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതുവരെയുള്ള നിര്‍ണ്ണായക ചുമതലകളാണ് കൈകാര്യം ചെയ്യുന്നത്. രാജ്യത്തെ പ്രമുഖ പുരോഹിത കുടുംബത്തില്‍ നിന്നുള്ള ലാരിജാനി, ഖാംനഈ യുടെ വിശ്വസ്തനായ തന്ത്രജ്ഞന്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്.
കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയായി നിയമിതനായ ലാരിജാനി, ഇറാന്റെ സൈനിക-നയതന്ത്ര നീക്കങ്ങളുടെ സൂത്രധാരനാണ്. ഇറാനെ തകര്‍ക്കാനും വിഭജിക്കാനും അമേരിക്കയും ഇസ്രായേലും ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തിനെതിരെ നീങ്ങുന്ന വിഘടനവാദ ഗ്രൂപ്പുകള്‍ക്ക് കടുത്ത മറുപടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം, ശനിയാഴ്ച ആരംഭിച്ച ആക്രമണ പരമ്പരയെ അതിജീവിക്കാന്‍ ഇറാന്‍ സജ്ജമാണെന്ന് വ്യക്തമാക്കി. ഇതേ ആക്രമണത്തില്‍ ഇറാന്റെ സായുധ സേനാ മേധാവി അബ്ദുല്‍റഹീം മൂസവിയും കൊല്ലപ്പെട്ടത് ലാരിജാനിയുടെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നു.
അമേരിക്കയുമായുള്ള ആണവ കരാറിനായി ഇറാന്‍ നടത്തുന്ന ശ്രമങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് ലാരിജാനിയാണ്. കഴിഞ്ഞ മാസം ഒമാനില്‍ നടന്ന പരോക്ഷ ചര്‍ച്ചകളില്‍ അദ്ദേഹം പങ്കെടുത്തത് ഇതിന്റെ തെളിവാണ്. ആണവ പ്രശ്‌നം പരിഹരിക്കാവുന്ന ഒന്നാണെന്നും, ഇറാന്‍ ആണവായുധം നിര്‍മ്മിക്കുമെന്ന അമേരിക്കയുടെ ആശങ്ക മാറ്റാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം ഒമാന്‍ സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞു. എന്നാല്‍, ജനുവരിയില്‍ ഇറാനിലുണ്ടായ ആഭ്യന്തര പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കിയെന്നാരോപിച്ച് അമേരിക്ക അദ്ദേഹത്തിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആഭ്യന്തര തലത്തില്‍ ലാരിജാനിയുടെ പങ്ക് ഏറെ വിവാദപരമാണ്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ ആഭ്യന്തര കലാപം അടിച്ചമര്‍ത്താന്‍ ഖുമൈനിയുടെ നിര്‍ദ്ദേശപ്രകാരം ലാരിജാനി നേരിട്ട് ഇടപെട്ടതായി യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ആരോപിക്കുന്നു. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടാന്‍ ആഹ്വാനം ചെയ്ത ആദ്യ ഇറാനിയന്‍ നേതാക്കളില്‍ ഒരാളാണ് ഇദ്ദേഹമെന്നാണ് വാഷിംഗ്ടണിന്റെ നിലപാട്. ഈ പ്രക്ഷോഭങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നയതന്ത്ര രംഗത്ത് റഷ്യയുമായുള്ള സുരക്ഷാ ബന്ധം ശക്തമാക്കുന്നതിനായി ലാരിജാനി അടുത്തിടെ നിരവധി തവണ മോസ്‌കോ സന്ദര്‍ശിച്ചിരുന്നു. ഇറാന്റെ സുരക്ഷാ സംവിധാനത്തിനുള്ളിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പ്രായോഗികമായ സമവായം ഉണ്ടാക്കാന്‍ കഴിവുള്ള നേതാവായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ ജനകീയ പ്രതിഷേധങ്ങളെ അദ്ദേഹം അംഗീകരിക്കുന്നുണ്ടെങ്കിലും, ഇസ്രായേല്‍ പ്രേരിതമായ സായുധ നീക്കങ്ങളെ കര്‍ശനമായി നേരിടുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ഇറാന്‍ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ലാരിജാനിയുടെ നേതൃത്വം ഏറെ ശ്രദ്ധിക്കപ്പെടുന്നു. വിദേശാക്രമണങ്ങളും ആഭ്യന്തര അസ്വസ്ഥതകളും ഒരുപോലെ നേരിടേണ്ടി വരുന്ന ഈ സാഹചര്യത്തില്‍, ഇറാന്റെ പരമാധികാരം സംരക്ഷിക്കാന്‍ ലാരിജാനി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കയുടെ സൈനിക സാന്നിധ്യം മിഡില്‍ ഈസ്റ്റില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ നയതന്ത്ര ചാതുര്യം ഇറാന് എത്രത്തോളം തുണയാകുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.
Related News