സിംഗപ്പൂര്‍/ലണ്ടന്‍: ഇറാന്‍-യുഎസ് സംഘര്‍ഷം ആഗോള കപ്പല്‍ ഗതാഗതത്തെ സാരമായി ബാധിച്ചതോടെ, ഗള്‍ഫ് മേഖലയിലൂടെയുള്ള സര്‍വീസുകള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ യുദ്ധകാല പരിരക്ഷ റദ്ദാക്കി. ഹോര്‍മുസ് കടലിടുക്കിന് സമീപം നാല് ടാങ്കറുകള്‍ ആക്രമിക്കപ്പെടുകയും ഒരു നാവികന്‍ കൊല്ലപ്പെടുകയും ചെയ്തതോടെ 150-ഓളം കപ്പലുകള്‍ കടലില്‍ കുടുങ്ങിക്കിടക്കുകയാണ്. ലോകത്ത് ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ പാത ഏകദേശം നിശ്ചലമായ അവസ്ഥയിലാണ്.
ഇറാനും ഒമാനും ഇടയിലുള്ള ഈ തന്ത്രപ്രധാനമായ പാതയിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചതായി ഇറാന്‍ അറിയിച്ചു. ഇതോടെ ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 7 ശതമാനത്തിലധികം വര്‍ധിച്ച് ബാരലിന് 82 ഡോളറിന് മുകളിലെത്തി. മിഡില്‍ ഈസ്റ്റിലെ എണ്ണ, ഗ്യാസ് പ്ലാന്റുകള്‍ അടച്ചുപൂട്ടിയതും യൂറോപ്യന്‍ പ്രകൃതിവാതക വില ഉയരാന്‍ കാരണമായിട്ടുണ്ട്. ഏഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ എണ്ണ ശേഖരം വിലയിരുത്തി വരികയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ടാങ്കറുകള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ ബഹ്റൈന്‍ തുറമുഖത്ത് യുഎസ് പതാകയേന്തിയ 'സ്റ്റെന ഇംപറേറ്റീവ്' എന്ന ടാങ്കറിന് നേരെ ആക്രമണമുണ്ടാവുകയും തീപിടുത്തം സംഭവിക്കുകയും ചെയ്തു. ഞായറാഴ്ച ഒമാന്‍ തീരത്ത് 'എംകെഡി വ്യോം' എന്ന കപ്പലിന് നേരെ നടന്ന ആക്രമണത്തില്‍ ഒരു ജീവനക്കാരന്‍ കൊല്ലപ്പെട്ടു. ഇതിനുപുറമെ യുഎഇ തീരത്ത് 'ഹെര്‍ക്കുലീസ് സ്റ്റാര്‍' എന്ന കപ്പലിനും കേടുപാടുകള്‍ സംഭവിച്ചു.
സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളായ ഗാര്‍ഡ്, സ്‌കള്‍ഡ്, ലണ്ടന്‍ പി ആന്‍ഡ് ഐ ക്ലബ് എന്നിവ മാര്‍ച്ച് 5 മുതല്‍ തങ്ങളുടെ പരിരക്ഷ റദ്ദാക്കുമെന്ന് അറിയിച്ചു. ഇറാന്റെ ജലാതിര്‍ത്തിയിലും ഗള്‍ഫ് മേഖലയിലും ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകില്ല. ജപ്പാനിലെ എംഎസ് ആന്‍ഡ് എഡി ഇന്‍ഷുറന്‍സ് ഗ്രൂപ്പും മേഖലയിലെ തങ്ങളുടെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
മേഖലയിലെ സംഘര്‍ഷം കാരണം കപ്പല്‍ ഉടമകള്‍ ടാങ്കറുകള്‍ അയക്കാന്‍ മടിക്കുന്നതോടെ മിഡില്‍ ഈസ്റ്റില്‍ നിന്ന് ഏഷ്യയിലേക്കുള്ള എണ്ണ കടത്തുകൂലി ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. സൗദി അറേബ്യ, ഇറാഖ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള എണ്ണ വിതരണത്തെ ഇത് ദോഷകരമായി ബാധിക്കും. യുദ്ധം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ആഗോളതലത്തില്‍ ഇന്ധനവില ഇനിയും വര്‍ധിക്കാനാണ് സാധ്യത.
Related News