ടെഹ്റാന്/വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക നീക്കം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, ഇറാന്റെ പ്രതിരോധം പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞതായി അമേരിക്ക അവകാശപ്പെട്ടു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ഇറാനിലെ 2,000-ലധികം തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ഇതിനോടകം തകര്‍ക്കപ്പെട്ടു. അമേരിക്കന്‍ പദ്ധതികള്‍ നിശ്ചയിച്ചതിലും വേഗത്തില്‍ മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്‍ നാവികസേനയുടെ 17 യുദ്ധക്കപ്പലുകള്‍ തകര്‍ത്തതോടെ തന്ത്രപ്രധാനമായ കടലിടുക്കുകളില്‍ ടെഹ്റാന് ഇനി കപ്പലുകള്‍ അവശേഷിക്കുന്നില്ലെന്ന് അഡ്മിറല്‍ കൂപ്പര്‍ അറിയിച്ചു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു കഴിഞ്ഞു. 50,000-ത്തോളം യുഎസ് സൈനികരാണ് നിലവില്‍ ഈ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. 'ഇറാന്റെ പ്രഹരശേഷി കുറഞ്ഞുവരികയാണെന്നും ഞങ്ങളുടെ ശക്തി വര്‍ദ്ധിക്കുകയാണെന്നും' വീഡിയോ ബ്രീഫിംഗിലൂടെ അദ്ദേഹം ലോകത്തെ അറിയിച്ചു.
യുദ്ധം അഞ്ച് ദിവസം പിന്നിടുമ്പോള്‍ ലോകമെമ്പാടുമുള്ള വിനോദസഞ്ചാര, വ്യോമയാന മേഖലകള്‍ വന്‍ പ്രതിസന്ധിയിലാണ്. സുരക്ഷാ കാരണങ്ങളാല്‍ ഇതുവരെ 20,000-ലധികം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ഓഹരി വിപണികളിലും എണ്ണവിലയിലും വലിയ തോതിലുള്ള ചാഞ്ചാട്ടം തുടരുകയാണ്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ഒരു ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്ക് വഴിവെക്കുമോ എന്ന ഭീതിയിലാണ് വിപണി വിദഗ്ധര്‍.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങള്‍ ഇറാനില്‍ ആഴത്തില്‍ പതിക്കുമ്പോഴും, ഇറാന്‍ തിരിച്ചടി തുടരുകയാണ്. ബുധനാഴ്ച പുലര്‍ച്ചെ ഇസ്രായേലിലെമ്പാടും വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന സൈറണുകള്‍ മുഴങ്ങി. ഇറാന്‍ തൊടുത്തുവിട്ട മിസൈലുകള്‍ ഇസ്രായേലിന്റെ മിസൈല്‍ വേധ സംവിധാനങ്ങള്‍ ആകാശത്തുവെച്ച് തകര്‍ക്കുമ്പോള്‍ ഉണ്ടായ വന്‍ ശബ്ദത്തില്‍ ടെല്‍ അവീവിലെയും ജെറുസലേമിലെയും കെട്ടിടങ്ങള്‍ കുലുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.
Related News