ദുബായ്- ടെഹ്റാനിലെ അധികാരകേന്ദ്രങ്ങളെ പിടിച്ചുകുലുക്കിയ സൈനിക നീക്കത്തിന് പിന്നാലെ, ഇസ്രായേലും അമേരിക്കയും തമ്മിലുള്ള യുദ്ധലക്ഷ്യങ്ങളിലെ വൈരുദ്ധ്യം പുറത്തുവരുന്നു. ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈയുടെ അന്ത്യത്തോടെ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം ബെഞ്ചമിന്‍ നെതന്യാഹു പൂര്‍ത്തിയാക്കിയെങ്കിലും, വരാനിരിക്കുന്ന ആഴ്ചകളില്‍ ഡൊണാള്‍ഡ് ട്രംപുമായുള്ള അദ്ദേഹത്തിന്റെ സഖ്യം കടുത്ത പരീക്ഷണങ്ങളെ നേരിടേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ശനിയാഴ്ച ബോംബാക്രമണം ആരംഭിച്ചപ്പോള്‍, ഇറാാനിലെ നിലവിലെ ഭരണകൂടത്തെ പൂര്‍ണ്ണമായും താഴെയിറക്കുക എന്നതായിരുന്നു ട്രംപിന്റെയും നെതന്യാഹുവിന്റെയും പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ ട്രംപ് തന്റെ മുന്‍നിലപാടില്‍നിന്ന് അല്പം പിന്നോട്ട് പോയതായാണ് സൂചനകള്‍. ഇറാന്റെ മിസൈല്‍ ശേഖരവും നാവികസേനയും നശിപ്പിക്കുക, അവരെ ആണവായുധം കൈക്കലാക്കുന്നതില്‍ നിന്ന് തടയുക എന്നിവയാണ് തന്റെ പ്രാഥമിക ലക്ഷ്യങ്ങളെന്ന് ട്രംപ് വ്യക്തമാക്കി. ഭരണകൂടത്തെ അട്ടിമറിക്കുന്നതിനെക്കുറിച്ച് അദ്ദേഹം മിണ്ടാതിരുന്നത് ഇസ്രായേല്‍ ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
അതേസമയം, ഇറാന്റെ തെരുവുകളിലിറങ്ങി ഭരണകൂടത്തെ താഴെയിറക്കാന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയും ഇറാനിയന്‍ ജനതയോട് നെതന്യാഹു ആഹ്വാനം ചെയ്തു. ഇറാന്റെ ഇസ്ലാമിക് റിപ്പബ്ലിക് സംവിധാനം പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നത് നെതന്യാഹുവിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ്. എന്നാല്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം, ഇറാന്റെ ഭീഷണി ഇല്ലാതാക്കുക എന്നതിനപ്പുറം മറ്റൊരു ദീര്‍ഘകാല യുദ്ധത്തിലേക്ക് വഴുതിവീഴാന്‍ താല്പര്യമില്ലെന്നാണ് സൂചന. ഇസ്രായേലിനും അമേരിക്കയ്ക്കും ഈ യുദ്ധത്തില്‍ വ്യത്യസ്തമായ അജണ്ടകളാണുള്ളതെന്ന് വൈറ്റ് ഹൗസുമായി അടുത്ത വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി.
ആണവായുധം നേടുന്നതില്‍ നിന്ന് ടെഹ്റാനെ തടയാന്‍ ഇതൊരു 'ഇപ്പൊള്‍ അല്ലെങ്കില്‍ ഒരിക്കലുമില്ല' എന്ന നിമിഷമാണെന്ന് ട്രംപിനെ ബോധ്യപ്പെടുത്തുന്നതില്‍ നെതന്യാഹു വിജയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ ആക്രമണങ്ങള്‍ നടക്കുന്നത്. ഓപ്പറേഷന്‍ 'നാലോ അഞ്ചോ ആഴ്ചകള്‍' അല്ലെങ്കില്‍ 'ആവശ്യമായത്ര സമയം' നീണ്ടുനില്‍ക്കാം എന്നാണ് ട്രംപ് പരസ്യമായി പറയുന്നത്. എങ്കിലും, ഈ യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണം എന്ന് തീരുമാനിക്കുന്നത് അന്തിമമായി ട്രംപ് തന്നെയായിരിക്കുമെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യമായി സമ്മതിക്കുന്നു.
യുദ്ധം ദീര്‍ഘിക്കുന്നത് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെയും ആഗോള വിപണിയെയും ബാധിക്കുമെന്നതിനാല്‍, ട്രംപ് എത്രത്തോളം കാലം നെതന്യാഹുവിനൊപ്പം നില്‍ക്കുമെന്നത് നിര്‍ണ്ണായകമാണ്. ഇറാനിലെ അധികാരം ആര് പിടിച്ചെടുക്കും എന്നതിനെച്ചൊല്ലിയും ഇരുനേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാകാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ ഇറാന്റെ സൈനിക ശേഷി തകര്‍ക്കുന്നതിനപ്പുറം ഒരു രാഷ്ട്രീയ മാറ്റത്തിന് ട്രംപ് പച്ചക്കൊടി കാട്ടുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.
Related News