വാഷിംഗ്ടണ്‍/ദുബായ്: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടയാന്‍ ശ്രമിച്ചാല്‍ ഇറാന്റെ മേല്‍ 'മരണവും അഗ്‌നിയും ക്രോധവും' വര്‍ഷിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ ഭാഗത്തുനിന്ന് തടസ്സമുണ്ടായാല്‍ ഇതുവരെ നേരിട്ടതിനേക്കാള്‍ 20 മടങ്ങ് ശക്തമായ തിരിച്ചടി നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ യുഎസ്-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഗള്‍ഫ് മേഖലയെയാകെ യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ഹോര്‍മുസ് കടലിടുക്കിലെ എണ്ണനീക്കം തടസ്സപ്പെടുത്തുന്നത് ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കുമെന്നും, അത്തരം നീക്കമുണ്ടായാല്‍ ഇറാന് ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്തവിധം തകര്‍ക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. 'ഇതൊരു മുന്നറിയിപ്പാണ്, ലോകരാജ്യങ്ങള്‍ക്കുള്ള സമ്മാനമാണ്,' ട്രംപ് എക്‌സില്‍ കുറിച്ചു.
ഇറാഖില്‍ യുഎസ് ആക്രമണം: വടക്കന്‍ ഇറാഖിലെ കിര്‍കുക്കില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ അനുകൂല ഗ്രൂപ്പായ 'കതൈബ് ഇമാം അലി'യിലെ നാല് പോരാളികള്‍ കൊല്ലപ്പെട്ടു. ഇറാന്റെ മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടു.
എന്നാല്‍ എത്രകാലം വേണമെങ്കിലും ആക്രമണം തുടരാന്‍ തയ്യാറാണെന്നും അമേരിക്കയുമായി ഇനി ചര്‍ച്ചകള്‍ക്കില്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
ഇറാഖിലെ കുര്‍ദിസ്ഥാനിലുള്ള യുഎഇ കോണ്‍സുലേറ്റിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ഖത്തറില്‍ 12 ഇറാനിയന്‍ മിസൈലുകള്‍ എത്തിയതായും ഡ്രോണ്‍ നിരോധനം ലംഘിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
മനാമയില്‍ ജനവാസ കേന്ദ്രത്തില്‍ മിസൈല്‍ പതിച്ച് ഒരു സ്ത്രീ കൊല്ലപ്പെട്ടു. സൗദി അറേബ്യ 14 ഡ്രോണുകള്‍ വെടിവെച്ചിട്ടു. കുവൈറ്റിലും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകള്‍ തകര്‍ക്കുന്ന ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. തെക്കന്‍ ലെബനനിലും ബെക്കാ താഴ്വരയിലും ഹിസ്ബുള്ള ലക്ഷ്യമാക്കി ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തി.
തങ്ങളുടെ സൈനിക താവളങ്ങള്‍ ഇറാനെതിരെ ആക്രമണത്തിന് ഉപയോഗിക്കുന്നില്ലെന്ന് യു.എ.ഇ
മേഖലയില്‍ സംഘര്‍ഷം ലഘൂകരിക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. തങ്ങളുടെ മണ്ണ് ഇറാനെതിരെ ആക്രമണം നടത്താന്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് യുഎഇ ആവര്‍ത്തിച്ചു. രാജ്യത്തെ സൈനിക താവളങ്ങള്‍ ഇറാനെതിരായ നീക്കങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ജനീവയിലെ യുഎഇ സ്ഥാനപതി ജമാല്‍ അല്‍ മുഷാറഖ് വ്യക്തമാക്കി.
Related News