തെഹ്റാന്‍: ഗള്‍ഫ് മേഖലയിലെ പ്രധാന വാതകപ്പാടമായ ഇറാന്റെ തെക്കന്‍ പാഴ്സിലെ വ്യവസായ കേന്ദ്രങ്ങള്‍ക്ക് നേരെ ബുധനാഴ്ച അമേരിക്കന്‍-ഇസ്രായേല്‍ സംയുക്ത ആക്രമണം ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെത്തുടര്‍ന്ന് പ്ലാന്റില്‍ വന്‍ തീപിടുത്തമുണ്ടായി.
ബുഷെഹര്‍ പ്രവിശ്യയിലെ അസലൂയയിലുള്ള സൗത്ത് പാഴ്സ് പ്രത്യേക സാമ്പത്തിക ഊര്‍ജ്ജ മേഖലയിലാണ് മിസൈല്‍ ആക്രമണം നടന്നത്. 'അമേരിക്കന്‍-സയണിസ്റ്റ് ശത്രുക്കള്‍ തൊടുത്തുവിട്ട മിസൈലുകള്‍ പ്ലാന്റിന്റെ ഭാഗങ്ങളില്‍ പതിച്ചു,' എന്ന് ബുഷെഹര്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഇഹ്സാന്‍ ജഹാനിയനെ ഉദ്ധരിച്ച് സ്റ്റേറ്റ് ടെലിവിഷന്‍ അറിയിച്ചു. സ്ഥലത്തെത്തിയ അഗ്‌നിശമന സേനാ വിഭാഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വാതക ശേഖരമാണ് സൗത്ത് പാഴ്സ്/നോര്‍ത്ത് ഡോം മേഖല. ഖത്തറുമായി പങ്കിടുന്ന ഈ വാതകപ്പാടമാണ് ഇറാന്റെ ആഭ്യന്തര വാതക ആവശ്യത്തിന്റെ 70 ശതമാനവും നിറവേറ്റുന്നത്.
ഇറാനിയന്‍ വാതക കേന്ദ്രത്തിന് നേരെയുള്ള ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഖത്തറിന്റെ നോര്‍ത്ത് ഫീല്‍ഡിന്റെ തുടര്‍ച്ചയായ ഈ മേഖല ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ നടപടി നിലവിലെ സംഘര്‍ഷാവസ്ഥയില്‍ അപകടകരവും ഉത്തരവാദിത്തമില്ലാത്തതുമാണെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് മാജിദ് അല്‍-അന്‍സാരി പറഞ്ഞു. ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് ആഗോള ഊര്‍ജ്ജ സുരക്ഷയ്ക്കും പരിസ്ഥിതിക്കും ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
യുഎഇയും ആക്രമണത്തെ അപലപിച്ചു. ഇതൊരു 'അപകടകരമായ പ്രകോപനമാണെന്ന്' വിശേഷിപ്പിച്ച യുഎഇ വിദേശകാര്യ മന്ത്രാലയം, ഇത്തരം നടപടികള്‍ സിവിലിയന്മാരെയും സമുദ്ര സുരക്ഷയെയും ഒരുപോലെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
തലസ്ഥാനമായ തെഹ്റാന്‍ ഉള്‍പ്പെടെ ഇറാനിലെ വിവിധ നഗരങ്ങളില്‍ ബുധനാഴ്ച അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തിയതായി ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ ഇറാനിലെ ലൊറെസ്താന്‍ പ്രവിശ്യ, ഹമദാന്‍ സിറ്റി, തെക്കന്‍ ഇറാനിലെ ഫാര്‍സ് പ്രവിശ്യ എന്നിവിടങ്ങളിലാണ് വ്യോമാക്രമണം ഉണ്ടായത്.
ലൊറെസ്താന്‍ പ്രവിശ്യയിലെ ദൊറൂദ് നഗരത്തിലുണ്ടായ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായും 56 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ കണക്കുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
Related News