റിയാദ്: മേഖലയില്‍ ഇറാന്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ. സൗദിയുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും ആവശ്യമെങ്കില്‍ സൈനിക നടപടി സ്വീകരിക്കാന്‍ മടിക്കില്ലെന്നും വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമാക്കി. റിയാദില്‍ നടന്ന അറബ്-ഇസ്ലാമിക വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2023-ല്‍ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിലൂടെ കെട്ടിപ്പടുത്ത നേരിയ വിശ്വാസം പോലും ഇറാന്റെ നടപടികളിലൂടെ തകര്‍ക്കപ്പെട്ടതായി വിദേശകാര്യമന്ത്രി പറഞ്ഞു. 'നമ്മുടെ ക്ഷമയ്ക്ക് പരിധിയുണ്ട്. അത് ഒരു ദിവസമോ ഒരാഴ്ചയോ എന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ സൈനികമായ തിരിച്ചടി നല്‍കാനുള്ള എല്ലാ ശേഷിയും സൗദിക്കും പങ്കാളിത്ത രാജ്യങ്ങള്‍ക്കുമുണ്ട്,' അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സൗദിയിലെ രണ്ട് എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതായും അദ്ദേഹം സ്ഥിരീകരിച്ചു.
സമാധാനപരമായ ചര്‍ച്ചകള്‍ക്കാണ് സൗദി ഇപ്പോഴും മുന്‍ഗണന നല്‍കുന്നതെങ്കിലും, ഇറാന്‍ പ്രകോപനം തുടര്‍ന്നാല്‍ നയതന്ത്രത്തിന്റെ വാതിലുകള്‍ അടയുമെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം റിയാദിനെ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്തുവിട്ട നാല് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി പ്രതിരോധ സേന തകര്‍ത്തു. മിസൈല്‍ അവശിഷ്ടങ്ങള്‍ നഗരത്തിന് തെക്കുഭാഗത്തുള്ള റിഫൈനറിക്ക് സമീപമാണ് പതിച്ചത്. ഫെബ്രുവരി 28 മുതല്‍ സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടത്തിവരികയാണ്.
അമേരിക്കയും ഇസ്രായേലും ഇറാന് ഉള്ളില്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നാണ് ടെഹ്റാന്റെ വാദം. ഇതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ്ജ നിലയങ്ങള്‍ ലക്ഷ്യം വെക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു.
അതേസമയം, ലബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളും കടുക്കുകയാണ്. മാര്‍ച്ച് ആദ്യം മുതല്‍ ലബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 968 പേര്‍ കൊല്ലപ്പെടുകയും 2,400-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണ ഭീഷണിയെത്തുടര്‍ന്ന് ലബനനില്‍ പത്ത് ലക്ഷത്തിലധികം ആളുകളാണ് കുടിയൊഴിപ്പിക്കപ്പെട്ടത്.
Related News