വാഷിംഗ്ടണ്‍: അഞ്ചു ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയ്ക്കും, പ്രമുഖ ഇറാനിയന്‍ നേതാവുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്ന അവകാശവാദത്തിനുമിടയിലും യുദ്ധമുഖത്ത് ആക്രമണം ശക്തമാക്കി ഇറാന്‍. സമാധാന കരാറിന് ഇറാന്‍ താല്പര്യം പ്രകടിപ്പിച്ചെന്ന ട്രംപിന്റെ വാദം ഇറാന്‍ തള്ളി. ട്രംപിന്റെ പ്രതിനിധികളുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.
തന്റെ മരുമകന്‍ ജാറെഡ് കുഷ്‌നറും യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഒരു ഇറാനിയന്‍ നേതാവുമായി ഞായറാഴ്ച ചര്‍ച്ച നടത്തിയെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍, അമേരിക്കയുമായി ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് പറഞ്ഞു. എണ്ണ വിപണികളെ സ്വാധീനിക്കാനുള്ള വ്യാജവാര്‍ത്തയാണിതെന്നും ഇറാന്‍ കുറ്റപ്പെടുത്തി.
അതേസമയം, വെടിനിര്‍ത്തലോ സമാധാന കരാറോ ഉണ്ടായാലും ഇസ്രായേലിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും ഇറാനിലും ലബനനിലും ആക്രമണം തുടരുമെന്നും ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കി. ഇതോടെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്.
ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളില്‍ ഒന്ന് വടക്കന്‍ ഇസ്രായേലിലെ കെട്ടിടത്തില്‍ പതിച്ചു. കെട്ടിടത്തിന്റെ മുകള്‍ഭാഗം തകരുകയും അവശിഷ്ടങ്ങള്‍ തെറിച്ചുവീണ് മുപ്പതുകാരനായ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവസ്ഥലത്ത് ഇസ്രായേല്‍ സൈന്യം തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
ലബനനിലും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ബെയ്റൂട്ട്, ടൈര്‍, നബാത്തിയ എന്നിവിടങ്ങളില്‍ ഇസ്രായേല്‍ കനത്ത ബോംബാക്രമണം നടത്തി. ആക്രമണത്തില്‍ ഒരു ആരോഗ്യപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ലബനന്റെ വടക്ക്-തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ലിറ്റാനി നദിക്ക് കുറുകെയുള്ള ഏഴ് പ്രധാന പാലങ്ങളില്‍ ആറെണ്ണവും ഇസ്രായേല്‍ തകര്‍ത്തു. ഇതിനിടെ, 'ഇസ്രായേലിന്റെ പുതിയ അതിര്‍ത്തി ലിറ്റാനി നദിയായിരിക്കണം' എന്ന ഇസ്രായേല്‍ ധനമന്ത്രി ബെസാലെല്‍ സ്മോട്രിച്ചിന്റെ പ്രസ്താവന മേഖലയില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി.
ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം എണ്ണ വിപണിയില്‍ നേരിയ ആശ്വാസമുണ്ടായി. ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ 10.9 ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ ആഴ്ച ബാരലിന് 120 ഡോളറിലെത്തിയ വില ഇപ്പോള്‍ 99.94 ഡോളറിലേക്ക് താഴ്ന്നു. ഓഹരി വിപണികളിലും മുന്നേറ്റം രേഖപ്പെടുത്തി. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഉപരോധിച്ചതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയും ഓഹരി വിപണികള്‍ തകരുകയും ചെയ്തിരുന്നു.
തങ്ങള്‍ക്കു നേരെ ആക്രമണം തുടര്‍ന്നാല്‍ അമേരിക്കന്‍ സൈനിക താവളങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന പ്ലാന്റുകളും ഗള്‍ഫ് രാജ്യങ്ങളിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകളും ആക്രമിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. യുഎഇയിലെ ആണവനിലയം ഉള്‍പ്പെടെയുള്ളവ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളാണെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കരയുദ്ധത്തിന് അമേരിക്ക മുതിര്‍ന്നാല്‍ എല്ലാ പ്രവേശന കവാടങ്ങളിലും കുഴിബോംബുകള്‍ സ്ഥാപിക്കുമെന്നും ഇറാന്‍ പ്രതിരോധ കൗണ്‍സില്‍ അറിയിച്ചു.
Related News