തെഹ്റാന്‍: തെക്കുകിഴക്കന്‍ ഇറാന് മുകളില്‍ പറന്ന അമേരിക്കന്‍ എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) അവകാശപ്പെട്ടു. ചബഹാര്‍ മേഖലയ്ക്ക് മുകളില്‍ വെച്ച് തദ്ദേശീയമായി വികസിപ്പിച്ച പുതിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് വിമാനം തകര്‍ത്തതെന്നും അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചതായും ഇറാന്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
ചബഹാറില്‍ ആക്രമിച്ച് കയറാന്‍ ശ്രമിച്ച അമേരിക്കന്‍ വിമാനത്തെ ഐആര്‍ജിസി നേവല്‍ ഫോഴ്‌സിന്റെ ബസീജ് വിഭാഗം മിസൈലുകള്‍ ഉപയോഗിച്ച് കൃത്യമായി തകര്‍ത്തുവെന്നാണ് ഇറാന്റെ അവകാശവാദം. അമേരിക്കയുടെയും ഇസ്രായേലിന്റെയും തന്ത്രപ്രധാനമായ യുദ്ധവിമാനങ്ങള്‍ ഇറാന്‍ പ്രതിരോധ സംവിധാനം വെടിവെച്ചിടുന്ന നാലാമത്തെ സംഭവമാണിതെന്നും ഇറാന്‍ അവകാശപ്പെട്ടു. ഈ നേട്ടം ഇറാന്റെ രക്തസാക്ഷികള്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നതായി ഐആര്‍ജിസി അറിയിച്ചു.
വിമാനം ട്രാക്ക് ചെയ്യുന്നതിന്റെയും ലക്ഷ്യം വെക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ഇറാന്‍ സൈനിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഈ ദൃശ്യങ്ങളുടെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
അതേസമയം, തങ്ങളുടെ യുദ്ധവിമാനം തകര്‍ക്കപ്പെട്ടെന്ന വാര്‍ത്തയോട് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണമില്ലാത്തതിനാല്‍ ഇറാന്റെ അവകാശവാദം നിലവില്‍ ഒരു വാദം മാത്രമായി തുടരുന്നു. സാധാരണഗതിയില്‍ ഇത്തരം സംഘര്‍ഷ സാഹചര്യങ്ങളില്‍ ഇരുപക്ഷവും പുറത്തുവിടുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കാനാവില്ലെന്നും സ്വതന്ത്രമായ അന്വേഷണങ്ങള്‍ ആവശ്യമാണെന്നും സൈനിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കന്‍ വിമാനം തകര്‍ക്കപ്പെട്ട വാര്‍ത്ത സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍, അത് മേഖലയില്‍ വലിയ സൈനിക പ്രത്യാഘാതങ്ങള്‍ക്കും സംഘര്‍ഷം രൂക്ഷമാകാനും കാരണമാകും.
ഇസ്രായേല്‍ സൈന്യത്തിന്റെ ടെല്‍ അവീവിലെ ആസ്ഥാനം ആക്രമിച്ചെന്ന് ഹിസ്ബുല്ല അവകാശപ്പെട്ടു. ഇസ്രയേല്‍ സൈനിക ഇന്റലിജന്‍സിന്റെ സെന്‍ട്രല്‍ ടെല്‍ അവീവിലുള്ള കേന്ദ്രം പ്രത്യേക മിസൈലുകളാണ് ആക്രമിച്ചെന്ന് ഹിസ്ബുല്ല അറിയിച്ചു. ഇക്കാര്യത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.
ഇസ്രയേല്‍ നഗരങ്ങളും യുഎസ് സൈനിക ആസ്ഥാനങ്ങളും ആക്രമിച്ചതായും ഇറാന്‍ പറഞ്ഞു. ഇസ്രായേലിലെ സാറ്റലൈറ്റ് കേന്ദ്രങ്ങളും ജോര്‍ദാനിലെ അല്‍ അസ്‌റാഖ് വ്യോമതാവളം, ബഹ്‌റൈനിലെ ഷെയ്ഖ് ഇസ താവളം, കുവൈത്തിലെ അലി അല്‍ സലീം, ആരിഫ്ജാന്‍ എന്നിവയടക്കം പശ്ചിമേഷ്യയിലുള്ള യുഎസ് സൈനിക താവളങ്ങളും ആക്രമിച്ചു. ഹൈഫ, ഡിമോണ തുടങ്ങിയ നഗരങ്ങളിലടക്കം ഇസ്രായേലിലെ എഴുപതോളം സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്.
അതേസമയം, യുഎസുമായി ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നും പ്രതിരോധം തുടരുക എന്നതാണ് ഞങ്ങളുടെ പദ്ധതിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ''പ്രതിരോധം തുടരുക എന്നതാണ് നിലവിലെ പദ്ധതി. ചര്‍ച്ചകള്‍ നടത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ഇതുവരെ ഒരുതരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ല. ഇപ്പോള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ പറ്റി സംസാരിക്കുന്നത് തോല്‍വി സമ്മതിക്കുന്നതിന് തുല്യമാണ്'' അരാഗ്ചി പറഞ്ഞു.
Related News