റിയാദ് : ഇറാന്റെ മിസൈൽ - ഡ്രോൺ ആക്രമണങ്ങളെ ധീരമായി പ്രതിരോധിക്കുകയും ഏറ്റവും കുറഞ്ഞ അത്യാഹിതനിരക്കിലൂടെ അപകടങ്ങൾ കുറയ്ക്കുകയും ചെയ്യുന്ന സൗദി പ്രതിരോധ സേന, മേഖലയിൽ സംഘർഷം ഉടലെടുത്തതിന് ശേഷം രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുന്നു. ഇറാന്റെ അധാർമികമായ അക്രമങ്ങൾക്ക് മുമ്പിൽ കവചം പോലെ അണി നിരന്ന സൗദി ഡിഫൻസ് ഫോഴ്‌സിന്റെ ധീരമായ സേവനങ്ങൾ, പ്രൊഫഷനലിസം എന്നിവ ഏറെ പ്രശംസിക്കപ്പെട്ടിരിക്കുന്നു. 2015 മുതൽ സൈനിക പ്രതിരോധമുഖത്ത് സൗദി അറേബ്യ നേടിയ മികവ് വളരെ വലുതാണ്. ഈ രംഗത്ത് അനിവാര്യമായ അടിയന്തര പ്രതികരണ സംവിധാനവും കുറ്റമറ്റതാണ്. ഏറ്റവും നൂതനമായ സാങ്കേതിക സംവിധാനമാണ് അതിന്റെ കരുത്ത്. മുൻകൂട്ടി എല്ലാം അറിയുന്ന ജാഗ്രതാ സംവിധാനം പോലും മികവുറ്റതാക്കാൻ രാജ്യത്തിന് കഴിഞ്ഞു. സ്വന്തം പൗരന്മാരെയും പ്രവാസികളെയുമെന്ന പോലെ കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ, യു. എ. ഇ, ഒമാൻ എന്നിവിടങ്ങളിലെ പൗരന്മാരെയും തന്ത്രപ്രധാനമേഖലകളിൽ സംരക്ഷണ കവചം തീർത്ത് സൗദി അറേബ്യ സംരക്ഷിക്കുന്നു. ചെങ്കടലിന്റെ പടിഞ്ഞാറൻ മേഖലയിലെ സൗദി തുറമുഖങ്ങൾ വഴിയുള്ള ചരക്ക് കടത്ത് സുഗമമാക്കി അയൽരാജ്യങ്ങൾക്ക് അന്നം നൽകുന്നതിനും പ്രതിസന്ധിഘട്ടത്തിൽ സൗദി അറേബ്യ ജാഗ്രത കൈകൊള്ളുന്നു. ഭക്ഷണവും മരുന്നും മറ്റ് അവശ്യവസ്തുക്കളും ഇങ്ങനെ എത്തിക്കുന്നുവെന്നത് ജി. സി. സി രാജ്യങ്ങൾക്ക് അനുഗ്രഹമായും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ രണ്ട് ആഴ്ചക്കുള്ളിൽ കുവൈറ്റിലേക്ക് മാത്രം സൗദി അറേബ്യ, അത്യാവശ്യ സാമഗ്രികളുമായി 11,024 ട്രക്കുകളാണ് അയച്ചത്. കുടുങ്ങിക്കിടന്ന യാത്രക്കാരെ സഹായിക്കാൻ മറ്റ് പ്രധാന ആഭ്യന്തര എയർപോർട്ടുകൾക്കൊപ്പം അറാർ, അൽ ഉല, അൽ ഖൈസൂമ എയർപോർട്ടുകളും ഉപയോഗിച്ചത് ഏറെ പ്രശംസിക്കപ്പെട്ട നടപടിയായി. ആഗോള എണ്ണവിപണിയുടെ അസ്ഥിരീകരണം തടയുന്നതിന്റെ മുന്നോടിയായി പടിഞ്ഞാറൻ തുറമുഖങ്ങൾ വഴി സൗദി വൻതോതിൽ അസംസ്‌കൃത എണ്ണ കയറ്റുമതിക്കുള്ള സംവിധാനവുമൊരുക്കി. സ്വന്തം കാലിൽ നിന്നു കൊണ്ട് തന്നെ സൗദി അറേബ്യ, ഈ സംഘർഷത്തിന്റെ നാളുകളിലും ഗൾഫ് മേഖലയുടെയാകെ കരുത്തുറ്റ സുരക്ഷാഭടനായി നില കൊള്ളുന്നു. ആശങ്കയുടെ ആപൽഘട്ടത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് പുറമെ പാകിസ്ഥാനു പോലും സൗദി സഹായമാകുന്നു. പാകിസ്ഥാനുമായി സ്ട്രാറ്റജിക് മ്യൂച്ചൽ ഡിഫൻസ് എഗ്രിമെന്റ് (എസ്. എം. ഡി. എ ) ഉണ്ടായിട്ടും സൗദി അറേബ്യ ആ രാജ്യത്തിന്റെ സൈനിക - പ്രതിരോധ സഹായം തേടിയിട്ടില്ല എന്നതുമോർക്കണം. ഒന്നിലധികം തവണ പിന്തുണ പ്രഖ്യാപനം ഉണ്ടായെങ്കിലും അവരുടെ ഭാഗത്ത് നിന്ന് പ്രതിരോധ മേഖലയിൽ മറ്റ് സഹായങ്ങൾ ഇത് വരെ ലഭ്യമായിട്ടില്ല. സൗദിയിൽ നിന്ന് മൂന്ന് ക്രൂഡ് ഓയിൽ ടാങ്കറുകളാണ് ഈ കാലയളവിൽ പാകിസ്ഥാനു ലഭിച്ചത്. ഇത് ആ രാജ്യത്തിന്റെ എണ്ണ വിപണിയുടെ സ്ഥിരതയ്ക്ക് സഹായമാവുകയും ചെയ്തു. പ്രയാസത്തിന്റെ നാളുകളിൽ, തീർത്തും സന്നിഗ്ധമായ ഘട്ടത്തിൽ സൗദി അറേബ്യയുടെ ഉറച്ചതും കരുതത്തുറ്റതുമായ നേതൃത്വത്തിന്റെ ഇടപെടൽ, ജി. സി. സി രാജ്യങ്ങൾക്കും പാകിസ്ഥാനും അളവറ്റ സഹായമായിത്തീർന്നു.
Related News