ടെഹ്‌റാന്‍- അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന കരാറിന് മറുപടിയായി ഇറാന്‍ കടുത്ത നിബന്ധനകള്‍ ഉന്നയിച്ചു. ഗള്‍ഫ് മേഖലയിലുള്ള എല്ലാ അമേരിക്കന്‍ സൈനിക താവളങ്ങളും അടച്ചുപൂട്ടുക, തങ്ങള്‍ക്കെതിരെയുള്ള ഉപരോധങ്ങള്‍ പൂര്‍ണ്ണമായും നീക്കുക, യുദ്ധക്കെടുതികള്‍ക്ക് സാമ്പത്തിക നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങള്‍. പാകിസ്ഥാന്‍ മുഖേനയാണ് ഈ നിബന്ധനകള്‍ വാഷിംഗ്ടണിനെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം വേണമെന്നതാണ് ഇറാന്റെ മറ്റൊരു പ്രധാന ആവശ്യം. സൂയസ് കനാലിന് സമാനമായി, ഈ പാതയിലൂടെ പോകുന്ന കപ്പലുകളില്‍ നിന്ന് ഗതാഗത ഫീസ് ഈടാക്കാന്‍ തങ്ങളെ അനുവദിക്കണമെന്നും ഇറാന്‍ ആവശ്യപ്പെടുന്നു. നിലവില്‍ ചില കപ്പലുകളില്‍നിന്ന് ഇറാന്‍ ഇത്തരത്തില്‍ തുക ഈടാക്കി തുടങ്ങിയതായും സൂചനകളുണ്ട്.
പുറമെ കടുത്ത നിലപാട് സ്വീകരിക്കുമ്പോഴും, സ്വകാര്യ ചര്‍ച്ചകളില്‍ ഇറാന്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളുടെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി അഞ്ച് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കാനും യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കാനും ഇറാന്‍ തയ്യാറായേക്കും. കൂടാതെ, ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ ഗ്രൂപ്പുകള്‍ക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, അമേരിക്കയുടെ സമാധാന നീക്കങ്ങളെ ഇറാനിയന്‍ സൈനിക വക്താവ് ഇബ്രാഹിം സോള്‍ഫാഖാരി പരിഹസിച്ചു. 'അമേരിക്ക അവരോട് തന്നെയാണ് ചര്‍ച്ച നടത്തുന്നത്' എന്ന് അദ്ദേഹം പരിഹസിച്ചു. ഇറാന്റെ സൈനിക ശക്തിയെ വാഷിംഗ്ടണ്‍ അംഗീകരിക്കാതെ മേഖലയില്‍ സമാധാനമോ പഴയ ഇന്ധനവിലയോ തിരികെ വരില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിലവില്‍ ട്രംപിന്റെ ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ചര്‍ച്ചകളുമായി മുന്നോട്ട് പോകുകയാണ്.
Related News