ടെഹ്റാന്‍- പാകിസ്ഥാനില്‍ നടന്ന യു.എസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി വര്‍ധിക്കുന്നു. അമേരിക്ക അമിതമായ ആവശ്യങ്ങള്‍ ഉന്നയിച്ചതാണ് ചര്‍ച്ചകള്‍ ഫലപ്രദമാകാതിരിക്കാന്‍ കാരണമെന്ന് ഇറാന്‍ പ്രതികരിച്ചു. മേഖലയില്‍ സൈനിക നീക്കങ്ങള്‍ ശക്തമാണ്. ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയുടെ മൈന്‍ നീക്കം ചെയ്യല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. മേഖലയിലൂടെ പോകുന്ന അമേരിക്കന്‍ കപ്പലുകള്‍ക്ക് യുഎസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തങ്ങളോട് അമേരിക്ക സഹായം തേടിയിട്ടില്ലെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് വ്യക്തമാക്കി.
ഇസ്ലാമാബാദില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചകളില്‍ ഇരുപക്ഷവും തങ്ങളുടെ കരാര്‍ നിര്‍ദ്ദേശങ്ങള്‍ രേഖാമൂലം കൈമാറി. നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടെങ്കിലും പ്രധാന വിഷയങ്ങളില്‍ നേരിയ പുരോഗതി മാത്രമാണ് ഉണ്ടായത്. തെക്കന്‍ ലെബനനിലെ ആക്രമണങ്ങള്‍ നിയന്ത്രിക്കുന്നതും ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുന്നതും സംബന്ധിച്ച കാര്യങ്ങളില്‍ ധാരണയിലെത്താന്‍ സാധിച്ചില്ല. ലെബനനില്‍ സമ്പൂര്‍ണ്ണ വെടിനിര്‍ത്തല്‍ വേണമെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനിന്നത് അമേരിക്കയ്ക്ക് സ്വീകാര്യമായിരുന്നില്ല.
യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണങ്ങളില്‍ തകര്‍ന്ന തന്ത്രപ്രധാനമായ റെയില്‍വേ പാതകള്‍ ഇറാന്‍ പുനഃസ്ഥാപിച്ചു. ടെഹ്റാന്‍, തബ്രിസ്, മഷാദ് എന്നിവയെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. അടിസ്ഥാന സൗകര്യങ്ങള്‍ക്കേറ്റ നാശനഷ്ടങ്ങള്‍ മൂലം നാലഞ്ച് ദിവസമായി ഈ പാതകളില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. തുര്‍ക്കിയിലേക്കുള്ള അന്താരാഷ്ട്ര ട്രെയിന്‍ സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്.
യുദ്ധം ഇറാന്റെ സാംസ്‌കാരിക പൈതൃകത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ ടെഹ്റാനിലെ 77 ചരിത്രസ്മാരകങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഫറൂഖാബാദ് കൊട്ടാരം, ഇസ്രതാബാദ് കൊട്ടാരം, കാസ്ര് ജയില്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 10 ശതമാനം സ്മാരകങ്ങള്‍ക്ക് ഗുരുതരമായ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്ന് പൈതൃക സംരക്ഷണ സമിതി അറിയിച്ചു.
സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഇസ്രായേല്‍ സൈന്യം (ഐഡിഎഫ്) വീണ്ടും യുദ്ധത്തിന് തയ്യാറെടുക്കുന്നതായാണ് വിവരം. പാകിസ്ഥാന്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കിയ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുന്ന സാഹചര്യത്തില്‍, വലിയ തോതിലുള്ള സംഘര്‍ഷത്തിനാണ് സാധ്യതയെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിരോധ ഉദ്യോഗസ്ഥരില്‍നിന്ന് ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ ശക്തമാക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം ലഭിച്ചേക്കാം.
ചര്‍ച്ചകളില്‍ തങ്ങള്‍ തികഞ്ഞ വിശ്വാസത്തോടെയാണ് പങ്കെടുത്തതെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. എന്നാല്‍ അമേരിക്കയുടെ അമിതമായ ആവശ്യങ്ങള്‍ ധാരണാപത്രത്തില്‍ ഒപ്പിടുന്നതിന് തടസ്സമായി. നയതന്ത്ര നീക്കങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ മേഖലയില്‍ വരും ദിവസങ്ങളില്‍ സൈനിക നീക്കങ്ങള്‍ കടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Related News