വാഷിംഗ്ടണ്‍: ഇറാനിലെ യുഎസ്-ഇസ്രായേല്‍ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ രൂക്ഷവിമര്‍ശനങ്ങള്‍ തള്ളി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള വത്തിക്കാന്റെ ആഹ്വാനങ്ങള്‍ സുവിശേഷത്തില്‍ അധിഷ്ഠിതമാണെന്നും ട്രംപ് ഭരണകൂടത്തെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അള്‍ജീരിയയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്റെ സമാധാന സന്ദേശത്തെ പ്രസിഡന്റിന്റെ പ്രവൃത്തികളുമായി താരതമ്യം ചെയ്യുന്നത് സുവിശേഷത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാത്തതു കൊണ്ടാണ്. ലോകത്ത് സഭയുടെ ദൗത്യം ഞാന്‍ തുടര്‍ന്നു കൊണ്ടേയിരിക്കും,' പാപ്പ പറഞ്ഞു. സമാധാനം സ്ഥാപിക്കുന്നവര്‍ അനുഗൃഹീതര്‍ എന്ന വചനമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്.
തന്നെ യേശുക്രിസ്തുവിനോട് ഉപമിക്കുന്ന രീതിയിലുള്ള ഒരു ചിത്രം ട്രംപ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ബൈബിള്‍ കാലഘട്ടത്തിലെ വസ്ത്രം ധരിച്ച് രോഗികളുടെ മേല്‍ കൈവെച്ച് അത്ഭുതം പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള ചിത്രമാണിത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
മാര്‍പാപ്പ ഒരു 'ലിബറല്‍' വ്യക്തിയാണെന്നും അദ്ദേഹം ഇടതുപക്ഷത്തെ പ്രീണിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചിരുന്നു. ലിയോ പതിനാലാമന്‍ തന്റെ ജോലി ശരിയായ രീതിയിലല്ല ചെയ്യുന്നത് എന്ന് പറഞ്ഞ ട്രംപ്, പാപ്പയെ 'ദുര്‍ബലന്‍' എന്നും വിശേഷിപ്പിച്ചു. 'ഇറാന് ആണവായുധം ഉണ്ടാകുന്നത് ശരിയാണെന്ന് കരുതുന്ന ഒരു മാര്‍പാപ്പയെ എനിക്ക് ആവശ്യമില്ല,' എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്.
ഇറാനില്‍ യുഎസും ഇസ്രായേലും നടത്തുന്ന യുദ്ധം 'സര്‍വ്വശക്തിയെന്ന മിഥ്യാധാരണ' മൂലമാണെന്ന് മാര്‍പാപ്പ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് രൂക്ഷമായ ആക്രമണവുമായി രംഗത്തെത്തിയത്. അമേരിക്കന്‍ വംശജനായ ആദ്യ മാര്‍പാപ്പയാണ് ലിയോ പതിനാലാമന്‍.
ട്രംപിന്റെ പരാമര്‍ശങ്ങള്‍ നിരാശാജനകമാണെന്ന് യുഎസ് കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് പോള്‍ എസ്. കോക്ലി പറഞ്ഞു. മാര്‍പാപ്പ ഒരു രാഷ്ട്രീയക്കാരനല്ലെന്നും ക്രിസ്തുവിന്റെ പ്രതിപുരുഷനാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അതേസമയം, യുദ്ധത്തെ മതപരമായി ന്യായീകരിക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. ദൈവം യുദ്ധത്തെ അനുകൂലിക്കുന്നുണ്ടെന്നും കാരണം ദൈവം നല്ലവനാണെന്നും ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Related News