കോഴിക്കോട്: വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട്ടും മലപ്പുറത്തും വിവാദം കൊഴുക്കുന്നു. കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം സ്‌കൂളിലെ സ്ട്രോങ്ങ് റൂം തുറന്നതില്‍ അങ്ങേയറ്റം ദുരൂഹതയുണ്ടെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും യു.ഡി.എഫ് ആരോപിച്ചു. എന്നാല്‍ തുറന്നത് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച മുറിയല്ലെന്നും പോളിങ് സാമഗ്രികള്‍ സൂക്ഷിച്ച 'മെറ്റീരിയല്‍ റൂം' ആണെന്നുമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
സംഭവത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി എം.കെ. രാഘവന്‍ എം.പി, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എന്നിവര്‍ കുറ്റപ്പെടുത്തി. ഏത് മുറി തുറന്നാലും അത് ചട്ടലംഘനമാണെന്നും സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
രാവിലെ ഒമ്പത് മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് റിട്ടേണിങ് ഓഫീസര്‍ വിളിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയ പറഞ്ഞു. 'താന്‍ എത്തുമ്പോഴേക്കും മുറി തുറന്നിരുന്നു. തുറന്ന മുറിയുടെ മുന്നില്‍ 'സ്ട്രോങ്ങ് റൂം' എന്ന് എഴുതി വെച്ചിരുന്നു. ഏജന്റിന്റെ സാന്നിധ്യത്തിലാണ് തുറന്നതെങ്കിലും കൃത്യമായ കാരണം രേഖാമൂലം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല,' തഹ്ലിയ വ്യക്തമാക്കി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 'എന്‍കോര്‍' സോഫ്റ്റ്വെയറിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി പേരാമ്പ്ര മണ്ഡലത്തിലെ രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് തുറന്നതെന്ന് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. വോട്ടിങ് യന്ത്രങ്ങളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല ഇതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
മലപ്പുറത്തും സമാനമായ പരാതി
മലപ്പുറം ജില്ലയിലും വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച റൂമുകള്‍ തുറക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയതായി യു.ഡി.എഫ് ആരോപണമുന്നയിച്ചു. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങള്‍ ത്രിതല സുരക്ഷാ സംവിധാനങ്ങളോടെ പൂര്‍ണ്ണ സുരക്ഷിതമാണെന്ന് അദ്ദേഹം അറിയിച്ചു.
സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനം. വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇത്തരം സംഭവങ്ങള്‍ ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയെ ബാധിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
Related News