കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ക്ക് പിന്നാലെ, തനിക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണവും തേജോവധവും നടക്കുന്നതായി ആരോപിച്ച് നടി അന്‍സിബ ഹസ്സന്‍ രംഗത്ത്. തന്നെ 'മേത്തച്ചി'യായും 'ജിഹാദി'യായും ചിത്രീകരിച്ച് മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുവെന്നും, ഇതിന് പിന്നില്‍ ഒരു ജനപ്രതിനിധി ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്നും അന്‍സിബ ആരോപിച്ചു. സംഭവത്തില്‍ മുന്‍ 'അമ്മ' പ്രസിഡന്റ് ശ്വേതാ മേനോന്‍, വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരെ അന്‍സിബ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കി.
സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജവും അശ്ലീലവും നിറഞ്ഞ വീഡിയോകള്‍ പ്രചരിപ്പിക്കുന്നുവെന്ന് അന്‍സിബ പരാതിയില്‍ പറയുന്നു. 'അമ്മ'യിലെ ഭാരവാഹിത്വത്തില്‍ നിന്ന് രാജിവെച്ചു പോകേണ്ടി വന്നതിലുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ശ്വേതയും ലക്ഷ്മിപ്രിയയും ചേര്‍ന്ന് പി.ആര്‍ ഏജന്‍സികളുടെ സഹായത്തോടെ തന്നെ വ്യക്തിഹത്യ ചെയ്യുകയാണെന്ന് നടി ആരോപിക്കുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് തനിക്കെതിരെ ഗൂഢാലോചന മെനയുന്നതായും അന്‍സിബ വെളിപ്പെടുത്തി.
അന്‍സിബയുടെ കുറിപ്പില്‍നിന്ന്:
'ആദ്യം എന്നെ 'മേത്തച്ചി'യാക്കി, പിന്നീട് 'ജിഹാദി'യാക്കി. മതപരിവര്‍ത്തനത്തിന്റെ പേരില്‍ എന്നെ ഒറ്റപ്പെടുത്തി,' അന്‍സിബ കുറിച്ചു. തന്നെ അധിക്ഷേപിക്കുന്നതിനും ഒറ്റപ്പെടുത്തുന്നതിനും ഒരു ജനപ്രതിനിധി കൂട്ടുനിന്നു. എന്നാല്‍ അതേ ജനപ്രതിനിധിയുടെ മകന്‍ 'തളരരുത്' എന്ന സന്ദേശം അയച്ച് തനിക്ക് പിന്തുണ അയച്ചിരുന്നുവെന്നും നടി വ്യക്തമാക്കി. ചാരുകസേരയിലിരുന്ന് മഹാനടന്‍മാര്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ തന്റെ സ്വഭാവഹത്യ നടത്തുകയാണെന്നും, രണ്ടാനച്ഛന്റെ പേരുപറഞ്ഞ് പോലും തന്നെ തേജോവധം ചെയ്തതായും അന്‍സിബ ആരോപിക്കുന്നു.
തന്റെ ജീവന്‍ പോലും അപകടത്തിലാണെന്ന് അറിഞ്ഞിട്ടും നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് നിയമനടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് അന്‍സിബ വ്യക്തമാക്കി. ശ്വേതാ മേനോന്‍ തിരുവനന്തപുരത്തെ ഒരു പി.ആര്‍ ഏജന്‍സിയുമായി ചേര്‍ന്ന് വ്യാജ പ്രചാരണങ്ങള്‍ക്കായി കരാറില്‍ ഏര്‍പ്പെട്ടതായി സംശയിക്കുന്നതായും, ഇതില്‍ വിശദമായ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ലക്ഷ്മിപ്രിയ പ്രചരിപ്പിച്ച വീഡിയോ തന്റെ അന്തസ്സിനെയും സ്ത്രീത്വത്തെയും തകര്‍ക്കുന്നതാണെന്നും അന്‍സിബ പരാതിയില്‍ ചൂണ്ടിക്കാട്ടി.
'അമ്മ'യില്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും, എന്ത് വേട്ടയാടലുകള്‍ ഉണ്ടായാലും നീതി ലഭിക്കുന്നത് വരെ പോരാടുമെന്നും അന്‍സിബ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. 'ജീവന്‍ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും ഞാന്‍ പൊരുതാന്‍ തീരുമാനിച്ചത്, എന്റെ ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തിന്റെ നിയമം മാത്രമായതുകൊണ്ടാണ്. നീതി പുലരുമെന്ന ഉറച്ച വിശ്വാസത്തോടെ, ഈ ക്രൂരതകള്‍ക്കെതിരെ ഞാന്‍ ഇന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. സത്യം വെളിച്ചത്തു വരിക തന്നെ ചെയ്യും. ഈ ഇരുളിലും എന്നെ മുന്നോട്ട് നയിക്കുന്നത് ആ നീതിയിലുള്ള വിശ്വാസം മാത്രമാണ്', അവര്‍ കൂട്ടിച്ചേര്‍ത്തു.
Related News