തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേരിട്ട കനത്ത പ്രഹരത്തിന് പിന്നാലെ, രണ്ടാം ദിവസവും മാധ്യമങ്ങളോട് പ്രതികരിക്കാതെ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നിന്നും ചൊവ്വാഴ്ച രാവിലെ തലസ്ഥാനത്തെത്തിയ അദ്ദേഹം വിമാനത്താവളത്തിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മുഖം തിരിച്ചു. സി.എം എന്ന് വിളിച്ച് മാധ്യമങ്ങള്‍ പിന്നാലെ കൂടിയെങ്കിലും ഒരക്ഷരം പോലും മിണ്ടാതെ അദ്ദേഹം വാഹനത്തില്‍ കയറി ക്ലിഫ് ഹൗസിലേക്ക് മടങ്ങി.
സുരക്ഷാ വ്യൂഹമില്ലാതെ മടക്കം
പതിവ് പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങളുടെ അകമ്പടിയോ ആഡംബരങ്ങളോ ഇല്ലാതെയായിരുന്നു മുഖ്യമന്ത്രിയുടെ ഇത്തവണത്തെ യാത്ര. എ.കെ.ജി സെന്ററില്‍ നിന്നുമെത്തിയ സ്വകാര്യ വാഹനത്തില്‍ ഭാര്യയ്ക്കും മകള്‍ക്കും പേരമകനുമൊപ്പമാണ് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് പോയത്. വി. ശിവന്‍കുട്ടി, എ.എ. റഹിം, വി. ജോയ് എന്നിവര്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. രാജി ഔദ്യോഗികമായി സമര്‍പ്പിച്ചതോടെ, പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം കാവല്‍ മുഖ്യമന്ത്രിയായി തുടരും.
ഭരണമൊഴിയുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉടന്‍ ക്ലിഫ് ഹൗസ് ഒഴിയും. ചിന്ത പബ്ലിക്കേഷന്റെ ഫ്‌ലാറ്റില്‍ മൂന്നാം നിലയിലെ രണ്ട് മുറികള്‍ മുഖ്യമന്ത്രിക്കായി സജ്ജീകരിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച നടത്താനിരുന്ന അവസാന മന്ത്രിസഭാ യോഗം ഉപേക്ഷിച്ച അദ്ദേഹം, രാജിക്കത്ത് ദൂതന്‍ വഴിയാണ് രാജ്ഭവനില്‍ എത്തിച്ചത്.
സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് പോലും ഭൂരിപക്ഷത്തില്‍ വലിയ ഇടിവുണ്ടായത് പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തിന് ഏറ്റ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടിക്കുള്ളിലും സൈബര്‍ ഇടങ്ങളിലും മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സി.പി.എം അനുകൂല പ്രൊഫൈലുകള്‍ തന്നെ പരസ്യമായി രംഗത്തെത്തിയത് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
നാളെ ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാത്രമേ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാന്‍ സാധ്യതയുള്ളൂ. പരാജയത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും ഭാവി നിലപാടുകളെക്കുറിച്ചും പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്ത ശേഷമാകും അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രതികരണം.
Related News